Special Article

നരേന്ദ്രഭാരതത്തിന്റെ 12 വര്‍ഷങ്ങള്‍: ഡോളറിനെതിരെ രൂപയുടെ വിജയം

Published by
അഡ്വ. എസ്. ജയസൂര്യന്‍

ന്താരാഷ്‌ട്ര വ്യാപാര രംഗത്തും പണമിടപാടുകളിലും അമേരിക്കന്‍ ഡോളറിനുള്ള മേധാവിത്വമാണ് ഈ രംഗത്ത് അമേരിക്കയുടെ ഗര്‍വിനു പ്രധാന കാരണം. അതിന് വഴങ്ങാന്‍ കൂട്ടാക്കാത്തതാണ് ഭാരതത്തോട് അമേരിക്കയ്‌ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും നമ്മോടുള്ള ചൊരുക്കിന് പ്രധാന കാരണം. ഡോളറിന്റെ ഈ അധീശത്വം കുറയ്‌ക്കാന്‍ ‘ഡി- ഡോളറൈസേഷന്‍’ (ഡോളര്‍ ആശ്രിതത്വം കുറയ്‌ക്കല്‍) നയവുമായി മുന്നോട്ടു പോവുകയാണ് നരേന്ദ്ര മോദിയുടെ കീഴില്‍ ഭാരതം. ബ്രിക്സ് കൂട്ടായ്‌മയിലെ പുതിയ അംഗങ്ങളടക്കം ഒട്ടേറെ രാജ്യങ്ങളുമായി രൂപയിലുള്ള വ്യാപാരം നമ്മള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. രൂപയെ ആഗോള നാണയമായി മാറ്റാനുള്ള ഈ ശ്രമത്തിന്റെ ഭാഗമായി ഏകദേശം 15 മുതല്‍ 20 വരെ രാജ്യങ്ങളുമായി വിവിധ തലങ്ങളില്‍ നയതന്ത്ര- സാമ്പത്തിക ചര്‍ച്ചകള്‍ നടന്നു വരുന്നു. ഇതിലൂടെ വിദേശനാണ്യ വിനിമയത്തിലെ നഷ്ടം കുറയ്‌ക്കാനും സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കാനും സാധിക്കും.

ഈ ദിശയില്‍ സമീപകാലത്ത് ഭാരതം സ്വീകരിച്ച നടപടികള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ നീക്കങ്ങള്‍ പ്രധാനമായും താഴെ പറയുന്ന രീതികളിലാണ്:

1. രൂപയിലുള്ള വ്യാപാരം
ഡോളറിനെ ഒഴിവാക്കി മറ്റ് രാജ്യങ്ങളുമായി നേരിട്ട് രൂപയില്‍ വ്യാപാരം നടത്താനുള്ള സംവിധാനം ആവിഷ്‌കരിച്ചു. റഷ്യ, യുഎഇ, ശ്രീലങ്ക തുടങ്ങിയ ഇരുപതിലധികം രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചു. ഇത് ഡോളറിന്റെ ആവശ്യം കുറച്ചു. യുഎഇയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് രൂപയില്‍ പണമടയ്‌ക്കാനുള്ള കരാര്‍ വലിയൊരു നാഴികക്കല്ലാണ്.

2. ഡിജിറ്റല്‍ പേയ്‌മെന്റ് വിപ്ലവം (യുപിഐ ഗ്ലോബല്‍)
ഭാരതത്തിന്റെ യുപിഐ സംവിധാനം അന്താരാഷ്‌ട്രതലത്തില്‍ വ്യാപിപ്പിച്ചത് ഡോളറിനെ ഒഴിവാക്കിയുള്ള ചെറുകിട ഇടപാടുകള്‍ക്ക് വഴിയൊരുക്കി.

സിങ്കപ്പൂര്‍, യുഎഇ, ഫ്രാന്‍സ്, ശ്രീലങ്ക തുടങ്ങി പത്തിലേറെ രാജ്യങ്ങളില്‍ യുപിഐ വഴി ഇന്നു നേരിട്ട് ഇടപാട് നടത്താം.

3. എണ്ണ ഇറക്കുമതിയിലെ വൈവിധ്യവല്‍കരണം
റഷ്യ- ഉക്രൈന്‍ യുദ്ധസാഹചര്യത്തില്‍, പടിഞ്ഞാറന്‍ രാജ്യങ്ങളുടെ സമ്മര്‍ദ്ദമുണ്ടായിട്ടും റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങാന്‍ തീരുമാനിച്ചു. ഇത് ഡോളര്‍ പുറത്തേക്ക് ഒഴുകുന്നത് വലിയ അളവില്‍ കുറയ്‌ക്കും.

സ്ഥിരതയാര്‍ന്ന സാമ്പത്തിക വളര്‍ച്ച

മറ്റ് വികസിത രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യം നേരിടുമ്പോഴും ഭാരതം നിലനിര്‍ത്തുന്ന ഉയര്‍ന്ന ജിഡിപി വളര്‍ച്ചാ നിരക്ക് ആഗോള നിക്ഷേപകര്‍ക്ക് രൂപയിലുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. ഇത് വിദേശ നിക്ഷേപം ഭാരതത്തിലേക്ക് ഒഴുകാന്‍ കാരണമായി. ഡോളറിനെ പൂര്‍ണമായും ഒഴിവാക്കുക എന്നതിലുപരി, ഭാരതത്തിന്റെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ‘രൂപയുടെ അന്താരാഷ്‌ട്രവത്കരണം എന്ന തന്ത്രമാണ് നടപ്പിലാക്കുന്നത്. ഇത് ആഗോള വിപണിയില്‍ ഭാരതത്തിന്റെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിച്ചു. രൂപയില്‍ നേരിട്ട് വ്യാപാരം നടത്തുന്നതിനായി മുപ്പത്തഞ്ചോളം രാജ്യങ്ങളിലെ 83 ബാങ്കുകള്‍ നമ്മുടെ ബാങ്കുകളില്‍ 100ല്‍ അധികം വോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. താഴെ പറയുന്ന രാജ്യങ്ങളുമായി കരാറിലെത്തുകയോ ചര്‍ച്ച പുരോഗമിക്കുകയോ ചെയ്യുന്നു.

സൗദി അറേബ്യ, കുവൈത്ത്, ടാന്‍സാനിയ, കെനിയ, ബ്രസീല്‍, അര്‍ജന്റീന, യുഎഇ, മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളുമായി കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. മുപ്പത്തഞ്ചോളം രാജ്യങ്ങളില്‍ നിന്നുള്ള ബാങ്കുകള്‍ക്ക് രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ട്.

 

Recent Posts