Kerala

12 കമ്പനികള്‍ വീണാവിജയന് മാസപ്പടി നല്‍കിയെന്ന് എസ് എഫ്ഐഒ, വീണയ്‌ക്ക് ഒരുങ്ങുന്നത് ജയിലോ?

വീണാ വിജയന് മാസപ്പടി നല്‍കിയത് സിഎംആര്‍എല്‍ മാത്രമല്ല, മറ്റ് 11 കമ്പനികള്‍ കൂടിയെന്ന് ഗൗരവതരമായ കണ്ടെത്തലുമായി എസ് എഫ്ഐഒ റിപ്പോര്‍ട്ട്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വീണാ വിജയന് മാസപ്പടി നല്‍കിയത് സിഎംആര്‍എല്‍ മാത്രമല്ല, മറ്റ് 11 കമ്പനികള്‍ കൂടിയെന്ന് ഗൗരവതരമായ കണ്ടെത്തലുമായി എസ് എഫ്ഐഒ റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാതെയാണ് മാസപ്പടിയുടെ പേരില്‍ കോടികള്‍ വീണാ വീജയന്റെ അക്കൗണ്ടില്‍ എത്തിയത്. ഇതെല്ലാമാണ് റെയ്ഡിലേക്ക് ഇഡിയെ കൊണ്ടെത്തിച്ചത് എന്ന് പറയപ്പെടുന്നു. എന്തായാലും വീണയ്‌ക്കെതിരെ കടുത്ത നടപടികള്‍ക്കുള്ള സാഹചര്യമൊരുക്കാനാണ് 12 കമ്പനികളില്‍ നിന്നുള്ള മാസപ്പടിയുടെ വിശദാംശങ്ങള്‍ എടുത്തിരിക്കുന്നത്. ഇത് ഗുരുതരമായ കുറ്റമായി മാറും.

തിരുവനന്തപുരത്തെ വസതിയിലടക്കം നടന്ന നാടകീയമായ മിന്നല്‍ പരിശോധനകള്‍ക്ക് പിന്നാലെ, വീണയുടെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. റെയ്ഡിനിടെ പിടിച്ചെടുത്ത വീണാ വിജയന്റെ ഫോണ്‍ പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വേഗത്തില്‍ തന്നെ റിസള്‍ട്ട് ലഭ്യമാക്കാനാണ് ഇഡി ശ്രമിക്കുന്നത്. ഡിലീറ്റ് ചെയ്ത രേഖകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെടുക്കാമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും.

അന്വേഷണം കടുപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപ ഇ.ഡി ഇതിനകം മരവിപ്പിച്ചു കഴിഞ്ഞു. സിഎംആര്‍എലില്‍ നിന്നും പണമൊഴുകിയ 242 ഓളം ബാങ്ക് അക്കൗണ്ടുകളാണ് കേന്ദ്ര ഏജന്‍സി ഒരൊറ്റ നീക്കത്തില്‍ ലോക്ക് ചെയ്തിരിക്കുന്നത്. ഈ അക്കൗണ്ടുകളിലൂടെയുള്ള കോടികളുടെ പണമിടപാടുകളുടെ ഉറവിടവും വിനിയോഗവും വ്യക്തമാക്കുന്ന രേഖകള്‍ ഇ.ഡി അതീവ രഹസ്യമായി വിശകലനം ചെയ്തുവരികയാണ്.

Recent Posts