Samskriti

കൊണാര്‍ക്ക്: കല്ലില്‍ വിരിഞ്ഞ കാലത്തിന്റെ വിസ്മയം

പണ്ട് പണ്ട് ഭാരതത്തില്‍... കുട്ടികള്‍ക്കായി കഥാരൂപത്തില്‍ അവതരിപ്പിക്കുന്ന വിജ്ഞാന പരമ്പര

Published by
എം.കെ. അജിത്

ബിഹാറിലെ ചരിത്രഭൂമിയില്‍ നിന്നും ഒഡീഷയുടെ മണ്ണിലേക്ക് ബസ് പ്രവേശിച്ചപ്പോള്‍ തന്നെ കാഴ്ചകള്‍ മാറിത്തുടങ്ങി. ചുവന്ന മണ്ണും വലിയ മരങ്ങളും കടന്ന് ലവണരസമുള്ള കടല്‍ക്കാറ്റ് വണ്ടിക്കുള്ളിലേക്ക് വിരുന്നെത്തി. ദൂരെ ബംഗാള്‍ ഉള്‍ക്കടലിന്റെ ഇരമ്പല്‍ കേള്‍ക്കാം. ചെറിയ തോട്ടങ്ങള്‍ പിന്നിട്ട് ബസ് ചെന്നുനിന്നത് ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന പടുകൂറ്റന്‍ ഒരു ശിലാ നിര്‍മ്മിതിക്ക് മുന്നിലായിരുന്നു.

‘അയ്യോ! ഇതെന്താ ഒരു വലിയ രഥമാണോ?’ ബസ്സില്‍ നിന്നിറങ്ങിയ ഉടനെ അപ്പു അത്ഭുതത്തോടെ വിളിച്ചു ചോദിച്ചു.
മാധവന്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞു: ‘അതെ അപ്പൂ, നിന്റെ നിരീക്ഷണം വളരെ ശരിയാണ്! ഇതൊരു സാധാരണ ക്ഷേത്രമല്ല, സൂര്യദേവന്‍ സഞ്ചരിക്കുന്ന പടുകൂറ്റന്‍ രഥത്തിന്റെ ആകൃതിയില്‍ പണിത ലോകവിസ്മയമാണ്. അതുകൊണ്ടാണ് ഇതിനെ ‘കൊണാര്‍ക്ക് സൂര്യക്ഷേത്രം’ എന്ന് വിളിക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടില്‍ നരസിംഹദേവന്‍ ഒന്നാമന്‍ എന്ന രാജാവാണ് ഇത് നിര്‍മ്മിച്ചത്.’

അവര്‍ ക്ഷേത്രത്തിന് അടുത്തേക്ക് നടന്നു. ചുവരുകളില്‍ കൊത്തിവെച്ചിട്ടുള്ള ഭീമാകാരമായ ചക്രങ്ങള്‍ കണ്ട് കുട്ടികള്‍ അമ്പരന്നു.

ചിന്തു: ‘മാഷേ, രഥമാണെങ്കില്‍ ഇതിന് ചക്രങ്ങള്‍ കാണുമല്ലോ? എവിടെയാണവ?’

മീര ടീച്ചര്‍ വിരല്‍ചൂണ്ടി: ‘ഉണ്ടല്ലോ ചിന്തൂ, ഈ ക്ഷേത്രത്തിന്റെ ഇരുവശങ്ങളിലുമായി 24 ഭീമന്‍ ചക്രങ്ങളുണ്ട്. ഓരോന്നിനും ഓരോ കഥ പറയാനുണ്ടാകും.’അവര്‍ ഒരു ചക്രത്തിന് അരികിലെത്തി. കല്ലില്‍ കൊത്തിവെച്ച ആ ചക്രത്തിന്റെ സൂക്ഷ്മമായ കലാവൈഭവം കണ്ട് മീനാക്ഷി അത്ഭുതപ്പെട്ടു.
‘എന്തിനാണ് ടീച്ചറേ ഇത്രയധികം ചക്രങ്ങള്‍?’ മീനാക്ഷി ചോദിച്ചു.

മാധവന്‍ മാഷ് വിശദീകരിച്ചു: ‘ഇവിടെയാണ് ഭാരതീയ ഗണിതത്തിന്റെ മാന്ത്രികത! ഈ 24 ചക്രങ്ങള്‍ ഒരു വര്‍ഷത്തിലെ 24 പക്ഷങ്ങളെ സൂചിപ്പിക്കുന്നു. ഈ ചക്രങ്ങളിലെ എട്ട് ആരങ്ങള്‍ എട്ട് യാമങ്ങളെയാണ് കാണിക്കുന്നത്. നമ്മുടെ കൈയ്യിലെ വാച്ചുപോലെ, ഈ ചക്രത്തിന്റെ നിഴല്‍ നോക്കി പണ്ട് കൃത്യമായി സമയം പറയുമായിരുന്നു.’

‘അപ്പോള്‍ ഇതൊരു ഭീമന്‍ വാച്ചാണല്ലേ മാഷേ!’ അപ്പുവിന്റെ കണ്ണുകള്‍ തിളങ്ങി.ക്ഷേത്രത്തിന് മുന്നില്‍ രഥം വലിക്കുന്ന രീതിയിലുള്ള കുതിരകളുടെ ശില്പങ്ങള്‍ കണ്ടപ്പോള്‍ ചിന്തുവിന് ഒരു സംശയം. ‘ടീച്ചറേ, ഇവിടെ ഏഴ് കുതിരകളുണ്ടല്ലോ. അതിനെന്തെങ്കിലും പ്രത്യേകതയുണ്ടോ?’

മീര ടീച്ചര്‍: ‘തീര്‍ച്ചയായും! ഈ ഏഴ് കുതിരകള്‍ ആഴ്ചയിലെ ഏഴ് ദിവസങ്ങളെയാണ് സൂചിപ്പിക്കുന്നത്. മറ്റൊരു രസകരമായ കാര്യം കൂടി പറയട്ടെ, സൂര്യപ്രകാശത്തില്‍ ഏഴ് നിറങ്ങളുണ്ടെന്ന് നമുക്കറിയാം. നമ്മുടെ പൂര്‍വ്വികര്‍ ഈ ഏഴ് നിറങ്ങളെയാണ് ഏഴ് കുതിരകളായി സങ്കല്‍പ്പിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. നോക്കിയേ, കലയും ശാസ്ത്രവും എത്ര മനോഹരമായാണ് ഇവിടെ ഒത്തുചേരുന്നത്!’

ക്ഷേത്രത്തിന്റെ മുകള്‍ഭാഗം തകര്‍ന്ന നിലയില്‍ കണ്ടപ്പോള്‍ മീനാക്ഷിക്ക് വിഷമം തോന്നി. ‘മാഷേ, ഈ ക്ഷേത്രത്തിന്റെ മുകള്‍ഭാഗം എങ്ങനെയാണ് തകര്‍ന്നു പോയത്?’

മാധവന്‍ മാഷ് ഒരു ദീര്‍ഘനിശ്വാസത്തോടെ പറഞ്ഞു: ‘അതൊരു വലിയ രഹസ്യമാണ് മീനാക്ഷീ. ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ വലിയ ഇരുമ്പ് പാളികളും കാന്തങ്ങളും ഉപയോഗിച്ചിരുന്നു. ക്ഷേത്രത്തിന്റെ മുകളില്‍ ഉറപ്പിച്ചിരുന്ന കൂറ്റന്‍ കാന്തം കടലിലൂടെ പോകുന്ന കപ്പലുകളുടെ ദിശ മാറ്റാന്‍ പോലും ശക്തിയുള്ളതായിരുന്നുവെന്ന് പറയപ്പെടുന്നു. അതുകൊണ്ട് കപ്പലോട്ടക്കാര്‍ ഇതിനെ ‘ബ്ലാക്ക് പഗോഡ’ എന്ന് വിളിച്ചിരുന്നു. പില്‍ക്കാലത്ത് വിദേശ ആക്രമണങ്ങളും പ്രകൃതിക്ഷോഭങ്ങളും കാരണം പ്രധാന ഗോപുരം തകര്‍ന്നുപോയി.’

മീര ടീച്ചര്‍ കുട്ടികളെ അടുത്തുവിളിച്ചു മറ്റൊരു കഥ കൂടി പറഞ്ഞു: ‘ഈ ക്ഷേത്രത്തിന് പിന്നില്‍ ധര്‍മ്മപദന്‍ എന്ന പന്ത്രണ്ടു വയസ്സുകാരന്റെ ഒരു കഥ കൂടിയുണ്ട്. പന്ത്രണ്ട് വര്‍ഷം പന്ത്രണ്ടായിരം ശില്പികള്‍ പണിതിട്ടും ഈ ക്ഷേത്രത്തിന്റെ മുകള്‍ഭാഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മുഖ്യശില്പിയായ ബിഷു മഹാറാണയുടെ മകന്‍ ധര്‍മ്മപദന്‍ എന്ന കുട്ടി അത് പൂര്‍ത്തിയാക്കി. എന്നാല്‍ തന്റെ പ്രവര്‍ത്തി കാരണം മറ്റ് ശില്പികള്‍ക്ക് രാജശിക്ഷ ലഭിക്കാതിരിക്കാന്‍ അവന്‍ ക്ഷേത്രത്തിന് മുകളില്‍ നിന്ന് കടലിലേക്ക് ചാടി ആത്മത്യാഗം ചെയ്തു എന്നാണ് ഐതിഹ്യം.’

സന്ധ്യയായപ്പോള്‍ ആ സ്വര്‍ണ്ണ നിറത്തിലുള്ള മണല്‍പ്പരപ്പില്‍ സൂര്യന്‍ അസ്തമിക്കാന്‍ തുടങ്ങി. അസ്തമയ സൂര്യന്റെ അവസാന കിരണങ്ങള്‍ ക്ഷേത്രത്തിന്റെ ചക്രങ്ങളില്‍ തട്ടി പ്രതിഫലിക്കുന്നത് കണ്ടപ്പോള്‍ കുട്ടികള്‍ക്ക് രബീന്ദ്രനാഥ ടാഗോറിന്റെ വാക്കുകള്‍ ഓര്‍മ്മവന്നു: ‘ഇവിടെ കല്ലിന്റെ ഭാഷ മനുഷ്യന്റെ ഭാഷയേക്കാള്‍ മനോഹരമാണ്.’

ബസ് നീങ്ങിത്തുടങ്ങി. കുട്ടികളുടെ മനസ്സില്‍ കൊണാര്‍ക്കിലെ ആ വലിയ ചക്രങ്ങള്‍ ഇപ്പോഴും അറിവിന്റെ വെളിച്ചം തൂവി കറങ്ങിക്കൊണ്ടിരുന്നു.