
തിരുവനന്തപുരം: മെയ് മാസത്തെ പെൻഷൻ വിതരണം ഇന്ന് മുതൽ. മെയ് 25 തിങ്കളാഴ്ച മുതൽ പെൻഷൻ തുക വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 62 ലക്ഷത്തോളം പേരാണ് ക്ഷേമപെൻഷൻ വാങ്ങുന്നത്. ഇതിൽ 26.62 ലക്ഷം പേരുടെ അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവരുടെ വീടുകളിൽ എത്തി നേരിട്ട് തുക കൈമാറും.
ക്ഷേമനിധി അംഗങ്ങൾക്കുള്ള ക്ഷേമ പെൻഷൻ അതാത് ബോർഡുകൾ വഴി വിതരണം ചെയ്യും.യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പെൻഷൻ തുക 3,000 രൂപയായി ഉയർത്തും എന്നത്. എന്നാൽ അത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
അതുകൊണ്ട് ഈ മാസവും 2000 രൂപ തന്നെയാകും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 2011 – 2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 600 രൂപയായിരുന്നു പെൻഷൻ തുക. പിന്നീട് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടം ഘട്ടമായി പെൻഷൻ തുക 2000 രൂപയായി വർധിപ്പിച്ചു. ഇത് 3000 രൂപയാക്കുമെന്നാണ് യു.ഡി.എഫ് സർക്കാരിന്റെ വാഗ്ദാനം.
സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായും വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.