കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ നീക്കാമെന്നും സിംഗിൾ ബഞ്ച്. സർക്കാരിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്‌ച്ചത്തേക്ക് മാറ്റി.
തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്താണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു.
ഇത് തെറ്റാണെന്നും ഇത്തരത്തിലൊരു പരമാർശം കീഴ്‌ക്കോടതി നടത്താൻ പാടില്ലെന്നുമാണ് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ പരാമർശം നീക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലന്‍സ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍ നീക്കാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു.















