Kerala

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ ഇ.ഡി റെയ്ഡിനിടെ ഉണ്ടായ അക്രമ സംഭവങ്ങളിൽ പോലീസിന് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയ്ഡ് വിവരം കേന്ദ്ര ഏജൻസികൾ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടൻ തന്നെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെന്നും ഡിജിപി വ്യക്തമാക്കി.

റെയ്ഡ് നടന്ന സ്ഥലങ്ങളിലും പ്രതിഷേധം നിലനിന്ന ഭാഗങ്ങളിലുമായി 300-ലധികം പോലീസുകാരെ വിന്യസിച്ചിരുന്നു. അക്രമം നടന്ന കൃത്യം സ്ഥലത്ത് 50-ഓളം പോലീസുകാർ ഉണ്ടായിരുന്നു. ഇ.ഡി റെയ്ഡ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പോലീസിന് ലഭിച്ചിരുന്നില്ല. റെയ്ഡ് തുടങ്ങിയ ശേഷമാണ് വിവരം അറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പ്രതികളെ ഉടൻ പിടികൂടും. പോലീസുകാരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചയുണ്ടോ എന്ന് പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എട്ട് മണിക്കൂർ നീണ്ട റെയ്ഡിന് ശേഷം ഉദ്യോഗസ്ഥർ പുറത്തിറങ്ങിയപ്പോൾ പോലീസ് ഇരുവശത്തേക്കും മാറിനിന്നുവെന്നും അക്രമികളെ തടയാൻ ശ്രമിച്ചില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇന്നലെ എഡിജിപി സുരക്ഷാ വീഴ്ചയുണ്ടായെന്ന് സമ്മതിച്ച സ്ഥാനത്താണ് ഇന്ന് ഡിജിപി സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയത്.

അതേസമയം സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. മൂന്ന് പേരെയാണ് ഇന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍, കിരണ്‍, അനില്‍ കുമാര്‍, അമല്‍ എന്നിവരാണ് പിടിയിലായത്. കിരണ്‍, അനില്‍കുമാര്‍ എന്നിവരെ വീട്ടില്‍ കയറിയാണ് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.

മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മൂന്‍ കൗണ്‍സിലര്‍മാരുടെ വീടുകളില്‍ ഉള്‍പ്പടെയാണ് പരിശോധന നടക്കുന്നത്. ഐ പി ബിനു, ആറ്റുകാല്‍ ഉണ്ണി എന്നിവരെ ഉള്‍പ്പെടെയാണ് പോലീസ് അന്വേഷിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുന്ന വാഹനത്തിന് നേരെ ഐ പി ബിനു ചീമുട്ട എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Recent Posts