Kerala

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വധിച്ച കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി.ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളുടെ ജാമ്യം ആയിരുന്നു ഇന്നലെ തലശേരി അഡിഷണല്‍ സെഷന്‍സ് കോടതി റദ്ദാക്കിയത്.

വിചാരണ നടപടികളുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് ജഡ്ജി റൂബി കെ ജോസ് പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഈ ഉത്തരവിനാണ് ഹൈക്കോടതിയുടെ സ്റ്റേ. ആകാശ് തില്ലങ്കേരി അടക്കം പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പകത്തിന്റെ സ്റ്റേ.

തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി വിശദീകരണം നല്‍കണം.പ്രതികളുടെ ജാമ്യാപേക്ഷ സീല്‍ഡ് കവറില്‍ കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. തലശേരി സെഷന്‍സ് കോടതി ജഡ്ജിയുടെ മറുപടിയും സീല്‍ഡ് കവറില്‍ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ 18നാണ് കേസില്‍ വിചാരണ തുടങ്ങിയത്. ഒന്നാം സാക്ഷി റിയാസിനെ വിസ്തരിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ പ്രതികള്‍ അപ്പീല്‍ നല്‍കി. ഇതോടൊപ്പം കേസ് പരിഗണിക്കുന്ന കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെയും സമീപിച്ചു. ഈ സാഹചര്യത്തില്‍ വിചാരണയുമായി സഹകരിക്കില്ലെന്ന് പ്രതിഭാഗം കോടതിയില്‍ നിലപാട് സ്വീകരിച്ചതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിയത്.

സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതികളുടെ കുടുംബാംഗങ്ങളും കോടതിയില്‍ എത്തിയിരുന്നു. 2018 ഫെബ്രുവരി 12നാണ് ഷുഹൈബിനെ ഇടയന്നൂരിലെ തട്ടുകടയില്‍ വച്ച് കൊലപ്പെടുത്തിയത്. എട്ട് വര്‍ഷം കഴിഞ്ഞാണ് കേസില്‍ വിചാരണ തുടങ്ങിയത്.

 

 

 

Recent Posts