തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നവ കേരള യാത്രക്കിടെ പ്രതിഷേധിച്ച കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തിൽ ഗൺമാൻമാരുടെ വീഴ്ച സ്ഥിരീകരിച്ച് എസ്ഐടി. മർദനം ചട്ട വിരുദ്ധ നടപടിയാണെന്ന് സംഘം കണ്ടെത്തി. എസ്ഐടി റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും.
ഈ വിഷയത്തിൽ ഗൺമാൻമാർ ഇടപെടേണ്ട ആവശ്യമില്ലായിരുന്നുവെന്നും ലാത്തി ഉപയോഗിച്ച് പ്രവർത്തകരുടെ തലക്കടിച്ചത് തെറ്റാണെന്നും എസ് ഐ ടി ചൂണ്ടിക്കാട്ടുന്നു. ഗൺമാൻമാർക്കെതിരെ നടപടി വേണമെന്ന മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് പൂഴ്‌ത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാരുടെ നടപടി പൊലീസിന് അവമതിപുണ്ടാക്കുന്നതെന്നായിരുന്നു എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട്.
എസ്പി ചൈത്ര തെരേസയുടെ റിപ്പോർട്ട് ഉണ്ടായിട്ടും ഗൺമാരായ അനിലിനെയും സന്ദീപിനെയും സംരക്ഷിച്ചു. റിപ്പോർട്ട് നൽകിയ ശേഷം ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റി. ഗൺമാൻമാർക്കെതിരെ എഫ്ഐആര്‍ ഇട്ടപ്പോഴും സ്പെഷ്യൽ റിപ്പോർട്ട് ഡിജിപിക്ക് നൽകിയില്ല. രണ്ട് പേരും ഇപ്പോഴും പിണറായി വിജയനൊപ്പം തുടരുകയാണ്.
2023 ഡിസംബറിൽ ആലപ്പുഴയിൽ വെച്ച് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ വടികൊണ്ട് മർദിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പ്രത്യേക അന്വേഷണസംഘം വീണ്ടും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗൺമാന്മാർക്ക് വീഴ്ച സംഭവിച്ചുവെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. രണ്ടല്ല, നാല് ഗൺമാൻമാർ വരെ മർദനത്തിൽ പങ്കെടുത്തു.
സംഭവം നടക്കുമ്പോൾ സ്ഥലത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുഴുവൻ പൊലീസുകാരുടെയും മൊഴിയെടുക്കാൻ എസ്ഐടി തീരുമാനിച്ചിട്ടുണ്ട്. പുനരന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. മുൻ സർക്കാർ നിയമിച്ച ക്രൈംബ്രാഞ്ച് സംഘം ഉദ്യോഗസ്ഥരെ വെള്ളപൂശി സമർപ്പിച്ച റിപ്പോർട്ട് കോടതി തള്ളിയിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിനെ തുടർന്ന് കോടതി നിർദ്ദേശപ്രകാരം എസ്.ഐ.ടി രൂപീകരിക്കുകയും, സമഗ്രമായ പുനരന്വേഷണം ആരംഭിക്കുകയും ചെയ്തു.
വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഗണ്‍മാന്‍മാര്‍ കരിങ്കൊടി കാണിച്ചവരെ ലാത്തികൊണ്ട് തല്ലിച്ചതയ്‌ക്കുകയായിരുന്നു.
















