Kerala

മുനമ്പം: ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലും റദ്ദാക്കാം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും റദ്ദാക്കാമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നു മാത്രം. വ്യക്തമായ രേഖകളില്ലാതെയാണ് വഖഫ് ബോര്‍ഡ് മുനമ്പം ഭൂമി രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മാതൃക ഇതില്‍ സ്വീകരിക്കാമെന്ന് അഭിപ്രായമുണ്ട്.

തെറ്റായ രേഖകളിലൂടെ ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത 31,328 രജിസ്റ്ററുകള്‍ ഉത്തര്‍പ്രദേശ്‌
യൂണിഫൈഡ് മാനേജ്മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ്(ഉമിദ്)  സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതേരീതി മുനമ്പം വിഷയത്തിലും സ്വീകരിക്കാമെന്നു നിയമ വൃത്തങ്ങള്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാസാക്കിയ ശേഷം വഖഫ് സ്വത്തുക്കള്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നു നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വഖഫ് ബോര്‍ഡ് ഉമിദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് സര്‍ക്കാരാകട്ടെ ഇതു തടയാനൊന്നും ചെയ്തില്ല.

അതേസമയം മുനമ്പം വിഷയത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞുവീണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫ് മുനമ്പം നിവാസികളെയും സഭാ പിതാക്കന്‍മാരെയും പച്ചയായി കബളിപ്പിച്ചു. മുനമ്പം നിവാസികളെ കബളിപ്പിക്കുമെന്ന് ബിജെപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ 10 മിനിറ്റിനുള്ളില്‍ മുനമ്പം പ്രശ്‌നം പരിഹരിക്കുമെന്നും വഖഫ് ഭൂമിയല്ലെന്ന് നോട്ട് കൊടുക്കുമെന്നുമായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രശ്‌നം തണുപ്പിക്കാനുള്ള സതീശന്റെ തന്ത്രം മാത്രമായിരുന്നു അത്.

സതീശന് അന്നത്തെ നിലപാടല്ലെന്ന് ബോധ്യമായില്ലേ എന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ചോദിച്ചത്. ഹൈക്കോടതി മുനമ്പത്ത് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ടിരിക്കുകയാണ്. നിലവില്‍ മുനമ്പം നിവാസികളുടെ പേരിലാണ് കൈവശാവകാശ സര്‍ട്ടിഫിക്കറ്റും കരം അടയ്‌ക്കുന്നതും. പിന്നെ എന്ത് വ്യാജരേഖയുണ്ടാക്കിയാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ചോദിച്ചു.

മതമൗലികവാദികള്‍ക്കൊപ്പം നിലകൊള്ളുന്നതാണ് യുഡിഎഫിന്റെ നൈസര്‍ഗിക ഘടന. മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും വെറുപ്പിച്ച് ഒരു തീരുമാനവും എടുക്കില്ല.

വഖഫ് പോര്‍ട്ടലില്‍ ഇത് എങ്ങനെ രജിസ്റ്റര്‍ ചെയ്തു എന്നത് സംബന്ധിച്ച് അദ്ദേഹം ഒരു പ്രതികരണവും നടത്തിയിട്ടില്ല. വി.ഡി. സതീശന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം.

10 മിനിറ്റ് കൊണ്ട് മുനമ്പത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞ വി. ഡി സതീശന്‍ വാക്ക് പാലിക്കണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Recent Posts