Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലുവ: ആലുവ സബ് ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളുടെ കീഴിൽ വരുന്ന സ്കൂൾ ബസ്സുകളുടെ ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്. ആലുവ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ക്ലാസ്സ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ബസ്സുകളുടെ പെർമിറ്റും , ഫിറ്റ്നസും അനുബന്ധ രേഖകളും കൃത്യമായി പരിശോധിക്കുമെന്ന് എസ്.പി പറഞ്ഞു.

സ്കൂൾ ബസ്സിലെ ഡ്രൈവർമാരുടെ പെരുമാറ്റം മാന്യമായിരിക്കണം. മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ക്രിമിനൽ കേസുകളില്‍ ഉൾപ്പെട്ടവരെ യാതൊരു കാരണവശാലും ബസ് ഓടിക്കാൻ അനുവദിക്കരുത്. വിദ്യാർത്ഥികൾ മുഴുവൻ പേരും ബസ്സിൽ കയറിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് ബസ് മുന്നോട്ട് എടുക്കാൻ പാടുള്ളൂ. അതുപോലെതന്നെ കുട്ടികളെല്ലാവരും വാഹനത്തിൽ നിന്ന് ഇറങ്ങി എന്ന് ഉറപ്പു വരുത്തണം. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും. വിദ്യാർത്ഥികളെ കയറ്റാതെ പോകുന്ന സ്വകാര്യ ബസ് ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകും.

ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിൽ വിദ്യാർഥികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ അനുവദിക്കുന്നതല്ല. വാഹനങ്ങളുടെ ഡോറുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സ്കൂൾ പരിസരത്ത് പുകയില മറ്റ് ലഹരി ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. മയക്കുമരുന്ന് പോലുള്ള വസ്തുക്കളുടെ ഉപയോഗം തടയുന്നതിന് ശക്തമായ നിയമനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ അധ്യാപകരും രക്ഷകർത്താക്കളും പരിസരവാസികളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പോലീസിൽ അറിയിക്കുക.
സ്കൂൾ പ്രവർത്തനം സാധാരണഗതിയിൽ ആകുന്നതുവരെ തിരക്കുള്ള പ്രദേശങ്ങളിൽ പോലീസ് സംവിധാനം ഏർപ്പെടുത്തും. കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിലും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ അജ്ഞാത സുഹൃത്തുക്കളുമായി അവർ ബന്ധം സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. കുട്ടികളിൽ നിന്ന് പ്രതീക്ഷിക്കാത്ത സ്വഭാവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് ഗൗരവമായി എടുക്കണം. ക്ലാസിൽ വരാതിരിക്കുന്ന കുട്ടികളുടെ കാര്യത്തിലും ശ്രദ്ധ വേണം. അധ്യാപകരുടെ ശ്രദ്ധ സ്കൂളിന് പുറത്തേക്കും ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.

ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടൻ അധ്യക്ഷത വഹിച്ചു.എ.എം.വി.ഐ സെബാസ്റ്റ്യൻ ജോസഫ്, ചെങ്ങമനാട് ഇൻസ്പെക്ടർ എൻ.വി ഷൈജു, ആലുവ സബ് ഇൻസ്പെക്ടർ വന്ദന കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്ക്കൂളുകളിൽ നിന്നായി 250ഓളം പേർ പങ്കെടുത്തു.

Recent Posts