India

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കാന്‍ തയാറല്ലെന്ന് സുപ്രീംകോടതി. വിവാഹമോചനം, കുട്ടികളുടെ അവകാശം എന്നിവ സംബന്ധിച്ച് കേരളത്തിലുള്ള ഭര്‍ത്താവ് നല്‍കിയ കേസ്, പഞ്ചാബിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യുവതി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

എല്ലാ മലയാളികള്‍ക്കും ഇംഗ്ലീഷ് അറിയാമെന്നും അതിനാല്‍ കേസ് കേരളത്തില്‍ നിന്ന് പഞ്ചാബിലേക്ക് മാറ്റേണ്ടതില്ലെന്നും ഭര്‍ത്താവിന് വേണ്ടി ഹാജരായ അഡ്വ. അലിജോ ജോസഫ് വാദിച്ചു. എന്നാല്‍ ഈ വാദം ജസ്റ്റിസ് സന്ദീപ് മേത്ത തള്ളി.

അവിടെ വളരെ പ്രയാസമാണ്. അത് എന്നോട് പറയേണ്ട. മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാം എന്നുണ്ടെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ജസ്റ്റിസ് പ്രതികരിച്ചു. കേരളത്തിലുള്ളവര്‍ക്കെല്ലാം ഇംഗ്ലീഷ് അറിയാം, കേരളം ഭാഷാ സൗഹൃദ സംസ്ഥാനമാണ് എന്ന് അഭിഭാഷകന്‍ ആവര്‍ത്തിച്ചു. എല്ലാവര്‍ക്കും ഭാഷ (ഇംഗ്ലീഷ്) പ്രാപ്യമാണെന്ന് കരുതാനാവില്ലെന്ന് ജസ്റ്റിസ് മറുപടി നല്‍കി. ലുധിയാനയിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് യുകെയിലുള്ള ഭാര്യയാണ് ഹര്‍ജി നല്‍കിയത്. കേരളത്തില്‍ വാദിക്കുമ്പോള്‍ ഭാഷയടക്കമുള്ള പ്രശ്‌നം അവര്‍ക്കും അമ്മയ്‌ക്കും ഉണ്ടെന്ന് യുവതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

2017ലാണ് മലയാളിയെ അവര്‍ വിവാഹം കഴിച്ചത്. 2023 വരെ ഒരുമിച്ചാണ് താമസിച്ചതും. യുകെയില്‍ എത്തിയ ശേഷം വിവാഹബന്ധം തകര്‍ന്നു. ഭര്‍ത്താവ് പ്രായപൂര്‍ത്തിയാകാത്ത മകനുമായി കേരളത്തിലേക്ക് മടങ്ങി. കേസ് കേരളത്തില്‍ തന്നെ നടത്തിയില്‍ മതിയെന്നാണ് ഭര്‍ത്താവിന്റെ ആവശ്യം. എന്നാല്‍ പല കാരണങ്ങളാല്‍, കേസ് ഭംഗിയായി നടത്താന്‍ ഭാര്യയ്‌ക്ക് കഴിയുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ കേസും തുടര്‍നടപടികളും ലുധിയാനയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു.

 

Recent Posts