തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ നാലുവര്‍ഷത്തെ സര്‍വീസ് നിര്‍ബന്ധമാക്കും.നിലവില്‍ രണ്ടുവര്‍ഷത്തെ സര്‍വീസുണ്ടെങ്കില്‍ പെന്‍ഷന് അര്‍ഹതയുണ്ട്. രണ്ടുവര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നുവര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു.ആ രീതികളാണ് മാറ്റുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം മുഖ്യമന്ത്രി വിഡി സതീശന്‍ മന്ത്രിമാര്‍ക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
പുതിയ നിബന്ധനയ്‌ക്ക് മുന്‍കാലപ്രാബല്യം ഇല്ല. പുതിയ സര്‍ക്കാരിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കാണ് പുതിയ നിബന്ധന ബാധകം.
രണ്ടുവര്‍ഷം കഴിയുമ്പോള്‍ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെന്‍ഷന് അര്‍ഹരാക്കുന്ന രീതിയാണ് തുടര്‍ന്നിരുന്നത്.കേരളത്തില്‍ മാത്രമാണ് മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് വിപ്പ് തുടങ്ങിയവരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കുന്നത്. സുപ്രീംകോടതി ഉള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും ആ രീതി അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ തയാറായിരുന്നില്ല. ഇതിനെതിരെ മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശക്തമായി രംഗത്തുവരികയും വിഷയം ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തട്ടിപ്പാണ് നടക്കുന്നതെന്നും നിയമത്തെ കൊഞ്ഞനം കാട്ടുകയാണെന്നും യുവാക്കള്‍ ജോലിതേടി വിദേശത്തേക്ക് പോകേണ്ടിവരുമ്പോഴാണ് പൊതുപണം ഇത്തരത്തില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. സാധാരണക്കാര്‍ക്ക് ആജീവനാന്തം പെന്‍ഷന്‍ ലഭിക്കാന്‍ എത്രകാലം ജോലിചെയ്യേണ്ടിവരും എന്നാണ് അദ്ദേഹം ചോദിച്ചത്.















