കേരളത്തിലെ സര്‍വീസ് സംഘടനകളുടെ ചരിത്രം പരിശോധിക്കുമ്പോള്‍, കേരള സ്റ്റേറ്റ് ഗവ. ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ സ്ഥാനം പതിനൊന്നാമത് (1957) ആണ്; അനുസ്യൂതമായ പ്രവര്‍ത്തന ചരിത്രം നിരീക്ഷിച്ചാല്‍ ഒന്നാമതും. ഭാരതീയ ചികിത്സാ വകുപ്പിനെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തി എടുക്കുന്നതിനും മെഡിക്കല്‍ ഓഫീസര്‍മാരുടെ സമഗ്രമായ പുരോഗതിക്കും പിന്നില്‍ പ്രേരകശക്തിയായി പ്രവര്‍ത്തിച്ച, മുടക്കമില്ലാത്ത ഏഴ് ദശാബ്ദക്കാലം. വളരെ പരിമിതമായ അംഗസംഖ്യ മാത്രം ഉണ്ടായിരുന്ന സംഘടന 1971 ല്‍ ഒരു മുഖപത്രം ആരംഭിക്കുക എന്നത് തന്നെ സംഘടനയുടെ ഉള്‍ക്കാഴ്ചയും ഇച്ഛാശക്തിയും വെളിപ്പെടുത്തുന്നു. ആ മാസികയുടെ പേര് ‘ഫിസിഷ്യന്‍’ എന്നാണ്. 1986 ല്‍ കോട്ടയം ദര്‍ശന ആഡിറ്റോറിയത്തില്‍ നടന്ന രജതജൂബിലി ആഘോഷ വേളയില്‍ മലയാള മനോരമ ചീഫ് എഡിറ്റര്‍ കെ.എം. മാത്യു ‘പ്രസിദ്ധീകരണ രംഗത്തെ അത്ഭുതം’ എന്നു വിശേഷിപ്പിച്ച മാസിക ഇപ്പോള്‍ പ്രസിദ്ധീകരണ രംഗത്ത് 55 വര്‍ഷം പിന്നിടുന്നു. നിശ്ചിത ഇടവേളകളില്‍ പ്രസിദ്ധീകരിക്കുന്ന വിജ്ഞാന നിബിഡമായ വിശേഷാല്‍ പതിപ്പുകള്‍, മാസികയുടെ കിരീടത്തിലെ വൈരക്കല്ലുകളാണ്.
എന്നാല്‍, ഇക്കഴിഞ്ഞ ദിവസം പുറത്തിറക്കിയ പതിനൊന്നാമത് വിശേഷാല്‍ പതിപ്പ് മറ്റുള്ളവകളില്‍നിന്നു എന്തുകൊണ്ടും വളരെ വ്യത്യസ്തത പുലര്‍ത്തുന്നു. 1981-1986 കളില്‍ ഫിസിഷ്യന്റെ പത്രാധിപരായിരുന്ന, പ്രഗത്ഭ ചികിത്സകന്‍ ഡോ. മറ്റക്കര രാമചന്ദ്രന്‍ നായരുടെ തിരഞ്ഞെടുത്ത 99 ല്‍ പരം ചികിത്സാനുഭവ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് അത് രൂപകല്പന ചെയ്തിരിക്കുന്നത്. അറുപതു വര്‍ഷത്തിലേറെ കാലത്തെ സുദീര്‍ഘമായ ചികിത്സാ പരിചയമുള്ള യശഃശരീരനായ ഡോ. മറ്റക്കര രാമചന്ദ്രന്‍ നായരുടെ ലേഖനങ്ങള്‍ ഭാരതീയ വൈദ്യശാസ്ത്രമായ ആയുര്‍വേദത്തിന്റെ അനന്തമായ സാദ്ധ്യതകള്‍ തുടിച്ചു നില്‍ക്കുന്നവയാണ്. സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം മാതാ അമൃതാനന്ദമയി ആശ്രമത്തിലെ ‘അമ്യത മെഡിക്കല്‍ മിഷന്‍ ഓഫ് ആയുര്‍വേദ’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ ഏതാണ്ട് മൂന്ന് ദശാബ്ദക്കാലം പ്രവര്‍ത്തിച്ച അദ്ദേഹം പഞ്ചകര്‍മ്മ ഉള്‍പ്പടെയുള്ള ക്രിയാക്രമങ്ങള്‍ ചെയ്തു വിദേശീയരുടെ ഇടയില്‍ ആയുര്‍വേദത്തെ പ്രചരിപ്പിച്ചു.
രോഗാവസ്ഥയെക്കുറിച്ചു ശരിയായി വിശകലനം ചെയ്തു, ആയുര്‍വേദത്തിന്റെ അടിസ്ഥാനപരമായ ത്രിദോഷ സിദ്ധാന്തങ്ങളിലൂടെ വിവേചനം ചെയ്ത് ചികിത്സാ പദ്ധതികള്‍ ആവിഷ്‌കരിക്കുന്ന രീതിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രോഗത്തിന്റെ ആധുനിക നാമത്തിനു മിക്കവാറും വലിയ പ്രസക്തി ഉണ്ടാവില്ല. ആധുനിക വൈദ്യവും ആയുര്‍വേദവും ചേര്‍ന്ന് ഉണ്ടായിരുന്ന ഇന്റഗ്രേറ്റഡ് കോഴ്‌സ് പാസായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ആയുര്‍വേദത്തില്‍ കേന്ദ്രീകരിച്ചിരുന്നു. ആധുനിക വൈദ്യം ഉള്‍പ്പടെ മറ്റുള്ളവര്‍ ഉപേക്ഷിച്ചതോ, ഫലപ്രാപ്തിയില്‍ വരാത്തതോ ആയ കേസുകള്‍ ഏറ്റെടുത്തു സാഹസികതയോടെ ചികിത്സിച്ചു ഭേദപ്പെടുത്തുക എന്നതു ഹരമായിരുന്നു അദ്ദേഹത്തിന്. അതിനാല്‍ത്തന്നെ ഏറെയും അത്തരം രോഗികള്‍ ആവും അദ്ദേഹത്തെ തേടി എത്തുക.
ഒരു ഉദാഹരണം മാത്രം സൂചിപ്പിക്കാം. വിശേഷാല്‍ പതിപ്പിലെ 30-ാമതു ലേഖനം ‘കാറ്റിനെ കാണ്മാനില്ല’ (പേജ് 189). മൂന്ന് അലോപ്പതി ആശുപത്രികളിലെ ആധുനിക പരിശോധനാ ഉപാധികള്‍ക്ക് വിധേയമാകാതെ വായു അതിന്റേതായ നിലയില്‍ ബലവാനായി പ്രവര്‍ത്തിച്ചതിലൂടെ ഉത്ഭവിച്ച ഒരു രോഗത്തെ ആയുര്‍വേദ രീതിയില്‍ രോഗ നിര്‍ണ്ണയം നടത്തി ചികിത്സിച്ചു ഭേദമാക്കിയ ഒരനുഭവക്കുറിപ്പ് ശ്രദ്ധിക്കുക.
അദ്ദേഹത്തിന്റെ ചികിത്സാനുഭവ കുറിപ്പുകള്‍ 524 പേജുകളില്‍ നിറഞ്ഞു കവിഞ്ഞു നില്‍ക്കുന്ന, കെട്ടിലും മട്ടിലും ഉള്ളടക്കത്തിലും അപൂര്‍വ്വവും ആകര്‍ഷകവുമായ മികവ് പുലര്‍ത്തുന്ന, സമസ്ത ആയുര്‍വേദ മേഖലകള്‍ക്കും മാര്‍ഗ്ഗദര്‍ശിയാവുന്ന ഒരു റഫറന്‍സ് ഗ്രന്ഥം, കേരളത്തിന്റെ ആഖ്യാന ചരിത്രത്തില്‍ ഇദംപ്രഥമമാണ്; ആയുര്‍വേദം കപട വൈദ്യമാണ് എന്ന് ആക്ഷേപിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രത്യയശാസ്ത്രപരമായ മറുപടിയും.
ചീഫ് എഡിറ്റര്‍: ഡോ. ജയറാം
മാനേജിങ് എഡിറ്റര്‍: ഡോ. കെ. പ്രഹ്ലാദ് (9446120518)
















