ന്യൂദല്‍ഹി: ഗുജറാത്തിലെ വഡോദരയിൽ ടാറ്റയുടെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഇന്ത്യന്‍ പ്രതിരോധമേഖലയില്‍ ഒരു നിശ്ശബ്ദമായി ചരിത്രം എഴുതി. ടാറ്റ അഡ്വാന്‍സ് സിസ്റ്റംസ് ലിമിറ്റഡും യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്തസംരംഭമായ എയർബസും ചേർന്ന് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ‘മെയ്ഡ് ഇൻ ഇന്ത്യ’ എയർബസ് C-295 സൈനിക ട്രാൻസ്പോർട്ട് വിമാനം പരീക്ഷണ പറക്കലിനൊരുങ്ങിയെന്നത് ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള ഒരു വലിയ ചുവടുവയ്‌പ്പാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളങ്ങുന്ന ഒരു അധ്യായം.
വർഷങ്ങളോളം വിദേശ രാജ്യങ്ങളിൽ നിന്ന് സൈനിക ഉപകരണങ്ങളും വിമാനങ്ങളും വാങ്ങി ആശ്രയിച്ചിരുന്ന ഇന്ത്യ മോദി ഭരണത്തിന് ശേഷം ഇന്ത്യയ്‌ക്കാവശ്യമായതെല്ലാം ഇവിടെ ഉല്‍പാദിപ്പിക്കുക എന്ന നിലപാടിലായിരുന്നു. ഇതിന് മോദിസര്‍ക്കാര്‍ പറഞ്ഞ ഒരു പ്രധാനകാരണം ഇതാണ്. മിക്ക വിദേശരാജ്യങ്ങളും ആയുധങ്ങള്‍ നല്‍കിയാലും അതിലെ സോഫ്റ്റ് വെയറുകള്‍ കൈമാറാറില്ല. ഇത് ഒരു യുദ്ധസാഹചര്യം വരുമ്പോള്‍ ഇന്ത്യയെ പലപ്പോഴും കുഴക്കാറുണ്ട്. ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങളോ പാര്‍ട്സുകളോ കിട്ടാതാകുന്ന സന്ദര്‍ഭങ്ങള്‍ ധാരാളമാണ്. ആ പ്രതിസിന്ധിയില്‍ നിന്നും കരകയറാനാണ് ഇന്ത്യ സ്വന്തമായി എല്ലാം ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന തത്വം പ്രതിരോധ മേഖലയിലേക്കും കൊണ്ടുവന്നത്. നേരത്തെ യുദ്ധക്കപ്പലും മിസൈലുകളും തോക്കുകളും സ്വന്തമായി നിര്‍മ്മിച്ചു തുടങ്ങിയ ഇന്ത്യ ഇപ്പോൾ സ്വന്തം മണ്ണിൽ ആധുനിക സൈനിക വിമാനം നിർമ്മിക്കുന്നു എന്നത് ഒരു വലിയ ചരിത്ര നിമിഷമാണ്. ഇന്ത്യൻ സർക്കാർ ഏറെ പ്രാമുഖ്യം നൽകുന്ന “ആത്മനിർഭർ ഭാരത്” ദൗത്യത്തിന്റെ ഏറ്റവും ശക്തമായ ഉദാഹരണങ്ങളിലൊന്നായി C-295 പദ്ധതി മാറിയിരിക്കുന്നു..
സ്വകാര്യകമ്പനികളേയും ഐഐടി പോലുള്ള സ്ഥാപനങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രതിരോധനിര്‍മ്മാണമേഖലയിലേക്ക് കൊണ്ടുവന്ന വിപ്ലവം
സര്‍ക്കാര്‍ സ്ഥാപനങ്ങളെ മാത്രമല്ല, സ്വകാര്യസ്ഥാപനങ്ങളെക്കൂടി ഈ പ്രതിരോധനിര്‍മ്മാണരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തി എന്നതാണ് മോദി സര്‍ക്കാരിന്റെ വലിയ നേട്ടം. കാരണം കേന്ദ്രസര്‍ക്കാരിന്റെ മൂലധനപരിമിതി മറികടക്കാന്‍ ഈ സ്വകാര്യ കമ്പനികള്‍ക്ക് സാധിക്കും എന്നതാണ് ഇതിന്റെ നേട്ടം. പരമ്പരാഗതമായി ആയുധനിര്‍മ്മാണമേഖലയില്‍ കുത്തകകളായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഐഐടി, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ പുതുചിന്തകള്‍ ഉള്ള ഗവേഷണ, നിര്‍മ്മാണ സ്ഥാപനങ്ങളെക്കൂടി ഇതില്‍ പങ്കാളിയാക്കിയതോടെ ആയുധനിര്‍മ്മാണത്തില്‍ വന്‍കുതിപ്പാണ് ഇന്ത്യയ്‌ക്ക് നല്‍കിയത്. ഇപ്പോഴിതാ സൈനിക വിമാനം നിർമ്മിക്കുന്നതിന് ടാറ്റയുടെ ഒരു കമ്പനി രംഗത്തുവന്നിരിക്കുന്നു.
ഈ C-295 വിമാനം എന്നത് സാധനസാമഗ്രികള്‍ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്ന ഒരു ട്രാന്‍സ്പോര്‍ട്ട് വിമാനമാണ്. ഇത് പകരം വെയ്‌ക്കാന്‍ പോകുന്നത് ഇന്ത്യൻ വ്യോമസേനയുടെ പഴക്കം ചെന്ന ചരക്ക് നീക്കത്തിന് പ്രധാനമായും ഉപയോഗിച്ചിരുന്ന അവറോ HS-748 വിമാനങ്ങളെയാണ്. കാരണം അവറോ HS-748 പഴയ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വിമാനമാണ്. ഇന്ത്യൻ വ്യോമസേനയ്‌ക്ക് കൂടുതൽ ആധുനികവും ശക്തവുമായ ഒരു ട്രാൻസ്പോർട്ട് പ്ലാറ്റ്ഫോം അത്യാവശ്യമായതോടെയാണ് അവിടേക്ക് ടാറ്റ കടുന്നുവരുന്നത്. അവറോയ്‌ക്ക് പകരം ചരക്ക് നീക്കത്തിന് ഉപയോഗിക്കാവുന്ന ആധുനികമായ ഒരു വിമാനം എയർബസിന്റെ C-295 ആയിരിക്കുമെന്നും കേന്ദ്രപ്രതിരോധസേനാവിദഗ്ധര്‍ തീരുമാനിച്ചു. എയര്‍ബസുമായി ഉണ്ടാക്കിയ ധാരണയും വിപ്ലവകരമാണ്. ഇന്ത്യയില്‍ എയര്‍ബസിനെക്കൊണ്ട് സി295 ഉണ്ടാക്കുകയല്ല, പകരം ഇന്ത്യയ്‌ക്ക് തന്നെ വിമാന നിർമ്മാണ ശേഷി കൈമാറുന്നതിലായിരുന്നു. അതുകൊണ്ടാണ് ഈ കരാർ ഇന്ത്യൻ പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഒരു തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയില്‍ നിര്‍മ്മിച്ചത് 13000 വിമാനഭാഗങ്ങള്‍
സി-295 നിര്‍മ്മാണത്തിന് ടാറ്റ ഏകദേശം 13,000-ത്തിലധികം വിമാന ഭാഗങ്ങൾ ഇന്ത്യയില്‍ നിര്‍മ്മിച്ചു. നിരവധി ചെറുകിട, ഇടത്തരം സൂക്ഷ്മ കമ്പനികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇതിന്റെ വിതരണത്തിന്റെ ഭാഗമായി. . ടാറ്റയുടെ നാഗ്പൂർ പ്ലാന്‍റാണ് വിമാനത്തിന്റെ മുഖ്യഭാഗമായ എയർഫ്രെയിമിന്റെ 80 ശതമാനം വരെ നിർമ്മിച്ചത് ഇതിലൂടെ ഭാവിയില്‍ അസംബ്ലിങ്ങില്‍ നിന്നും സ്വന്തമായി പൂര്‍ണ്ണമായും വിമാനം നിര്‍മ്മിക്കുന്നതിലേക്ക് ഇന്ത്യ കുതിയ്‌ക്കും.
C-295 ഒരു സാധാരണ ഗതാഗത വിമാനം അല്ല. സൈനികരെ അതിർത്തി പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുക, ആയുധങ്ങളും വാഹനങ്ങളും ഉൾപ്പെടെയുള്ള ചരക്ക് കൊണ്ടുപോകുക, ദുരന്ത നിവാരണ ദൗത്യങ്ങൾ നടത്തുക, മെഡിക്കൽ എവാക്വേഷൻ മിഷനുകൾക്ക് ഉപയോഗിക്കുക, പാരാട്രൂപ്പർമാരെ ഇറക്കുക തുടങ്ങി നിരവധി ചുമതലകൾ ഒരേസമയം നിർവഹിക്കാൻ കഴിയുന്ന മൾട്ടി-റോൾ ടാക്റ്റിക്കൽ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റാണ് ഇത്. ചെറിയ റണ്‍വേകളില്‍ ഇറങ്ങാനും പറന്നുയരാനും സി-295ന് സാധിക്കും. 71 സൈനികരെയോ 50 പാരാട്രൂപ്പർമാരെയോ ഒരേസമയം കൊണ്ടുപോകാന്‍ ശേഷിയുണ്ട്. ഒരു യുദ്ധസാഹചര്യത്തില്‍ പെട്ടെന്നുള്ള സൈനികനീക്കങ്ങള്‍ക്ക് സഹായകരമാണിത്.
ലഡാക്ക്, അരുണാചൽ പ്രദേശ് പോലുള്ള മേഖലകളിൽ വേഗത്തിലുള്ള സൈനിക നീക്കത്തിനും ലോജിസ്റ്റിക്കൽ പിന്തുണയ്‌ക്കും ഇത്തരം വിമാനങ്ങൾ അനിവാര്യമാണ്. സി-295 ഹിമാലയന്‍ അതിര്‍ത്തി മേഖലകളിലേക്ക് പൊടുന്നനെ നീങ്ങാന്‍ സൈന്യത്തെ സഹായിക്കും.
എയര്‍ബസ് സി-295വിമാനം വാങ്ങാന്‍ കരാറൊപ്പിട്ടത് 2021ല്‍
2021-ൽ ആണ് എയര്‍ബസുമായി സി-295 വാങ്ങാനും നിര്‍മ്മിക്കാനുമുള്ള കരാറില്‍ ഇന്ത്യ ഒപ്പുവെച്ചത്. 22,000 കോടി രൂപയുടേതായിരുന്നു ഈ കരാര്‍. 56 C-295 വിമാനങ്ങൾ വാങ്ങാനായിരുന്നു ഈ കരാര്‍. ഇതില്‍ ആദ്യ 16 വിമാനങ്ങള്‍ നേരിട്ട് വാങ്ങും. വാക്കി ഇന്ത്യയില്‍ ഘടകഭാഗങ്ങള്‍ നിര്‍മ്മിച്ച് ഇവിടെത്തന്നെ അസംബിള്‍ ചെയ്യും. ആ ചുമതല ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡിനെയാണ് കേന്ദ്രസര്‍ക്കാര്‍ ഏല്‍പിച്ചത്. അത് ഭംഗിയായി ടാറ്റ നിര്‍വ്വഹിക്കുകയും ചെയ്തു.
ഗുജറാത്തിലെ വഡോദരയിൽ സി295 എന്ന ചരക്ക് നീക്കങ്ങള്‍ക്കുള്ള വിമാനം നിര്‍മ്മിക്കുന്നതിന് സ്ഥാപിച്ച ഫൈനൽ അസംബ്ലി ലൈൻ സൗകര്യം ഇന്ന് ഇന്ത്യയുടെ പ്രതിരോധ വ്യവസായത്തിലെ ഒരു പ്രതീകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ ആഗോള പ്രതിരോധ നിർമ്മാണ കേന്ദ്രമായി ഉയരുകയാണ്.
പ്രതിരോധമേഖലയ്‌ക്ക് ആവശ്യമായ വിമാനങ്ങള്‍ നിര്‍മ്മിച്ചിരുന്നത് സര്‍ക്കാര്‍ സ്ഥാപനമായ എച്ച് എഎല്‍ മാത്രമായിരുന്നു. എന്നാല്‍ സി-295 നിര്‍മ്മാണത്തിലൂടെ ടാറ്റ ഈ രംഗത്തേക്ക് തിരിച്ചുവരുന്നു. ഇതോടെ ഇന്ത്യയുടെ പ്രതിരോധരംഗത്തിന് അതിവേഗം ആധുനിക സാങ്കേതിക വിദ്യകള്‍ നേടാനുള്ള വഴി തുറക്കുകയാണ്. ആദ്യ ഇന്ത്യൻ നിർമ്മിത C-295 വിമാനം 2026 സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനേക്കാള്‍ മുന്‍പേ ടാറ്റ ഈ വിമാനം കൈമാറുമെന്നാണ് കരുതുന്നത്.
















