കൊച്ചി: ആഭ്യന്തരകലഹം അതിരൂക്ഷമാക്കുന്നതിനിടെ രാജിസന്നദ്ധത അറിയിച്ച് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ രാജിവയ്‌ക്കാമെന്നാണ് ശ്വേത വ്യക്തമാക്കിയത്. എക്സിക്യുട്ടീവ് കമ്മിറ്റിക്കുള്ളിൽ ചിലർ തന്നെ ലക്ഷ്യംവയ്‌ക്കുന്നുണ്ടെന്നും കാര്യങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷററും ചേർന്നാണ് നിയന്ത്രിക്കുന്നതെന്നും ശ്വേത പറഞ്ഞു.
ഞാൻ തോറ്റ് പിന്മാറാനല്ല ജനറൽ ബോഡിയിൽ പോകുന്നത്, പറയാനുള്ളത് അപ്പോൾ പറയും. -ശ്വേതാ മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. അൻസിബയുടെ പ്രശ്നം വ്യക്തിപരമായിരുന്നു. അതിൽ സംഘടനയ്‌ക്ക് ചെയ്യാൻ ഒന്നുമില്ലെന്നും നടി വ്യക്തമാക്കി. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചതോടെയാണ് അമ്മയിലെ പ്രശ്നങ്ങൾ പുറത്തുവന്നത്. അമ്മ ഭരണസമിതി അംഗമായ ടിനി ടോമിനെതിരെ അൻസിബയ്‌ക്ക് പിന്നാലെ നീന കുറുപ്പും ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ജിഹാദിയെന്ന് ടിനി ടോം വിളിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നുമാണ് അൻസിബ വെളിപ്പെടുത്തിയത്.
കുടുംബസംഗമത്തിനിടെ ടിനി ടോം കേട്ടാലറയ്‌ക്കുന്ന അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് നീന ഭാരവാഹികൾക്ക് പരാതി നൽകിയത്. ഇതിനിടെ, പ്രശ്നങ്ങളുടെ പ്രധാനകാരണമായ ‘അമ്മ’ കുടുംബസംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പിന്റെ ധാരണാപത്രം പുറത്തുവന്നു. ഫെബ്രുവരി 14-ന് ആയിരുന്നു കുടുംബസംഗമം. പ്രധാന സ്പോൺസർ ടി.ജി. നന്ദകുമാർ ചെയർമാനായ വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രമാണ്. 75 ലക്ഷം രൂപ രണ്ടു ഘട്ടമായി നൽകുമെന്നായിരുന്നു ധാരണ. കുക്കു പരമേശ്വരനും നന്ദകുമാറുമാണ് കരാറിൽ ഒപ്പുവെച്ചത്. 30 ലക്ഷം രൂപ ക്ഷേത്രം മുൻകൂറായി നൽകി. എക്സിക്യുട്ടീവ് കമ്മിറ്റിയിൽ അൻസിബ ഇതിനെ എതിർത്തെങ്കിലും ഭൂരിപക്ഷ പിന്തുണയോടെ സ്പോൺസർഷിപ്പ് സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇനി 45 ലക്ഷമാണ് കരാർ പ്രകാരം അമ്മയ്‌ക്ക് ലഭിക്കാനുള്ളത്. ഇതിനിടയിൽ ക്ഷേത്രം ഭാരവാഹികൾ അവരുടെ പരസ്യം കുടുംബസംഗമ വേദിയിൽ വേണ്ടരീതിയിൽ പ്രദർശിപ്പിച്ചില്ല എന്ന എതിർപ്പ് അറിയിച്ചിരുന്നു. നൽകാനുള്ള ബാക്കി തുക 31-ന് സംഘടനയ്‌ക്ക് നൽകുമെന്ന് ടി.ജി. നന്ദകുമാർ പറഞ്ഞു.















