ഒരുകാലത്ത് ‘ഏഷ്യയുടെ ഷെഫീല്‍ഡ്’ എന്നറിയപ്പെട്ടിരുന്ന ഹൗറയും, ഭാരതത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്ന കൊല്‍ക്കത്തയും പ്രതാപത്തിന്റെ അടയാളങ്ങളായിരുന്നു. ടാറ്റ, ബിര്‍ള, ഐടിസി തുടങ്ങി പ്രമുഖ വ്യവസായ ഗ്രൂപ്പുകളുടെയെല്ലാം ആസ്ഥാനം ഈ നഗരമായിരുന്നു. 1950-51 കാലഘട്ടത്തില്‍ ഭാരതത്തിന്റെ ആകെ നിര്‍മ്മാണ ഉത്പാദനത്തിന്റെ 27 ശതമാനവും ബംഗാളിന്റെ സംഭാവനയായിരുന്നു. വിദേശകാര്യ സര്‍വീസില്‍ ചേരുന്നതിന് മുന്‍പ് ഹിന്ദുസ്ഥാന്‍ ലിവറില്‍ ജോലി ചെയ്തിരുന്ന എനിക്ക് ആ പഴയ കൊല്‍ക്കത്തയെ അടുത്തറിയാം; ട്രാമുകള്‍ ഓടുന്ന, ഉദ്യോഗാര്‍ത്ഥികളെ മാടിവിളിക്കുന്ന, സമൃദ്ധമായ ആ നഗരത്തെ.
ഒരു നൂറ്റാണ്ടുകൊണ്ട് കെട്ടിപ്പടുത്ത ഈ കരുത്തുറ്റ സംവിധാനം തകര്‍ന്നത് ബോധപൂര്‍വ്വമായ രാഷ്‌ട്രീയ നീക്കങ്ങളാലാണ്. 1977-ല്‍ അധികാരമേറ്റ ഇടതുമുന്നണി ഭരിച്ച 34 വര്‍ഷം ബംഗാളില്‍ സമാന്തര ഭരണസംവിധാനം വേരുപിടിച്ചു. കെട്ടിടം പണിയാനും കച്ചവടം തുടങ്ങാനും പാര്‍ട്ടി കേഡര്‍മാര്‍ക്ക് വിഹിതം നല്‍കേണ്ട അവസ്ഥ വന്നു. 2000-ല്‍ ഈ നയം മാറ്റാന്‍ ടാറ്റ മോട്ടോഴ്സിനെ സിംഗൂരിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍, അന്ന് പ്രതിപക്ഷത്തായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നടത്തിയ സമരം ആ പദ്ധതിയേയും നിക്ഷേപത്തെയും ഗുജറാത്തിലേക്ക് തുരത്തി.
2011-ല്‍ ‘പരിബോര്‍ത്തന്‍’ (മാറ്റം) വാഗ്ദാനം ചെയ്ത് തൃണമൂല്‍ അധികാരത്തിലെത്തിയെങ്കിലും പഴയ രീതികള്‍ പുതിയ യൂണിഫോമില്‍ തുടരുകയാണുണ്ടായത്. ‘കമ്മീഷന്‍’ എന്നത് ‘കട്ട് മണി’യായും കേഡര്‍മാര്‍ ‘സിന്‍ഡിക്കേറ്റു’കളായും മാറി. ഇതോടെ ആറായിരത്തോളം കമ്പനികള്‍ കൊല്‍ക്കത്ത വിട്ടു. സംസ്ഥാനത്തെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയുടെ 127 ശതമാനത്തില്‍ നിന്ന് 84 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
സാമ്പത്തിക തകര്‍ച്ചയ്‌ക്കൊപ്പം മോശമായ സ്ത്രീസുരക്ഷാ റെക്കോര്‍ഡും ബംഗാളിന് ശാപമായി. ഒരു വനിതാ മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ത്തന്നെയാണ് ആര്‍.ജി. കര്‍ മെഡിക്കല്‍ കോളജിലെ പി.ജി. ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സന്ദേശ്ഖാലിയിലെ അതിക്രമങ്ങളും കേഡര്‍മാരുടെ കൊള്ളരുതായ്‌മകളും സ്ത്രീകളെ തെരുവിലിറക്കി. പോലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ കോടതികള്‍ക്ക് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കേണ്ടി വന്നു. അഴിമതിയുടെ ആഴം വ്യക്തമാക്കിക്കൊണ്ട് മുന്‍ വിദ്യാഭ്യാസ മന്ത്രിയുടെ അറസ്റ്റും നിയമവിരുദ്ധമായി ജോലി നേടിയ 25,000-ത്തോളം പേരുടെ നിയമനം കോടതി റദ്ദാക്കിയതും ബംഗാള്‍ കണ്ടു.
ഒരിക്കല്‍ സ്വന്തം പ്രസ്ഥാനത്തിലൂടെ ‘പരിബോര്‍ത്തനെ’ക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രിയുടെ ഭരണത്തിന് കീഴില്‍, സ്വന്തം സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് അവരുടെ തന്നെ കേഡര്‍മാരില്‍ നിന്ന് കോടതികളിലും കേന്ദ്ര ഏജന്‍സികളിലും തെരുവുകളിലും അഭയം തേടേണ്ടി വന്നു. ഇത് അങ്ങേയറ്റം അപലപനീയവും മനസ്സാക്ഷിക്കു നിരക്കാത്തതുമാണ്.
ഈ തകര്‍ച്ചയ്‌ക്കിടയിലും പ്രതീക്ഷ നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ വികസന പദ്ധതികളാണ്. പ്രധാനമന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, ആയുഷ്മാന്‍ ഭാരത് തുടങ്ങിയവയിലൂടെ ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചു. അഴിമതിയില്ലാത്ത നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം ജനങ്ങളില്‍ ബിജെപിയോടുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു.
ഈ മുന്നേറ്റത്തിന്റെ മുഖങ്ങള്‍ അവരുടേതായ കഥകള്‍ വിളിച്ചുപറയുന്നുണ്ട്. ആര്‍.ജി. കര്‍ ഇരയുടെ അമ്മയും പാനിഹാട്ടിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന രത്‌ന ദേബ്‌നാഥ്, 15 വര്‍ഷത്തെ തൃണമൂല്‍ കോട്ട തകര്‍ത്ത് വലിയ ഭൂരിപക്ഷത്തിനാണ് മുന്നേറിയത്. ഭരണയന്ത്രം തനിക്ക് നിഷേധിച്ച നീതിക്കുവേണ്ടി സന്ദേശ്ഖാലിയിലെ മണ്ണില്‍ ഉറച്ചുനിന്ന് പോരാടുകയും, ആ പോരാട്ടം ഹിംഗല്‍ഗഞ്ജ് മണ്ഡലത്തിലെ മത്സരത്തിലേക്ക് എത്തിക്കുകയും ചെയ്തു രേഖ പാത്ര. മുപ്പതുവര്‍ഷം ഇടതുപക്ഷത്തിനൊപ്പവും 15 വര്‍ഷം തൃണമൂലിനൊപ്പവും നിന്ന ജില്ലകളിലെ വോട്ടര്‍മാര്‍ ഇതാദ്യമായി താമര ചിഹ്നത്തിലേക്ക് തിരിഞ്ഞു. മത്സരിച്ച 293 സീറ്റുകളില്‍ 207 എണ്ണത്തിലും ബിജെപി വിജയിച്ചു. തുടര്‍ച്ചയായ രണ്ടു യൂണിഫോമുകളിലായി നീണ്ട 49 വര്‍ഷത്തെ മാഫിയ ഭരണത്തിന് അന്ത്യമായിരിക്കുന്നു. ഇത് തിരഞ്ഞെടുപ്പ് വിധി മാത്രമല്ല, മറിച്ച് ധാര്‍മ്മിക വിധി കൂടിയായിരുന്നു.
ഈ മുന്നേറ്റം ഇപ്പോള്‍ത്തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. 15 വര്‍ഷമായി അനധികൃതമായി കടന്നുകൂടിയ 90 ലക്ഷം അനര്‍ഹരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്ത പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയെ, വോട്ടര്‍മാരെ തഴയുന്ന നടപടിയായാണ് പരാജയപ്പെട്ട കക്ഷി ചിത്രീകരിക്കുന്നത്. എന്നാല്‍, കണക്കുകള്‍ ഈ വാദത്തെ ഖണ്ഡിക്കുന്നു. പരിശോധനകള്‍ക്കുശേഷം ഏറ്റവും കൂടുതല്‍ പേരുകള്‍ ഒഴിവാക്കപ്പെട്ട 20 മണ്ഡലങ്ങളില്‍ പതിമൂന്നിടത്തും തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഏറ്റവും കൂടുതല്‍ ഒഴിവാക്കലുകള്‍ നടന്ന സംസര്‍ഗഞ്ജ്, ലാല്‍ഗോള, ഭഗബംഗോള, രഘുനാഥ്ഗഞ്ജ്, മെറ്റിയാബുരൂസ് എന്നീ അഞ്ചു മണ്ഡലങ്ങളിലും 2021-ലും 2026-ലും തൃണമൂല്‍ എംഎല്‍എമാരെയാണ് തെരഞ്ഞെടുത്തത്. പട്ടിക പരിഷ്‌കരണവേളയില്‍ നീക്കം ചെയ്ത വോട്ടര്‍മാരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ വിജയം നിര്‍ണ്ണയിക്കപ്പെട്ട 49 മണ്ഡലങ്ങളില്‍, 26 എണ്ണത്തില്‍ ബിജെപി യും 21 എണ്ണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസും രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പുറന്തള്ളലായിരുന്നു ഇതെങ്കില്‍, ഭരണകക്ഷിയും പ്രതിപക്ഷവും തമ്മില്‍ ഇത്രയും തുല്യമായ വിഭജനം ഉണ്ടാകില്ലായിരുന്നു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമായ 92.93 ശതമാനം, വോട്ടര്‍പട്ടികയുടെ വിശ്വാസ്യതയിലുള്ള സംശയം ദൂരീകരിച്ചുകഴിഞ്ഞു. വോട്ടര്‍മാര്‍ നല്‍കിയ വിധിയെ ചോദ്യം ചെയ്യുന്നതിലൂടെ, വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞ അതേ ‘ദാദാഗിരി’ (ഗുണ്ടായിസം) വീണ്ടും ഉറപ്പിക്കുകയാണ് പരാജയപ്പെട്ട പാര്‍ട്ടി ചെയ്യുന്നത്.
ബംഗാളിലെ വോട്ടര്‍മാര്‍ എന്താണ് ആവശ്യപ്പെട്ടതെന്ന് വായിച്ചെടുക്കുക പ്രയാസമല്ല. സമാധാനം – തെരുവുകളില്‍ നിഴല്‍ വീഴ്‌ത്തിയ അക്രമങ്ങളില്‍ നിന്നുള്ള മോചനം. ഐശ്വര്യം – സ്വന്തം നഗരത്തിലേക്ക് തൊഴിലിന്റെ തിരിച്ചുവരവ്. സ്ഥിരത – സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നതിന് വിഹിതം ചോദിക്കാത്ത ഭരണം. രാജ്യത്തിന് അതിന്റെ ആദ്യത്തെ വ്യവസായ മേഖലയും വാണിജ്യ തലസ്ഥാനവും ദേശീയ ഭരണസംവിധാനത്തിന്റെ ആദ്യകാല ശില്പികളെയും നല്‍കിയ ഈ സംസ്ഥാനത്ത്, ഒരു സാംസ്‌കാരിക-സാമ്പത്തിക നവോത്ഥാനം. ഞാന്‍ ജോലി ചെയ്തിരുന്ന ആ കൊല്‍ക്കത്തയെ വീണ്ടെടുക്കാന്‍ കഴിയും. 2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലേക്ക് സംഭാവനകള്‍ നല്‍കാന്‍ ബംഗാള്‍ സജ്ജമായിക്കഴിഞ്ഞു. കഴിഞ്ഞ പതിറ്റാണ്ടിലെ ഓരോ ക്ഷേമപദ്ധതി വിതരണത്തിനും അടിസ്ഥാനസൗകര്യ വികസന തീരുമാനങ്ങള്‍ക്കും പിന്നില്‍ പൗരനെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി കാണുന്ന പ്രധാനമന്ത്രിയുണ്ട്. ആ പൗരനില്‍ വിശ്വാസമര്‍പ്പിച്ചതിനുള്ള പ്രതിഫലം ഇപ്പോള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുകയാണ്.












