
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ചികിത്സാ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി സുപ്രധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ലെന്നും, സർജറി ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് കൃത്യമായ പ്രോട്ടോക്കോൾ പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
ആശുപത്രികളിൽ തിരക്ക് നിയന്ത്രിക്കാനും രോഗികൾക്ക് കിടക്കകൾ ഉറപ്പാക്കാനും നടപടി സ്വീകരിക്കും. ശുചിത്വ പരിപാലനത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകാൻ പാടില്ല. ആരോഗ്യമേഖലയിലെ സേവനം കൂടുതൽ കാര്യക്ഷമമാക്കാൻ ഡോക്ടർമാരുടെ പുതിയ തസ്തികകൾ സൃഷ്ടിക്കും. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചതും പിന്നീട് നിർത്തലാക്കിയതുമായ രണ്ട് മെഡിക്കൽ കോളേജുകൾ പുനരാരംഭിക്കാൻ തീരുമാനമായെന്നും മന്ത്രി കൂട്ടിച്ചേർത്തു. പഴയ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിലല്ല, ഇനി മുതൽ കാര്യങ്ങൾ എങ്ങനെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാം എന്നതിലാണ് ശ്രദ്ധ എന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മരുന്നു കിട്ടാതെ രോഗികൾ ബുദ്ധിമുട്ടരുത്. ചില മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ചു നടപടി സ്വീകരിക്കും. വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. മറ്റെവിടെയെങ്കിലും ചികിത്സയ്ക്ക് പോയോ എന്ന സംശയത്തിന്റെ ആനുകൂല്യം നൽകിയുള്ള റിപ്പോർട്ട് ആണ് തന്നത്. പക്ഷേ അത് മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.