
സിംഗപ്പൂർ: പ്രതിസന്ധിയിലായ പ്രമുഖ ഇന്ത്യൻ എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. കോടതി അലക്ഷ്യത്തിനാണ് ഇറ്റാലിയൻ ഹൈക്കോടതിക്ക് സമാനമായ പദവിയുള്ള സിംഗപ്പൂർ കോടതിയുടെ ഈ നടപടി. സ്വന്തം ആസ്തികളുമായി ബന്ധപ്പെട്ട് 2024 ഏപ്രിൽ മുതൽ കോടതി പുറപ്പെടുവിച്ച ഒന്നിലധികം ഉത്തരവുകൾ ബൈജു രവീന്ദ്രൻ മനഃപൂർവ്വം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ ശിക്ഷയെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
ശിക്ഷാവിധിയുടെ ഭാഗമായി ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങാനും, കോടതി ചെലവുകൾക്കായി 90,000 സിംഗപ്പൂർ ഡോളർ (ഏകദേശം 59 ലക്ഷം രൂപ) പിഴയൊടുക്കാനും ബൈജുവിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ, ബൈജൂസുമായി ബന്ധമുള്ള മറ്റൊരു കമ്പനിയുടെ ഓഹരികൾ കൈവശം വെച്ചിരിക്കുന്ന ‘ബീയാർ ഇൻവെസ്റ്റ്‌കോ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കോർപ്പറേറ്റ് സ്ഥാപനത്തിന്റെ നിയമപരമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു. എന്നാൽ ബൈജു രവീന്ദ്രൻ നിലവിൽ സിംഗപ്പൂരിലാണോ അതോ മറ്റേതെങ്കിലും രാജ്യത്താണോ ഉള്ളതെന്ന് വ്യക്തമല്ല.
ഖത്തർ ഗവൺമെന്റിന്റെ പരമാധികാര നിക്ഷേപ ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഉപകമ്പനിയായ ഖത്തർ ഹോൾഡിംഗ്സ് നൽകിയ കേസിലാണ് ബൈജു രവീന്ദ്രനെതിരെ ഇപ്പോഴത്തെ നടപടി. ബൈജൂസ് ജീവനക്കാരെ പിരിച്ചുവിടുന്ന ഘട്ടത്തിൽ കമ്പനിയിൽ വലിയ തുക ഖത്തർ നിക്ഷേപിച്ചിരുന്നു. ലോകമെമ്പാടുമുള്ള വിദേശ നിക്ഷേപകരിൽ നിന്നും, 1.2 ബില്യൺ ഡോളറിന്റെ വായ്‌പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഎസിലെ വായ്‌പക്കാരിൽ നിന്നും ബൈജു രവീന്ദ്രൻ കനത്ത നിയമനടപടികൾ നേരിടുന്നതിനിടയിലാണ് സിംഗപ്പൂർ കോടതിയിൽ നിന്നുള്ള ഈ പുതിയ തിരിച്ചടി.