India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

ഇവരുടെ ആദ്യ സമരഭൂമി ബെംഗളൂരു ആയതിനാല്‍ ഈ പാറ്റ പാര്‍ട്ടിക്ക് പിന്നിലും ഇന്ത്യയിലെ എന്‍ജിഒ ശൃംഖലയും മതപരിവര്‍ത്തനലോബിയും ജിഹാദി ശക്തികളും ശക്തമായി കൈകോര്‍ത്തുനില്‍പുണ്ടെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: എല്ലാവിധ മോദി വിരുദ്ധ എന്‍ജിഒകളുടെയും ആസ്ഥാനമായ കര്‍ണ്ണാടകയിലെ ബെംഗളൂരുവില്‍ കോക് റോച്ച് ജനതാ പാര്‍ട്ടി ഞായറാഴ്ച മനുഷ്യച്ചങ്ങല നടത്തും.

ഇവരുടെ ആദ്യ സമരഭൂമി ബെംഗളൂരു ആയതിനാല്‍ ഈ പാറ്റ പാര്‍ട്ടിക്ക് പിന്നിലും ഇന്ത്യയിലെ എന്‍ജിഒ ശൃംഖലയും മതപരിവര്‍ത്തനലോബിയും ജിഹാദി ശക്തികളും കമ്മ്യൂണിസ്റ്റുകളും ശക്തമായി കൈകോര്‍ത്തുനില്‍പുണ്ടെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഓര്‍മ്മയുണ്ടോ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണ്ണാടകയിലെ ദക്ഷിണ്‍ കന്നട ജില്ലിയിലെ ധര്‍മ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തിന് നേരെ ഇതേ ലോബി അഴിഞ്ഞാടിയതാണ്. ഈ ക്ഷേത്രത്തിലെ ജീവനക്കാര്‍ അവിടെ സന്ദര്‍ശിക്കാനെത്തുന്ന പെണ്‍കുട്ടികളെയും കുട്ടികളെയും ബലാംത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടുന്നുവെന്ന വ്യാജവാര്‍ത്ത ഇന്ത്യയാകെ പ്രചരിപ്പിച്ചത് കര്‍ണ്ണാടകയിലെ എന്‍ജിഒ സംഘടനകളുമായി ബന്ധമുള്ള ഒരു പറ്റം യൂട്യൂബര്‍മാരാണ്. ഇതിന് നേതൃത്വം നല്‍കിയ വാര്‍ത്താചാനല്‍ മലയാളി പത്രപ്രവര്‍ത്തക നടത്തുന്ന ദ ന്യൂസ് മിനിറ്റ് ആയിരുന്നു. ഒരു ഹൊറര്‍ സിനിമ പോലെയാണ് ഈ ചാനല്‍ മഞ്ജുനാഥ ക്ഷേത്രത്തിലെ ഭരണാധികാരികളെ അവതരിപ്പിച്ചത്. . കേരളത്തിലെ മോദി വിരുദ്ധമാധ്യമങ്ങളെ മുഴുവന്‍ അന്ന് ധര്‍മ്മസ്ഥയില്‍ എത്തിച്ചു.

പിന്നീട് കോടതിയുടെ സമ്മതത്തോടെ പൊലീസ് നേതൃത്വത്തില്‍ ആഴത്തില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിച്ചുമറിച്ചിട്ടും കാര്യമായി ഒന്നും കിട്ടിയില്ല. ആയിരക്കണക്കിന്, പതിനായിരക്കണക്കിന് കുട്ടികളെയും സ്ത്രീകളെയും ബലാത്സംഗം ചെയ്ത് കുഴിച്ചുമൂടിയെന്നും അതിന് ചുക്കാന്‍ പിടിക്കുന്നത് ക്ഷേത്രഭാരവാഹികള്‍ തന്നെയാണെന്നും ആരോപിച്ചത് ഹിന്ദുമതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ഒരാളാണ്. നേരത്തെ ഇയാള്‍ മഞ്ജുനാഥ ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളി ആയിരിക്കെയാണ് തന്നെക്കൊണ്ട് നൂറുകണക്കിന് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ശവം മറവുചെയ്യിപ്പിച്ചത് എന്നാണ് ഇയാള്‍ ആരോപിച്ചത്. .ഇതിന് പിന്നില്‍ എന്‍ജിഒകള്‍ ഉണ്ടായിരുന്നു. മതപരിവര്‍ത്തന ലോബി ഉണ്ടായിരുന്നു. ജിഹാദികള്‍ ഉണ്ടായിരുന്നു.

ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കാര്യമായി ഒരു നടപടിയും ഉണ്ടായില്ല. അത്രയ്‌ക്കാണ് അവിടുത്തെ എന്‍ജിഒകളുടെ ബലം. ഇവരെ സഹായിക്കുന്നത് അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയാണ്. ഇന്ത്യയില്‍ മോദി ഭരണം അട്ടിമറിക്കാന്‍ പ്രതിജ്ഞയെടുത്തയാളാണ് 95കാരനായ ജോര്‍ജ്ജ് സോറോസ്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ കയറ്റുന്ന അമേരിക്കയിലെ അധികാരഗ്രൂപ്പായ ഡീപ് സ്റ്റേറ്റിന്റെ ഒരു കണ്ണികൂടിയാണ് ജോര്‍ജ്ജ് സോറോസ്.

ഇപ്പോള്‍ കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ പരീക്ഷണഭൂമിയായി ബെംഗളൂരു മാറുമ്പോള്‍ പിന്നില്‍ ഈ എന്‍ജിഒ സംഘവും ജിഹാദികളും മോദി വിരുദ്ധ പ്രതിപക്ഷ പാര്‍ട്ടികളും ഉണ്ടെന്ന് വേണം കരുതാന്‍. കോക് റോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ അമേരിക്കയില്‍ ഇരുന്ന് ഇന്‍സ്റ്റഗ്രാമില്‍ പേജുണ്ടാക്കിയ അഭിജിത് ദീപ് കെ ആം ആദ്മി പാര്‍ട്ടിയുടെ മാധ്യമ സെക്രട്ടറിയായി നേരത്തെ ജോലി ചെയ്തിരുന്ന ആളാണ്. അഭിജിത് ദീപ് കെയുടെ ലക്ഷ്യങ്ങള്‍ എല്ലാം നോക്കുമ്പോള്‍ അത് കെജ്രിവാളിന്റെ ലക്ഷ്യങ്ങള്‍ തന്നെ ആയതിനാല്‍ അരവിന്ദ് കെജ്രിവാളും ഈ കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് പിന്നിലുണ്ടെന്ന് വേണം കരുതാന്‍. ഏകദേശം 20 കോടിയില്‍ അധികം പേര്‍ കോക് റോച്ച് ജനതാ പാര്‍ട്ടിയില്‍ അംഗങ്ങളായിട്ടുണ്ടെന്ന് അവകാശപ്പെടുന്നു. ഇന്ത്യയില്‍ ഇന്നുവരെ മണ്ണിലിറങ്ങി പ്രവര്‍ത്തിക്കാത്ത കോക് റോച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നവരില്‍ അധികവും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഉള്ള ഇന്ത്യാ വിരുദ്ധരായ മുസ്ലിങ്ങളാണെന്ന് കരുതുന്നു. പിന്നെ ഇന്ത്യയിലെ‍ മോദി വിരുദ്ധ ശൃംഖലകളും.

ഇനി കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ മനുഷ്യച്ചങ്ങലയെ കയറൂരി വിടുമോ എന്നാണ് അറിയേണ്ടത്. മിക്കവാറും ലാത്തിച്ചാര്‍ജ്ജും ഏതെങ്കിലും ഒരു കുട്ടിയുടെ കൊലപാതകത്തിലേക്കും കാര്യങ്ങള്‍ എത്തിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു.

ഇപ്പോള്‍ കര്‍ണാടക പൊലീസ് പറയുന്നത് മനുഷ്യച്ചങ്ങലയ്‌ക്ക് അനുമതി തേടിയിട്ടില്ലെന്നാണ്. ചീഫ് ജസ്റ്റിസ് തൊഴിലില്ലാത്ത യുവാക്കളെ പാറ്റകള്‍ എന്ന് വിളിച്ചു എന്ന് പറഞ്ഞാണ് കോക് റോച്ച് ജനതാ പാര്‍ട്ടി രൂപീകരിച്ചതെങ്കിലും ആദ്യമായി അവര്‍ മുഴക്കിയ ആവശ്യം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണമെന്നാണ്. നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാമ്പയിനും സിജെപി നടത്തുന്നുണ്ട്. നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ പേരില്‍ ജെന്‍സീ തലമുറ കലാപം നടത്തണമെന്ന് അരവിന്ദ് കെജ്രിവാള്‍ ഒരാഴ്ച മുന്‍പ് ആവശ്യപ്പെട്ടെങ്കിലും ആരും ചെവിക്കൊണ്ടില്ല. അതിന് ശേഷമാണ് കോക് റോച്ച് ജനതാപാര്‍ട്ടി എന്ന പേരില്‍ ഓണ്‍ലൈനില്‍ അക്കൗണ്ട് തുറന്ന് ഇപ്പോള്‍ ധര്‍മ്മേന്ദ്രപ്രധാനെതിരെ ഈ സംഘടന തിരിഞ്ഞിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നതിനാല്‍ അഭിജിത് ദീപ് കെയ്‌ക്ക് ഇതിനുള്ള ഫണ്ട് നല്‍കുന്നതില്‍ ഖലിസ്ഥാന്‍ സംഘടനകളും ഉണ്ടെന്ന് ന്യായമായും സംശയിക്കാം. അരവിന്ദ് കെജ്രിവാളിനെ സ്പോണ്‍സര്‍ ചെയ്യുന്നതില്‍ പ്രധാനികള്‍ ഖലിസ്ഥാന്‍ സംഘടനകാണ്. ഇതിന് മുന്‍പ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇന്ത്യയില്‍ ഒരു വര്‍ഷത്തിലധികം നീണ്ടു നിന്ന കര്‍ഷകസമരത്തിന് പിന്നിലും ഖലിസ്ഥാന്‍ സംഘടനകളുടെ ധനസഹായമുണ്ടായിരുന്നു.

ഈ ടൂള്‍കിറ്റിന് പിന്നിലെ ആളുകളെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി തിരഞ്ഞുവരികയാണ്. പണ്ട് കര്‍ഷകസമരത്തിന്റെ പേരില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടന്നിരുന്നു. ഇതിന് പിന്നിലും അമേരിക്കന്‍ ഡീപ് സ്റ്റേറ്റായിരുന്നു. അന്ന് ജോര്‍ജ്ജ് സോറോസിന്റെ പണം വാങ്ങുന്ന ഒരു പരിസ്ഥിതി സംഘടനയിലെ ദിഷ രാവി എന്ന് 21കാരിയെ ബെംഗളൂരുവില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്വീഡനിലെ പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബര്‍ഗ് അന്ന് കര്‍ഷക സമരത്തിന്റെ പേരില്‍ മോദി സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നീടാണ് ഗ്രെറ്റ തുന്‍ബര‍്ഗിന് വേണ്ടി ഈ പോസ്റ്റ് പങ്കുവെച്ചത് ദിഷ രവി എന്ന ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് ആക്ടിവിസ്റ്റ് ആണെന്ന്അന്വേഷണ ഏജന്‍സി മനസ്സിലാക്കിയത്. അന്ന് ഇവര്‍ വ്യാപകമായി പങ്കുവെച്ച ഒരു ടുള്‍കിറ്റ് ഉണ്ടായിരുന്നു. മോദിയെ വീഴ്‌ത്തുക, യോഗിയെ വീഴ്‌ത്തുക അത് വഴി മോദി സര്‍ക്കാരിനെ വീഴ്‌ത്തുക എന്നതായിരുന്നു ഈ ടൂള്‍കിറ്റ്. അന്ന് പക്ഷെ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സി അതിനെ പൊളിച്ചുകയ്യില്‍ കൊടുത്തു. ഈ കോക്റോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലുള്ളവരെയും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി തിരഞ്ഞുവരികയാണ്. മിക്കവാറും ഇതും ചായക്കോപ്പയിലെ കൊടുങ്കാറ്റാകുമെന്നാണ് കരുതുന്നത്.

സിജെപിയുടെ സോഷ്യല്‍ മീഡിയ പ്രചാരണം ഏറ്റെടുക്കരുതെന്നും ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ബെംഗളൂരു നഗരത്തില്‍ പ്രതിഷേധ പ്രകടനം പാടില്ലെന്നും പൊലീസ് പറഞ്ഞു.

നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി രംഗത്തെത്തിയിരുന്നു. . ഇതിന്റെ ഭാഗമായി ഓണ്‍ലൈൻ ഒപ്പ് ശേഖരണവും ആരംഭിച്ചിട്ടുണ്ട്. ഇതിന് തൊട്ട് പിന്നാലെയാണ് മനുഷ്യച്ചങ്ങലയ്‌ക്ക് ആഹ്വാനം ചെയ്ത് കോക്രോച്ച്‌ ജനതാ പാര്‍ട്ടി രംഗത്തെത്തിയത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച്‌ ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്‌ട്രീയമുന്നണിയാണ് കോക്രോച്ച്‌ ജനതാ പാര്‍ട്ടി. ദിവസങ്ങള്‍ക്കുള്ളിലാണ് പാർട്ടി സമൂഹ മാധ്യമങ്ങളില്‍ തരംഗമായത്. ഇന്ത്യയിലെ മുൻനിര രാഷ്‌ട്രീയ മുന്നണികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ പിന്നിലാക്കിയായിരുന്നു സിജെപിയുടെ വരവ്. ഇതിനിടെ സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക് ഏ‍ർപ്പെടുത്തി. കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് എക്‌സ് അക്കൗണ്ട് നിരോധിച്ചതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ പറഞ്ഞത്.

കഴിഞ്ഞയാഴ്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചത്. ‘ഒരു പണിയുമില്ലാത്ത ചില യുവാക്കളുണ്ട്. അവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരും ചിലര്‍ സോഷ്യല്‍ മീഡിയ, ആര്‍ടിഐ ആക്ടിവിസ്റ്റുകളുമായി സമൂഹത്തെ ആക്രമിക്കുന്നു. അവര്‍ കോക്രോച്ചുകളും പാരസൈറ്റുകളുമാണ്’ എന്നാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. ഇത് പിന്നാലെയാണ് ആക്ഷേപഹാസ്യ രാഷ്‌ട്രീയ മുന്നണിയായ സിജെപി രൂപീകരിച്ചത്.

യുവാക്കള്‍ക്കുവേണ്ടി, യുവാക്കളാല്‍ എന്നതാണ് പാര്‍ട്ടിയുടെ മുദ്രാവാക്യം. ‘സെക്യുലര്‍-സോഷ്യലിസ്റ്റ്- ഡെമോക്രാറ്റിക്- ലേസി’ എന്നാണ് പാര്‍ട്ടി സ്വയം വിശേഷിപ്പിക്കുന്നത്. സിസ്റ്റം ശ്രദ്ധിക്കാന്‍ മറന്നുപോയവരുടെ, മടിയന്മാരുടെയും തൊഴില്‍രഹിതരുടെയും ശബ്ദം എന്നാണ് ഔദ്യോഗിക വെബ്സൈറ്റില്‍ സിജെപി വിശേഷിപ്പിക്കുന്നത്.

സിജെപിക്ക് സ്വന്തമായി മാനിഫെസ്റ്റോയുമുണ്ട്. ക്യാബിനറ്റ് പദവികളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണം, രാഷ്‌ട്രീയ പാര്‍ട്ടി മാറുന്ന എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും 20 വര്‍ഷത്തെ തെരഞ്ഞെടുപ്പ് വിലക്ക് ഏര്‍പ്പെടുത്തണം, ചീഫ് ജസ്റ്റിസുമാര്‍ക്ക് വിരമിക്കലിന് ശേഷമുളള രാജ്യസഭാ പദവികള്‍ നിരോധിക്കണം, ഗോദി മീഡിയ ആങ്കര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച്‌ അന്വേഷിക്കണം, തെരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട വോട്ടുകള്‍ റദ്ദാക്കപ്പെട്ടാല്‍ ശക്തമായ നടപടി തുടങ്ങിയവയാണ് സിജെപിയുടെ മാനിഫെസ്റ്റോയില്‍ പറയുന്നത്.

Recent Posts