Business

ആര്‍ത്തവ കപ്പുകളുടെ ഉത്പാദനശേഷി 50 ലക്ഷമായി ഉയര്‍ത്തി എച്ച്എല്‍എല്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആര്‍ത്തവ കപ്പുകളുടെ വാര്‍ഷിക ഉത്പാദന ശേഷി 50 ലക്ഷമായി ഉയര്‍ത്തി പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍. ഇതിനായി ആക്കുളം ഫാക്ടറിയിലുള്ള ആര്‍ത്തവ കപ്പ് നിര്‍മാണ യൂണിറ്റിനെ അത്യാധുനിക രീതിയില്‍ നവീകരിച്ച് ഉത്പാദനശേഷി 30 ലക്ഷത്തിലേക്ക് ഉയര്‍ത്തി.

നവീകരിച്ച ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിര്‍വഹിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സൗഹൃദപരമായ ആര്‍ത്തവ ശുചിത്വ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ദേശീയ മുന്‍ഗണനകള്‍ക്കനുസൃതമായി ആഭ്യന്തര ഉത്പാദന മികവ് ശക്തിപ്പെടുത്തുക കൂടി ലക്ഷ്യമിട്ടാണ് യൂണിറ്റ് നവീകരിച്ചിരിക്കുന്നത്.

എച്ച്എല്‍എല്ലിന്റെ സിഎസ്ആര്‍ പദ്ധതിയായ ‘തിങ്കള്‍’ വഴിയാണ് ആര്‍ത്തവ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുക. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ എച്ച്എല്‍എല്ലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എച്ച്എല്‍എല്‍ മാനേജ്‌മെന്റ് അക്കാദമിയാണ് (എച്ച്എംഎ) ‘തിങ്കള്‍’ പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകള്‍ക്ക് ആര്‍ത്തവാരോഗ്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനും, സാനിറ്ററി നാപ്കിനുകള്‍ മൂലമുണ്ടാകുന്ന പരിസ്ഥിതി മലിനീകരണത്തിന് ശാശ്വത പരിഹാരം കാണാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് എച്ച്എംഎ പബ്ലിക് ഹെല്‍ത്ത് പ്രോജക്ട്‌സ് മാനേജര്‍ ഡോ. കൃഷ്ണ എസ്.എച്ച്. പറഞ്ഞു.