തിരുവനന്തപുരം/കണ്ണൂർ: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും മകൾ വീണ വിജയന്റെയും വീടുകളിലും ശശിധരൻ കർത്തയുടെ വീടുകളിലും ആണ് ഇപ്പോൾ റെയ്ഡ് നടക്കുന്നത്. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ പരിശോധന നടക്കുന്നത്.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. വീണ വിജയൻറെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും ഇഡിയുടെ പരിശോധന നടക്കുന്നുണ്ട്. കേസിൽ ഇഡിയ്‌ക്ക് തുടരന്വേഷണം നടത്താമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു, ഇതിന് പിന്നാലെയാണ് നടപടി.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് സിഎംആർഎൽ വലിയ തുക പ്രതിഫലം നൽകിയെന്നാണ് കേസ്. ആദായ നികുതി സെന്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിനെ തുടർന്നാണ് കേസിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
















