ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഭീകരനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചു കൊന്നു. ഹംസ ബുർഹാൻ എന്ന ഭീകരനെയാണ് അജ്ഞാതരായ തോക്കുധാരികൾ കൊലപ്പെടുത്തിയത്. പാക് അധിനിവേശ കശ്മീരിലെ (പിഒകെ) മുസാഫറാബാദിലാണ് വെടിവയ്‌പ്പ് നടന്നത്. അക്രമികളെക്കുറിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന സൂത്രധാരന്മാരിൽ ഒരാളാണ് ഹംസ ബുർഹാൻ.
ജമ്മു കശ്മീരിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും ഭീകര പ്രവർത്തനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്നതിൽ ഹംസ ബുർഹാൻ നിർണായക പങ്കു വഹിച്ചിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ രത്‌നിപോറ പ്രദേശത്തെ താമസക്കാരനായിരുന്ന ഇയാൾ, ഏഴ് വർഷം മുമ്പ് പാകിസ്ഥാനിലെത്തി അൽ-ബദർ ഭീകര സംഘടനയിൽ ചേരുകയായിരുന്നു.
പിന്നീട് ഇയാൾ അൽ-ബദറിന്റെ ഓപ്പറേഷണൽ കമാൻഡറായി മാറുകയും അതിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉത്തരവാദിയുമായിരുന്നു. കൂടാതെ, ജമ്മു കശ്മീരിൽ ഗ്രൂപ്പിന്റെ ആയുധ വിതരണവും ഇയാൾ നിർവഹിച്ചിരുന്നു. 2022-ൽ ഇന്ത്യ ഇയാളെ ഭീകരനായി പ്രഖ്യാപിച്ചു. പുൽവാമയിലും ദക്ഷിണ കശ്മീരിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത പടർത്തുന്നതിൽ ബുർഹാൻ മുഖ്യ സൂത്രധാരന്മാരിൽ ഒരാളാണെന്ന് അന്വേഷണ ഏജൻസികൾ കരുതുന്നു.
ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഇയാൾ സോഷ്യൽ മീഡിയ വ്യാപകമായി ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള ‘ഡിജിറ്റൽ റാഡിക്കലൈസേഷൻ’ മാതൃക ഉപയോഗിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
















