അബുദാബി: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ ജയിൽ തടവുകാർക്ക് മോചനം. യുഎഇയിലെ വിവിധ ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് തടവുകാരാണ് പുറത്തിറങ്ങുന്നത്. കാരുണ്യവും സാമൂഹിക ഐക്യവും വളർത്തുന്നതിന്റെയും തടവുകാർക്ക് ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകുന്നതിന്റെയും ഭാഗമായാണ് ഈ വലിയ മാനുഷിക നടപടി. ഇതുസംബന്ധിച്ച് യുഎഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും ഉത്തരവ് പുറപ്പെടുവിച്ചു.
തടവുകാരുടെ സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങൾ ദൃഢമാക്കാനും സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാനും ഈ നടപടി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 956 തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവിട്ടത്.
ദുബായിൽ 836 തടവുകാരാണ് ജയിൽ മോചിതരാകുന്നത്. റാസൽഖൈമയിൽ 443 പേരും അജ്‌മാനിൽ 230 പേരും ഷാർജയിൽ 227 പേരും ജയിലിൽ നിന്ന് പുറത്തിറങ്ങും. മതപരവും ദേശീയവുമായ ആഘോഷവേളകളിൽ തടവുകാർക്ക് പൊതുമാപ്പ് നൽകുന്നത് യുഎഇ ഭരണാധികാരികളുടെ പരമ്പരാഗതമായ ശൈലിയാണ്. ജയിൽമോചിതരാകുന്ന തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവരാനും, സാമ്പത്തിക ബാധ്യതകളില്ലാതെ കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനും ഈ നടപടി വഴി സാധിക്കും.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾക്കും ഈ പ്രഖ്യാപനം വലിയ ആശ്വാസമാണ് പകരുന്നത്. വരും ദിവസങ്ങളിൽ തന്നെ തടവുകാരുടെ മോചന നടപടികൾ പൂർത്തിയാകും.
















