Kerala

സിഎംആര്‍എല്ലിന്റെ മാസപ്പടിയും വീണയുടെ എക്‌സാലോജിക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: 2019ല്‍ ആദായനികുതി വകുപ്പ് സിഎംആര്‍എല്‍ കമ്പനിയില്‍ നടത്തിയ പരിശോധനയില്‍ 132.82 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതോടെയാണ് മാസപ്പടി വിവാദം ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡാണ് വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിന് സേവനം ഒന്നും നല്‍കാതെ സിഎംആര്‍എല്‍ കമ്പനി 2.78 കോടി രൂപ നല്‍കിയെന്ന് കണ്ടെത്തിയത്. പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നും ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് 2023 ഓഗസ്റ്റ് 8ന് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ് കേന്ദ്ര ധനമന്ത്രാലയത്തിന് പരാതി നല്‍കിയതോടയാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് കടന്നത്. 2024 ജനുവരി 13ന് കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം എക്‌സാലോജിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. 2024 ജനുവരി 17ന് വീണ വിജയന്റെ ഇടപാടുകള്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്നതാണെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ട് നല്‍കി. ഇതോടെ 2024 ജനുവരി 31നാണ് കേസിന്റെ അന്വേഷണം ഗുരുതര കോര്‍പറേറ്റ് തട്ടിപ്പുകള്‍ അന്വേഷിക്കുന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന് (എസ്എഫ്‌ഐഒ) കൈമാറുന്നത്. ഇതിന് പിന്നാലെ 2024 ഫെബ്രുവരിയില്‍ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വീണ വിജയന്‍ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചു. എക്‌സാലോജിക്കും സിഎംആര്‍എല്‍ അടക്കമുള്ള 12 സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം ആരംഭിച്ചത്.

2025 ജനുവരിയില്‍ സിഎംആര്‍എല്‍ വഴി നടത്തിയത് കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പാണെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. 2025 ഏപ്രിലില്‍ വീണ വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐഒ എറണാകുളം ജില്ലാ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. യാതൊരു സേവനവും നല്‍കാതെ എക്‌സാലോജിക് കൈപ്പറ്റിയ തുക ഏകദേശം 2.70 കോടി രൂപയാണെന്നാണ് കുറ്റപത്രത്തിലുള്ളത്.

ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ എക്‌സാലോജിക് സിഎംആര്‍എല്ലിന് ഐടി സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് കാണിച്ച് വീണ വിജയന്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പിന്നാലെ സിഎംആര്‍എല്‍ കമ്പനിയും അതിന്റെ ഉദ്യോഗസ്ഥരും ഇ ഡി അന്വേഷണത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. 2026 മേയ് 26ന് സിഎംആര്‍എല്‍ കമ്പനി നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി പൂര്‍ണമായും തള്ളി. ഇ ഡി അന്വേഷണം തുടരാമെന്നും സമന്‍സുകളില്‍ നിന്ന് കമ്പനി അധികൃതര്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ടി.ആര്‍. രവിയുടെ ബെഞ്ച് ഉത്തരവിട്ടു. മെയ് 27ന് പുലര്‍ച്ചെമുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം 12 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന ആരംഭിച്ചു.

 

Recent Posts