പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര നടപ്പാക്കാന്‍ കേന്ദ്രത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ് സര്‍ക്കാര്‍. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര എന്നത്. ഇന്ദിര ഗ്യാരന്റിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് പ്രഖ്യാപിച്ചത്.
ആദ്യ മന്ത്രിസഭയില്‍ തന്നെ പദ്ധതിക്ക് അംഗീകാരമായി. ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ അതിനുള്ള സാമ്പത്തികം കണ്ടെത്താനാകാതെ ഗതാഗത വകുപ്പ് ഇരുട്ടില്‍ത്തപ്പുകയാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ കോര്‍പറേഷന് വന്‍ നഷ്ടമുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.
ഓര്‍ഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിച്ചാല്‍ പോലും പ്രതിമാസം ചുരുങ്ങിയത് 60 കോടി രൂപയുടെ നഷ്ടം ഉണ്ടാകും. മുഴുവന്‍ ബസുകളിലും പദ്ധതി നടപ്പിലാക്കിയാല്‍ പ്രതിമാസം 112 കോടി രൂപയുടെ അറ്റാദായ നഷ്ടമാണ് കണക്കാക്കുന്നത്.
പ്രതിദിനം 12 ലക്ഷം യാത്രക്കാര്‍
പ്രതിദിനം ശരാശരി 12 ലക്ഷത്തോളം സ്ത്രീകളാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ഇത് കണ്ടെത്താനായി കോര്‍പറേഷന്‍ ജെന്‍ഡര്‍ ടിക്കറ്റ് സമ്പ്രദായം എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും ആരംഭിച്ചിരുന്നു. കര്‍ണാടകയില്‍ ആഡംബര എസി ബസുകള്‍ ഒഴിച്ച് എല്ലാ ബസിലും സൗജന്യ യാത്ര ഒരുക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ടൗണ്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായി ആനുകൂല്യം പരിമിതപ്പെടുത്തിയിട്ടുണ്ട്.
അനിശ്ചിതത്വം തുടരുന്നു
പദ്ധതി നടത്തിപ്പിന് വകുപ്പ് മന്ത്രി സി.പി. ജോണ്‍ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചിരുന്നു. ഏതുതരം ബസുകളിലാണ് ആനുകൂല്യം നല്‍കേണ്ടത്. എത്ര ദൂരം വരെ സൗജന്യ യാത്ര അനുവദിക്കാം, ജില്ലക്ക് പുറത്തേക്ക് യാത്ര അനുവദിക്കണോ, ദീര്‍ഘദൂര യാത്രകള്‍ക്ക് സൗജന്യം അനുവദിക്കണമോ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണോ തുടങ്ങിയ ചോദ്യങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നു. സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യതയും കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
പ്രതീക്ഷ കേന്ദ്രത്തില്‍
പിണറായി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രസര്‍ക്കാര്‍ നല്കാന്‍ തയാറായ 950 ഇ-ബസ് നേടിയെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഫയല്‍ അടിയന്തരമായി എത്തിക്കാന്‍ വകുപ്പ് മന്ത്രി സി.പി. ജോണ്‍ കെഎസ്ആര്‍ടിസിയോട് ആവശ്യപ്പെട്ടതായാണ് വിവരം. കമ്പനി ഡ്രൈവര്‍ ഉള്‍പ്പെടെയാണ് കേന്ദ്രസര്‍ക്കാര്‍ അന്ന് ബസ് അനുവദിച്ചിരുന്നത്.
പിഎം ഇ-ബസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ 10 നഗരങ്ങള്‍ക്കായിട്ടാണ് ബസ് അനുവദിച്ചത്. 2024ല്‍ ബസ് അനുവദിച്ചിരുന്നെങ്കിലും കെ.ബി. ഗണേഷ്‌കുമാര്‍ ഗതാഗത മന്ത്രി ആയതിന് ശേഷം ഇവിടെ ബസിന്റെ ആവശ്യകത ഇല്ല എന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഗണേഷ്‌കുമാര്‍ തന്നെ 145 ഡീസല്‍ ബസുകള്‍ വാങ്ങുകയും 180 ബസ് കൂടി വാങ്ങാന്‍ ടെന്‍ഡര്‍ നല്കുകയും ചെയ്തു. കര്‍ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ-ബസ് ഉപയോഗപ്പെടുത്തിയാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രവുമായി സഹകരിച്ച് ബസ് വാങ്ങിയാല്‍ ഒരു പരിധി വരെ സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടന്ന് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി നടപ്പാക്കാന്‍ സാധിക്കും.
ഇ-ബസിന്റെ ഗുണങ്ങള്‍
ഇ-ബസിന്റെ ഡ്രൈവറുടെ ശമ്പളം കമ്പനിയാണ് നല്കുന്നത്. 12 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരന്റി കമ്പനി ഉറപ്പാക്കും. ഒറ്റ ചാര്‍ജില്‍ 350 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ചാര്‍ജിങ്, നികുതി, ഇന്‍ഷുറന്‍സ് തുടങ്ങിയ എല്ലാ ചെലവുകളും കമ്പനി നേരിട്ടാണ് നോക്കുന്നത്. ഡീസല്‍ ബസിന് കിലോമീറ്റര്‍ 51 രൂപ ചെലവാകുമ്പോള്‍ ഇ-ബസിന്
27 രൂപ മാത്രമേ ചെലവുള്ളൂ. കേന്ദ്ര പദ്ധതിയോട് മുഖംതിരിക്കില്ലെന്നും ഫയല്‍ പഠിച്ച് ബസ് നേടിയെടുക്കാന്‍ ശ്രമിക്കുമെന്നുമാണ് ഗതാഗത മന്ത്രി അറിയിച്ചത്.
















