Kerala

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. സര്‍വേയര്‍ വിഭാഗത്തിലെ അഞ്ച് വിദ്യാര്‍ഥിനികളെ ശാരീരിക അസ്വസ്ഥതകള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹരിപ്പാട് സ്വദേശിനി സ്‌നേഹ, ചെങ്ങന്നൂര്‍ പെണ്ണുക്കര സ്വദേശിനി സോന, കൊല്ലം ഭരണിക്കാവ് സ്വദേശിനി കര്‍ണകി, ബുധനൂര്‍ സ്വദേശിനി ജ്യോതിലക്ഷ്മി എന്നിവരുള്‍പ്പെടെ അഞ്ച് പേരാണ് ആശുപത്രിയില്‍ ഉളളത്. വ്യാഴാഴ്ച സ്ഥാപനത്തില്‍ നിന്ന് വിതരണം ചെയ്ത ഉച്ചഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയം.

ഭക്ഷണത്തിനൊപ്പം വിളമ്പിയ അച്ചാറിന് അരുചി ഉണ്ടായിരുന്നതായി ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനികള്‍ പറഞ്ഞു. നൂറ്റമ്പതോളം വിദ്യാര്‍ഥിനികള്‍ പഠിക്കുന്ന ഇവിടെ സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ചിരിക്കുന്ന ഉച്ചഭക്ഷണം പുറത്തുനിന്നുള്ള ഏജന്‍സിയാണ് എത്തിച്ചു നല്‍കുന്നത്. ഈ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെച്ചൊല്ലി നേരത്തെ തന്നെ പരാതികള്‍ ഉണ്ട്.

സംഭവത്തില്‍ ഐടിഐ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചെന്ന് രക്ഷിതാക്കളും പിടിഎ ഭാരവാഹികളും ആരോപിച്ചു. ഉച്ചയ്‌ക്ക് രണ്ടോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട വിദ്യാര്‍ഥിനികള്‍ സ്വന്തം നിലയ്‌ക്കാണ് ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് വൈകുന്നേരം അഞ്ചോടെ മാത്രമാണ് കോളേജ് അധികൃതര്‍ വിവരം രക്ഷിതാക്കളെ അറിയിച്ചതെന്നാണ് ആക്ഷേപം.

Recent Posts