Kerala

സിബിഎസ്ഇ പ്ലസ് ടു: പുതിയ മൂല്യനിര്‍ണയ രീതിയില്‍ അപാകതയില്ലെന്ന് അദ്ധ്യാപകര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ഇത്തവണ ഓണ്‍-സ്‌ക്രീന്‍ സംവിധാനം നടപ്പിലാക്കിയതോടെ മാര്‍ക്ക് നല്‍കുന്ന രീതിയിലും മാറ്റം വന്നു എന്നു മാത്രമേയുള്ളൂവെന്നും മൂല്യനിര്‍ണയത്തില്‍ അപാകതകളില്ലെന്നും അദ്ധ്യാപകര്‍. മുന്‍വര്‍ഷങ്ങളില്‍ അദ്ധ്യാപക ക്യാമ്പുകളിലൂടെയായിരുന്നു മൂല്യനിര്‍ണയം നടന്നിരുന്നത്. അന്ന് ഉത്തരത്തിന്റെ അവതരണത്തിനും വിദ്യാര്‍ത്ഥിയുടെ ഭാവനയ്‌ക്കും ഉള്‍പ്പെടെ മാര്‍ക്ക് ലഭിക്കാറുണ്ടായിരുന്നു.

എന്നാല്‍ ഇത്തവണ ഓണ്‍-സ്‌ക്രീന്‍ മൂല്യനിര്‍ണയം നടപ്പിലാക്കിയതോടെ ഉത്തരത്തിലെ പ്രധാന പോയിന്റുകള്‍ വ്യക്തമായി രേഖപ്പെടുത്തിയാല്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും ലഭിക്കുന്നത്. എത്ര വിശദമായി എഴുതിയാലും കൃത്യമായ പോയിന്റുകള്‍ ഇല്ലെങ്കില്‍ മാര്‍ക്ക് കുറയാന്‍ സാധ്യതയുണ്ട്. ആദ്യമായാണ് ഈ സംവിധാനം പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. അതിനാല്‍ പുതിയ മൂല്യനിര്‍ണയ രീതിയോട് വിദ്യാര്‍ത്ഥികള്‍ പൊരുത്തപ്പെടാന്‍ സമയമെടുക്കുമെന്ന് തന്നെയാണ് അദ്ധ്യാപകര്‍ പറയുന്നത്.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ ഫെബ്രുവരി 17-നാണ് ആരംഭിച്ചത്. വിവിധ വിഷയങ്ങളിലായി പരീക്ഷകള്‍ ഏപ്രില്‍ ആദ്യവാരം വരെ നീണ്ടു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരീക്ഷയുടെ ഫലം മെയ് 13-നാണ് സിബിഎസ്ഇ പ്രസിദ്ധീകരിച്ചത്. എന്നാല്‍ കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് വിജയശതമാനത്തിലും വലിയ കുറവ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടിയില്ലെന്നും മൂല്യനിര്‍ണയത്തില്‍ അപാകതകള്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് പുനര്‍മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചത്. പലരും പുനര്‍മൂല്യനിര്‍ണയ ഫലത്തില്‍ മാറ്റമൊന്നും വന്നില്ലെന്നും വ്യക്തമാക്കുന്നുണ്ട്.

 

Recent Posts