ബെംഗളൂരു: ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരു സന്ദർശിച്ച വേളയിൽ സുരക്ഷാ റൂട്ടിന് സമീപത്തുനിന്ന് സ്ഫോടകവസ്തുക്കളായ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മെയ് 10-നായിരുന്നു പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വൻ വീഴ്ചയുണ്ടായെന്ന ആശങ്ക പരത്തിയ ഈ സംഭവം നടന്നത്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നതുവരെയാണ് സസ്പെൻഷനെന്ന് ബെംഗളൂരു സൗത്ത് (രാമനഗര) പോലീസ് സൂപ്രണ്ട് അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പോലീസ് നടത്തിയ പതിവ് സുരക്ഷാ പരിശോധനയ്‌ക്കിടയിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. പ്രധാനമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന പ്രധാന ചടങ്ങ് നടന്ന വേദിയുടെ മൂന്ന് കിലോമീറ്റർ മാത്രം അകലെയുള്ള കഗലിപുരയിലെ ഒരു ആശ്രമത്തിന് സമീപമുള്ള ഫുട്പാത്തിലാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് ബെംഗളൂരു ഡി.ഐ.ജി (സെൻട്രൽ റേഞ്ച്) സ്ഥിരീകരിച്ചു.
സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ ഏജൻസികൾ പ്രദേശം ഉടനടി വളയുകയും ബോംബ് ഡിസ്പോസൽ സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.
ഈ സ്ഫോടകവസ്തുക്കൾ എങ്ങനെ ഇവിടെയെത്തിയെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്ക് ബോധപൂർവ്വം ഭീഷണിയുയർത്താൻ ശ്രമിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
















