കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. വിജിലൻസ് കോടതിയുടെ പരാമർശങ്ങൾ നീക്കാമെന്നും സിംഗിൾ ബഞ്ച്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘമാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഇത് പരിഗണിക്കവെ കേസിൽ തന്ത്രിക്കെതിരെ തെളിവില്ലെന്ന വിജിലൻസ് കോടതിയുടെ നേരത്തേയുള്ള പരാമർശങ്ങൾ നീക്കംചെയ്യാമെന്ന് വാക്കാൽ അറിയിച്ച കോടതി ജാമ്യം റദ്ദാക്കാൻ കഴിയില്ലെന്ന നിലപാടെടുക്കുകയായിരുന്നു. തുടർന്ന് സർക്കാർ അപ്പീൽ ബുധനാഴ്‌ച്ചത്തേക്ക് മാറ്റി.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇതിന് തെളിവായി ഇരുവരും തമ്മിലുള്ള ശബ്ദസന്ദേശങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക പാളികൾ സ്വർണം പൂശിയതാണെന്ന വിവരം തന്ത്രിക്ക് അറിയാമായിരുന്നുവെന്നും അന്വേഷണസംഘം കോടതിയിൽ പറഞ്ഞു.ഈ അപ്പീലുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശങ്ങൾ ഉണ്ടായത്.
തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. തന്ത്രിയുടെ ജാമ്യം റദ്ദാക്കണം എന്നുള്ളതാണ് ആവശ്യം. മാത്രമല്ല, ജാമ്യ ഉത്തരവിൽ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ല എന്ന നിർണായകമായ ഒരു പരാമർശവും കൊല്ലം വിജിലൻസ് കോടതി നടത്തിയിരുന്നു.
ഇത് തെറ്റാണെന്നും ഇത്തരത്തിലൊരു പരമാർശം കീഴ്‌ക്കോടതി നടത്താൻ പാടില്ലെന്നുമാണ് അന്വേഷണ സംഘം അപ്പീലിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ പരാമർശം നീക്കണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വിജിലന്‍സ് കോടതിയുടെ ഈ പരാമര്‍ശങ്ങള്‍ നീക്കാമെന്ന് സിംഗിള്‍ ബെഞ്ച് അറിയിച്ചു. എന്നാൽ തന്ത്രിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി വാക്കാൽ അറിയിക്കുകയും ചെയ്തു.
















