
കാസര്‍കോട്: പരാജയത്തിന് ശേഷം ചേര്‍ന്ന സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മറ്റി യോഗത്തില്‍ അതിരൂക്ഷ വിമര്‍ശനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് തുറന്നടിച്ച് അംഗങ്ങള്‍. നിലവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടില്ലെങ്കില്‍ പാര്‍ട്ടിയുടെ അന്ത്യം കാണുമെന്നും മുന്നറിയിപ്പ്.
പയ്യന്നൂരിലെ സംഘടനാ വിഷയം തൃക്കരിപ്പൂരിലെ തോല്‍വിക്ക് പ്രധാന കാരണമായി. കെ.കെ. രാഗേഷ് നേതാക്കളുടെ പെട്ടി തൂങ്ങിവന്ന അമൂല്‍ ബേബിയെന്നും വിമര്‍ശനം.
പി. ജയരാജനും കെ.കെ. ശൈലജയും നേതൃനിരയിലേക്ക് വരണം. പി. ജയരാജന്‍ പങ്കെടുത്ത ഏരിയാ കമ്മിറ്റി യോഗത്തിലാണ് കടുത്ത വിമര്‍ശനം ഉയര്‍ന്നത്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണമെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലും അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി കോട്ടയെന്നു അറിയപ്പെടുന്ന തൃക്കരിപ്പൂരിലെ തോല്‍വി, പാര്‍ട്ടിക്ക് കടുത്ത ആഘാതം ഉണ്ടാക്കിയിരുന്നു. പരാജയ കാരണം ചര്‍ച്ചയാകുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ നേതാക്കള്‍ക്ക് നേരെയുള്ള ആരോപണങ്ങളും ഉയര്‍ന്നു വന്നിരുന്നു. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടായിരത്തിലധികം വോട്ടുകള്‍ക്ക് ലീഡ് പ്രതീക്ഷിച്ച നഗരസഭയില്‍ വോട്ട് കുറഞ്ഞു. സിപിഎം കേന്ദ്രമായ കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുന്‍കൈ നേടിയെങ്കിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. കയ്യൂര്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലും വോട്ട് ചോര്‍ന്നു.
കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ തിരിച്ചടി ഉണ്ടായി. പ്രതീക്ഷിച്ച മുന്നേറ്റം ചെറുവത്തൂരിലും പിലിക്കോടും എല്‍ഡിഎഫിന് പുലര്‍ത്താന്‍ കഴിഞ്ഞില്ല. തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ പതിനായിരത്തില്‍ പരം വോട്ടുകള്‍ ആണ് ലഭിച്ചത്. അത് ഏഴായിരത്തിലേക്ക് ചുരുങ്ങി. രൂപീകൃതമായ ശേഷം ആദ്യമായാണ് തൃക്കരിപ്പൂര്‍ മണ്ഡലം സിപിഎമ്മിനെ കൈവിട്ടത്. 2021 ലെ തെരഞ്ഞെടുപ്പില്‍ എം. രാജഗോപാലന്‍ 26,137 വോട്ടുകള്‍ക്ക് ജയിച്ച മണ്ഡലമാണ് തൃക്കരിപ്പൂര്‍. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ മത്സരിച്ച് ജയിച്ച മണ്ഡലത്തിലാണ് ഇത്തവണത്തെ ജനവിധി യുഡിഎഫിന് അനുകൂലമായത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പ്രവര്‍ത്തകര്‍ തയാറാകുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന സിപിഎം കാസര്‍കോട് ജില്ലാ സെക്രേട്ടറിയറ്റിലും ജില്ലാ കമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിക്ക് അണികള്‍ ക്ലാസെടുക്കേണ്ട അവസ്ഥയായെന്നും സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നേതാക്കളുടെ ധാര്‍ഷ്ട്യം കൊണ്ട് ചര്‍ച്ചയായില്ലെന്നും അംഗങ്ങള്‍ തുറന്നടിച്ചു.
ജനങ്ങളോടുള്ള നേതാക്കളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാവണം. പിണറായി വിജയന്റെ ‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ ഉള്‍പ്പടെയുള്ള പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. സര്‍ക്കാരും പാര്‍ട്ടിയും രണ്ട് ധ്രുവങ്ങളിലായി പ്രവര്‍ത്തിച്ചു. പി.കെ.ശ്രീമതി വായില്‍ തോന്നിയത് വിളിച്ചുപറയുകയാണ്. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വീണ്ടും തരംതാഴ്‌ത്തുന്നതാണ് ശ്രീമതിയുടെ പ്രതികരണമെന്നും വിമര്‍ശനം. തൃക്കരിപ്പൂരിലെ പരാജയം യുഡിഎഫ് തരംഗം മാത്രമല്ല. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതില്‍ പ്രാദേശികമായി പരിശോധിക്കേണ്ട വിഷയങ്ങളുണ്ട്. 10 വര്‍ഷം എംഎല്‍എ ആയിരുന്ന ജില്ലാ സെക്രട്ടറി പ്രചാരണ ഘട്ടത്തില്‍ തിരിഞ്ഞുനോക്കിയില്ലെന്നും വിമര്‍ശനം ഉണ്ടായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അപാകം മുതല്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ വോട്ടുചോര്‍ച്ച വരെ സംസാര വിഷയമായപ്പോഴൊക്കെ പ്രതിക്കൂട്ടിലാക്കിയത് സംസ്ഥാന നേതൃത്വത്തെയാണ്. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ.ശ്യാമള തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയായതും പയ്യന്നൂരിലെ വിഷയവും കാസര്‍കോട് ജില്ലയേയും ബാധിച്ചുവെന്ന് ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ചിലര്‍ പറഞ്ഞു.
എം.വി. ഗോവിന്ദന്റെ പല വാര്‍ത്താസമ്മേളനങ്ങളും നെഗറ്റീവ് ഫലം ഉണ്ടാക്കിയെന്ന വിമര്‍ശമാണ് അംഗങ്ങള്‍ ഉന്നയിച്ചത്. തൃക്കരിപ്പൂരിലും ഉദുമയിലുമുണ്ടായ തോല്‍വി ജില്ലയിലെ സിപിഎമ്മിനുണ്ടാക്കിയ ആഘാതം ചെറുതല്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.