കൊൽക്കത്ത ; ബംഗാളിൽ പിടികൂടുന്ന അനധികൃത ബംഗ്ലാദേശികളെ ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. ഇവരെ കോടതിയിലേയ്‌ക്ക് കൈമാറുന്ന രീതിയ്‌ക്ക് മാറ്റം വരികയാണെന്നും സുവേന്ദു അധികാരി പറഞ്ഞു.മെയ് 20 മുതൽ പ്രാബല്യത്തിൽ വന്ന ഈ നിർദ്ദേശം സംസ്ഥാന പോലീസിനെയും റെയിൽവേ സംരക്ഷണ സേനയെയും (ആർപിഎഫ്) അറിയിച്ചിട്ടുണ്ട്.
ബംഗാളിലെ പുതിയ ബിജെപി സർക്കാർ പ്രഖ്യാപിച്ച സംവിധാനം അനുസരിച്ച്, അനധികൃത കുടിയേറ്റക്കാരാണെന്നും പൗരത്വ (ഭേദഗതി) നിയമ (സിഎഎ) പ്രകാരം പൗരത്വം നേടാൻ അർഹതയില്ലാത്തവരാണെന്നും കണ്ടെത്തിയവരെ കോടതിയിൽ ഹാജരാക്കുന്നതിന് പകരം നേരിട്ട് ബിഎസ്എഫ് അതിർത്തി ഔട്ട്‌പോസ്റ്റുകളിലേക്ക് കൊണ്ടുപോകും.ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തുക , ഇല്ലാതാക്കുക, നാടുകടത്തുക എന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശത്തിന്റെ ഭാഗമായാണ് ഈ നീക്കം.
വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള മുൻ തൃണമൂൽ കോൺഗ്രസ് (ടിഎംസി) സർക്കാർ അനധികൃത ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിനെതിരെ കണ്ണടച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ “സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ അർഹതയില്ലാത്ത ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ ഹൗറ സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്താൽ അവരെ കോടതിയിലേക്ക് അയയ്‌ക്കരുതെന്ന് പോലീസ് കമ്മീഷണർക്കും ആർപിഎഫിനും വ്യക്തമായി നിർദ്ദേശം നൽകിയിട്ടുണ്ട്,” എന്നാണ് സുവേന്ദു അധികാരി പറയുന്നത്.













