India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബംഗളൂരു: ഭാരതം സനാതന രാഷ്‌ട്രമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. അത് സാമ്രാജ്യങ്ങളിലൂടെയോ സൈനിക ശക്തിയിലൂടെയോ അല്ല സ്ഥാപിതമായത്. മറിച്ച് ഋഷിമാരുടെ ജ്ഞാനത്തിലൂടെയും ആത്മീയ അനുഭൂതികളിലൂടെയും കെട്ടിപ്പടുത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ എഴുപതാം ജന്മവാര്‍ഷികവും ആര്‍ട്ട് ഓഫ് ലിവിംഗിന്റെ 45-ാം വാര്‍ഷികവും പ്രമാണിച്ച് സംഘടിപ്പിച്ച സമ്മേളനത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ദിവ്യമുഹൂര്‍ത്തം ആഘോഷത്തിന്റേത് മാത്രമല്ല, ആര്‍ട്ട് ഓഫ് ലിവിംഗിന്റെ അമ്പതാം വര്‍ഷത്തിലേക്കുള്ള യാത്രാപഥം നിശ്ചയിക്കേണ്ട അവസരം കൂടിയാണ്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ എവിടെ എത്തണമെന്ന് പ്രസ്ഥാനവുമായി ബന്ധപ്പെട്ട എല്ലാവരും ചിന്തിക്കണം.
ഭാരതത്തിന്റെ ദേശീയത ഭരണകൂടങ്ങളിലൂടെ രൂപപ്പെട്ടതല്ല. ഋഷിപാരമ്പര്യത്തില്‍ നിന്നാണ് അതുയര്‍ന്നുവന്നത്. എല്ലാ സൃഷ്ടികളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും എല്ലാ ജീവികളിലും ഒരേ ദിവ്യസത്ത നിലനില്‍ക്കുന്നുണ്ടെന്നും ഋഷിമാര്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.

അതുകൊണ്ടുതന്നെ വനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജീവിതം ആസ്വാദനത്തിനും ഉപഭോഗത്തിനും വേണ്ടിയുള്ളതല്ല. പകരം, ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം എല്ലാ സൃഷ്ടികളും ഉത്ഭവിച്ച ഒന്നിലേക്ക് ലയിക്കുക എന്നതാണെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. എല്ലാ ജീവികളിലും ദൈവികതയുണ്ടെന്നറിയുന്നത് സ്വാഭാവികമായും കാരുണ്യത്തിലേക്കും അച്ചടക്കമുള്ള ജീവിതത്തിലേക്കും നയിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2008 ല്‍ അമര്‍നാഥ് പ്രക്ഷോഭത്തെ അനുഗ്രഹിക്കാനും ഒപ്പം നില്‍ക്കാനും ശ്രീ ശ്രീ രവിശങ്കറുണ്ടായിരുന്നുവെന്ന് അരുണ്‍കുമാര്‍ പറഞ്ഞു. പ്രക്ഷോഭത്തിന്റെ വിജയത്തെക്കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍, ഗുരുദേവ് ആത്മവിശ്വാസം പകര്‍ന്നു. പ്രസ്ഥാനം തീര്‍ച്ചയായും വിജയിക്കുമെന്നും അതിന്റെ ഉപകരണമാകാനുള്ള ഭാഗ്യമാണ് നമുക്കുള്ളതെന്നും അദ്ദേഹം പ്രക്ഷോഭകര്‍ക്ക് ഉന്മേഷം പകര്‍ന്നു.

ശ്രീ ശ്രീ രവിശങ്കറും ആര്‍ട്ട് ഓഫ് ലിവിംഗും രണ്ടല്ല. ഒരു വിത്ത് വൃക്ഷമായി മാറുന്നതുപോലെയാണ് അത് വളര്‍ന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഈ യാത്രയുടെ ഭാഗമാക്കാന്‍ അദ്ദേഹത്തിനായെന്ന് സഹസര്‍കാര്യവാഹ് പറഞ്ഞു.

 

 

Recent Posts