തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചത് കോണ്‍ഗ്രസ് നേതൃത്വം അറിയാതെ. ഇന്നലെ അവധി ദിനമായിരുന്നിട്ടും രത്തന്‍ ഖേല്‍ക്കറോട് ചുമതലയേല്‍ക്കാന്‍ സതീശന്‍ നിര്‍ദേശിച്ചതിലും ദുരൂഹത. നൂറ് സീറ്റ് കടക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ സതീശന്‍ പറഞ്ഞതിലും അതേ പോലെ സംഭവിച്ചതിനും പിന്നില്‍ ഡീലുണ്ടെന്ന ആരോപണവും ഉയരുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്നപ്പോള്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഖേല്‍ക്കറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സതീശനാണ് അടിയന്തര നിയമനം നല്‍കി തന്റെ ഓഫീസില്‍ നിയമിച്ചത്. ഞങ്ങള്‍ അധികാരത്തില്‍ വരുമെന്നും അപ്പോള്‍ ഖേല്‍ക്കറിനെതിരെ നടപടി ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞിരുന്നു.
ഖേല്‍ക്കറിനെ നിയമിച്ചത് രാഷ്‌ട്രീയ തീരുമാനമല്ലെന്ന് വ്യക്തമായി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലോ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളോ കോണ്‍ഗ്രസ് നേതാക്കളോ അറിഞ്ഞില്ല. ഭരണം വരുതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗം കൂടിയാണ് ഖേല്‍ക്കറുടെ നിയമനത്തിലൂടെ മുഖ്യമന്ത്രി നല്‍കുന്ന സൂചന. കഴിഞ്ഞ ദിവസം നിയമന ഉത്തരവ് ഇറക്കിയപ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചത് ഒപ്പം നിന്നതിനുള്ള ഉപകാര സ്മരണയെന്നാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം ആരോപിച്ചത്. അത് ഏറ്റുപിടിച്ച് കേരളത്തിലെ നേതാക്കളും രംഗത്ത് എത്തിയിരുന്നു. ഇതിനിടയിലാണ് കേരളത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ സീനിയോരിറ്റി മറികടന്ന് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. ഇത് തങ്ങള്‍ക്ക് തിരിഞ്ഞു കുത്തുമെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ ഖേല്‍ക്കറെ നിയമിക്കരുതെന്ന് നിര്‍ദേശം നല്‍കി. ഇതോടെ അവധി ദിവസമായിരുന്ന ഇന്നലെ ഖേല്‍ക്കറോട് ചുമതലയേക്കാന്‍ സതീശന്‍ അടിയന്തിരമായി നിര്‍ദേശിക്കുകയായിരുന്നു.
















