ന്യൂഡൽഹി : പഴയ വീഡിയോ പങ്ക് വച്ച് ഇന്ത്യൻ റെയിൽ വേയെ അപമാനിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം പൊളിഞ്ഞു . പോളിടെക്നിക് പരീക്ഷ എഴുതാൻ പോയ ബീഹാറിലെ യുവാക്കൾ “കന്നുകാലികളെപ്പോലെ” ആണ് ട്രെയിനുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരായതെന്ന് പറഞ്ഞാണ് കോൺഗ്രസ് ഈ പഴയ വീഡിയോ എക്സിൽ പങ്ക് വച്ചത് . ബിജെപി സർക്കാർ യുവാക്കളെ ഉപേക്ഷിച്ചുവെന്നും പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പങ്ക് വച്ച ഈ വീഡിയോ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് ഈസ്റ്റ് സെൻട്രൽ റെയിൽവേ രംഗത്തെത്തിയത് .
നിലവിൽ വൈറലാകുന്ന വീഡിയോ കാലഹരണപ്പെട്ടതാണെന്നും ദുരുദ്ദേശ്യത്തോടെയാണ് പ്രചരിപ്പിക്കുന്നതെന്നും റെയിൽവേ അധികൃതർ പറഞ്ഞു. നിലവിലെ സാഹചര്യം തെറ്റായി ചിത്രീകരിച്ച് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം വിതയ്‌ക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഈസ്റ്റ് സെൻട്രൽ റെയിൽവേ വ്യക്തമായി വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും പങ്കിടരുതെന്നും പൊതുജനങ്ങളോട് റെയിൽവേ അഭ്യർത്ഥിച്ചു, അങ്ങനെ ചെയ്യുന്നത് ദേശീയ താൽപ്പര്യത്തിന് വിരുദ്ധമാണെന്നും മുന്നറിയിപ്പുണ്ട് .
പരീക്ഷാർത്ഥികളുടെ വർദ്ധനവ് കണക്കിലെടുത്ത് ബീഹാറിൽ നിലവിൽ പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. ബീഹാർ സംസ്ഥാന സർക്കാരുമായി തുടർച്ചയായി ഏകോപനവും നടത്തുന്നുണ്ട്. വീഡിയോ പോസ്റ്റ് ചെയ്യുമ്പോൾ, ബിജെപി നേതാക്കളുടെ കുട്ടികളും ഇത്തരം സാഹചര്യങ്ങളിൽ പൊരിവെയിലിൽ യാത്ര ചെയ്യുമോയെന്നും കോൺഗ്രസ് ചോദ്യമുന്നയിച്ചിരുന്നു.
















