ന്യൂദല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷവും ഹോര്‍മൂസ് പ്രതിസന്ധിയും മൂലമുണ്ടായ എണ്ണ വിപണികളിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ആഗോളതലത്തില്‍ ഇന്ധന വിലകളില്‍ ഏറ്റവും കുറഞ്ഞ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ഭാരതത്തില്‍.
ഭാരതത്തില്‍ ഇന്ധന വില അഞ്ച് ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്. യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കണ്ട വിലക്കയറ്റത്തേക്കാള്‍ വളരെ കുറവാണ് ഇത്. അന്താരാഷ്‌ട്ര ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടും ആഭ്യന്തര ഇന്ധന വിലയില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. സംഘര്‍ഷം ആരംഭിച്ച് ഏകദേശം 76 ദിവസത്തിന് ശേഷമാണ് ഭാരതത്തിലെ ഇന്ധന വിലയില്‍ മാറ്റങ്ങള്‍ വന്നത്.
എണ്ണ വിപണന കമ്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവ മെയ് 15, 19, 23 തീയതികളില്‍ ഘട്ടംഘട്ടമായി വില പരിഷ്‌കരിച്ചു, പെട്രോള്‍ വില ലിറ്ററിന് ഏകദേശം 4.74 രൂപയും ഡീസലിന് ഏകദേശം 4.82 രൂപയും വര്‍ദ്ധിപ്പിച്ചു.
അതേസമയം മറ്റ് രാജ്യങ്ങളിലെ വില വര്‍ദ്ധനവ് ഇതിലും ഏറെയാണ്. യുഎസില്‍ പെട്രോളിന് ഏകദേശം 44.5 ശതമാനവും ഡീസലിന് 48.1 ശതമാനവും വില വര്‍ദ്ധന രേഖപ്പെടുത്തി. യുകെയില്‍, പെട്രോള്‍ വില 19 ശതമാനത്തിലധികവും ഡീസലിന് 34 ശതമാനത്തിലധികവും വര്‍ദ്ധിച്ചു. ഫ്രാന്‍സില്‍ പെട്രോള്‍ വില ഏകദേശം 21 ശതമാനവും ഡീസലിന് 31 ശതമാനവും വര്‍ദ്ധിച്ചു.
ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രമെടുത്താലും ഭാരതത്തിലാണ് ഏറ്റവും കുറഞ്ഞ ഇന്ധന വില വര്‍ദ്ധനവ്. മ്യാന്‍മറില്‍ പെട്രോള്‍ വിലയില്‍ ഏകദേശം 90 ശതമാനത്തിന്റെയും ഡീസല്‍ വിലയില്‍ 112 ശതമാനത്തിന്റെയും വര്‍ദ്ധന രേഖപ്പെടുത്തി. മലേഷ്യയില്‍ പെട്രോള്‍ വിലയില്‍ 56 ശതമാനത്തിലധികവും ഡീസല്‍ വിലയില്‍ 71 ശതമാനത്തിലധികവും വര്‍ദ്ധന ഉണ്ടായപ്പോള്‍, പാകിസ്ഥാനില്‍ പെട്രോളില്‍ ഏകദേശം 55 ശതമാനത്തിന്റെയും ഡീസല്‍ വിലയില്‍ 45 ശതമാനത്തിന്റെയും വര്‍ദ്ധനവാണ് ഉണ്ടായത്.
















