കൊച്ചി: യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റെടുത്ത് ദിവസങ്ങൾക്കകം, മുനമ്പം വഖഫ് വിഷയം വീണ്ടും സജീവമാകുന്നു. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഈ തർക്കം പൂർണമായും 10 മിനിട്ട് കൊണ്ട് പരിഹരിക്കുമെന്ന് സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നു. മുനമ്പത്തെ വിവാദ ഭൂമിയിലെ താമസക്കാരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്.
എന്നാല്‍ മുനമ്പത്തെ 404 ഏക്കർ ഭൂമി വഖഫ് ബോർഡ് പോർട്ടലായ ഉമീദിൽ രജിസ്റ്റർ ചെയ്തുവെന്നും ഭൂമി വഖഫ് സ്വത്താണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്നും, ഇത്തരം സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വഖഫ് സ്വത്തുക്കളും ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ പറഞ്ഞു. രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ, തത്സമയ പരിശോധന, നിരീക്ഷണം എന്നിവയ്‌ക്കായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തുടങ്ങിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ഉമീദ്.
മുനമ്പത്തെ താമസക്കാരുടെ ദുരവസ്ഥയെ കുറിച്ചുള്ള ചോദ്യത്തിന്, യഥാർത്ഥത്തിൽ വിൽക്കാൻ പാടില്ലാത്ത വഖഫ് സ്വത്ത് വിൽക്കാൻ ഉത്തരവാദിയായ കുറ്റവാളി ആരാണെന്നതാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നമെന്ന് ഹംസ പറഞ്ഞു.
ചില ഭൂമികളുടെ വഖഫ് പദവിയെ ചൊല്ലി തർക്കങ്ങളുണ്ടെന്നും എന്നാൽ അത് കണക്കിലെടുക്കാതെ, ബോർഡ് വഖഫ് ആയി കണക്കാക്കുന്ന എല്ലാ സ്വത്തുക്കളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സുപ്രീം കോടതി ഉത്തരവും അതിന്റെ പ്രാഥമിക കണ്ടെത്തലുകളും ബോർഡിന്റെ നിലപാടിന് അനുസൃതമാണെന്നും ഹംസ അവകാശപ്പെട്ടു.
മുനമ്പത്തേത് വഖഫ് സ്വത്താണെന്ന് സുപ്രീം കോടതി വിധിച്ചാൽ, രാജ്യത്തെ ഒരു പൗരനും അത് നിരാകരിക്കാൻ സാധിക്കില്ല. അങ്ങനെയൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് ഇതിന് വിരുദ്ധമായ ഒരു അഭിപ്രായം ഉണ്ടാകുമെന്ന് താൻ കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് വി.ഡി സതീശൻ എടുത്ത നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി കെഎസ് ഹംസ പറഞ്ഞു.
















