Kerala

കലാമണ്ഡലം കൃഷ്ണദാസിനെ ആദരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ജയറാം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ശിഷ്യനാണ് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ജയറാമിനെ പഠിപ്പിച്ച് മേളം അരങ്ങേറ്റം നടത്തിയത് കലാമണ്ഡലം കൃഷ്ണദാസാണെന്ന് കേരള സംഗീത നാടക അക്കാദമി മുന്‍ പ്രസിഡന്റ് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി. കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ അറുപതാം പിറന്നാളാഘോഷ പരിപാടികള്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പഞ്ചാരി മൂന്നും നാലും അഞ്ചും കാലങ്ങള്‍ കൃഷ്ണദാസാണ് ജയറാമിനെ പഠിപ്പിച്ചത്. പിന്നീട് ജയറാം എന്റെ വീട്ടില്‍ ഷൂട്ടിങ്ങിന് വന്നപ്പോള്‍ പഞ്ചാരി ഒന്നും രണ്ടും കാലങ്ങള്‍ കൂടി പഠിക്കണമെന്ന് പറഞ്ഞപ്പോഴാണ് ഞാന്‍ അവ ജയറാമിനെ പഠിപ്പിച്ചതെന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി പറഞ്ഞു. ഈ സത്യം കൃഷ്ണദാസിന്റെ ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന വേളയില്‍ പറയാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയമായ ഏതെങ്കിലും ഒരു കല ഓരോ രക്ഷിതാക്കളും കുട്ടികളെ അഭ്യസിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ കലകള്‍ പഠിക്കുമ്പോള്‍ ഗുരുനാഥനും ശിഷ്യനും തമ്മില്‍ അറിയാതെ വളര്‍ന്നു വരുന്ന ഒരു സംസ്‌കാരമുണ്ട്. നമുക്കിപ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് അത്തരം സംസ്‌കാരങ്ങളാണ്. ആ സംസ്‌കാരത്തിന്റെ കാഴ്ചയാണ് ഇവിടെ നടന്ന ആചാര്യവന്ദനത്തില്‍ കണ്ടത്. കൃഷ്ണദാസും ഭാര്യയും മക്കളും ആചാര്യന്മാരുടെ പാദവന്ദനം ചെയ്തത് സൂചിപ്പിച്ചാണ് മട്ടന്നൂര്‍ ഇങ്ങനെ പറഞ്ഞത്. കലാമണ്ഡലം കൃഷ്ണദാസിന്റെ ആചാര്യന്മാരായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം രാമന്‍ നമ്പൂതിരി, പ്രൊഫ. കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, കലാമണ്ഡലം വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ക്ക് ആചാര്യവന്ദനം നല്‍കി.

മാര്‍ഗി പ്രസിഡന്റ് ഡോ. ജോര്‍ജ് ഓണക്കൂര്‍ അധ്യക്ഷനായ ചടങ്ങില്‍ വി. കലാധരന്‍ ആമുഖ പ്രഭാഷണവും ഡോ. സുധ ഗോപാലകൃഷ്ണന്‍ അനുഗ്രഹ പ്രഭാഷണവും നടത്തി. കോട്ടയ്‌ക്കല്‍ നാരായണന്‍, പല്ലശ്ശന മഹേഷ്, മാര്‍ഗി വേണുഗോപാല്‍, സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

ദൃശ്യവേദിയുടെ സഹകരണത്തോടെ നളചരിതം രണ്ടാം ദിവസം കഥകളിയും വേദിയില്‍ അവതരിപ്പിച്ചു. ആഘോഷപരിപാടികള്‍ ഇന്ന് സമാപിക്കും.