ആരാലും മധ്യസ്ഥത വഹിച്ച് തീര്‍ക്കാനാകാത്ത ഇറാന്‍-അമേരിക്ക സംഘര്‍ഷങ്ങളുടെ ഫലമായി ഊര്‍ജ പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ലോകരാജ്യങ്ങളെല്ലാം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത്. ഇപ്പോഴത്തെ വിദേശയാത്രയില്‍ ഭാരതത്തിന് ഏറ്റവുമധികം പ്രയോജനപ്പെടുന്ന പത്തിലധികം കരാറുകള്‍ ഒപ്പിട്ടുകഴിഞ്ഞു. ഊര്‍ജപ്രതിസന്ധിക്കു പരിഹാരമാകുന്ന, തൊഴിലില്ലായ്‌മക്ക് ശമനമേകുന്ന, അന്താരാഷ്‌ട്ര നിലവാരമുള്ള അടിസ്ഥാനസൗകര്യ വളര്‍ച്ച ഉറപ്പിക്കുന്ന, വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കരാറുകള്‍ അടക്കം നാം നേടിക്കഴിഞ്ഞു. വളരെ വിജയകരമായ ഈ പര്യടനത്തിന്റെ ശോഭ കെടുത്തുംവിധമുള്ള പ്രചാരണമാണ് നടക്കുന്നത്.
ലോകംതന്നെ ഉറ്റുനോക്കുന്ന നരേന്ദ്രമോദി എന്ന ഭാരത പ്രധാനമന്ത്രിയുടെ പ്രസ് ബ്രീഫിങ്ങില്‍ അദ്ദേഹത്തെ അപമാനിക്കുന്ന വിധത്തിലാണ് അവിടത്തെ ഒരു മാധ്യമപ്രവര്‍ത്തക പെരുമാറിയത്. അവരുടെ മഹിമ തിരഞ്ഞുപോയാലറിയാം മാന്യമായ വര്‍ക്ക് പ്രൊഫൈല്‍ ഉള്ളവരല്ല എന്ന്. എന്നിട്ടും ഇവരെയുംകൂടി പങ്കെടുപ്പിച്ച്, ഏതുതരം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അന്നുതന്നെ പത്രസമ്മേളനം വിളിച്ചുകൂട്ടി. ആദ്യം മുതല്‍ തന്നെ പ്രകോപനപരമായ ചോദ്യങ്ങളായിരുന്നു ഇവരില്‍ നിന്നുണ്ടായത്. ഇടയ്‌ക്ക് ബഹിഷ്‌കരിച്ചെങ്കിലും വീണ്ടും വന്നിരുന്ന് തന്റെ അജണ്ടയ്‌ക്ക് അനുസരിച്ച് ചോദ്യംചെയ്യല്‍ തുടര്‍ന്നു. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്ന വിധത്തിലുള്ള, ദുരൂപദിഷ്ടമായ ചോദ്യങ്ങള്‍ക്കെല്ലാം ചുട്ടമറുപടിയാണ് എംഇഎ ഉദ്യോഗസ്ഥനായ കോട്ടയം പാല സ്വദേശി സിബി ജോര്‍ജ് നല്‍കിയത്. രാജ്യത്തെ അപമാനിക്കാനുള്ള എല്ലാ ശ്രമത്തെയും അദ്ദേഹം തടഞ്ഞു. സത്യത്തില്‍ മാധ്യമപ്രവര്‍ത്തനമല്ല, ഉപദ്രവകരമായ സമീപനം സ്വീകരിക്കുന്ന ആക്ടിവിസമാണ് ആ മാധ്യമപ്രവര്‍ത്തകയില്‍നിന്ന് ഉണ്ടായതെന്ന് അത് വീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. മാധ്യമസ്വാതന്ത്ര്യത്തില്‍ ഭാരതത്തിന്റെ സ്ഥാനം 157-ാമതാണ്, നോര്‍വേ ഒന്നാമതാണ് എന്ന് അവര്‍ പറഞ്ഞു.
ഇവര്‍ ഭാരതവുമായി തുലനം ചെയ്ത് അവകാശപ്പെട്ട പത്രസ്വാതന്ത്ര്യ റാങ്കിങ്ങിലേക്ക് വന്നാല്‍ അജണ്ടകള്‍ ഒന്നൊന്നായി വ്യക്തമാകും. നോര്‍വെയില്‍ 56 ലക്ഷം ജനങ്ങളും 9000 ജേര്‍ണലിസ്റ്റുകളുമുണ്ട്. അതേസമയം ഭാരതത്തില്‍ 144 കോടി ജനങ്ങളും 1.50 ലക്ഷം ജേര്‍ണലിസ്റ്റുകളുമുണ്ട്. വലിപ്പത്തില്‍ ആനയും ആമയും പോലുള്ള വ്യത്യാസം. ആരാണ് ഈ റാങ്കിങ് നിശ്ചയിക്കുന്നത്? എങ്ങനെയാണ് റാങ്കിങ് തയ്യാറാക്കുന്നത്? റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന പാരീസിലെ സംഘടനയാണ് ഇതിന് പിന്നില്‍. ഇവര്‍ ഒരു ചോദ്യാവലിയുണ്ടാക്കുന്നു. രാഷ്‌ട്രീയാധീകാരം, നിയമപരമായ സംവിധാനം, സാമ്പത്തികാവസ്ഥ, സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷം, മാധ്യമസുരക്ഷ എന്നീ അഞ്ച് മാനദണ്ഡങ്ങള്‍ അവര്‍ക്കുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യാവലി അവര്‍തന്നെ തയ്യാറാക്കി അവര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുന്നു. ഉത്തരം പുറത്തു വെളിപ്പെടുത്താതെ അതനുസരിച്ച് റാങ്കിങ് നിശ്ചയിക്കുന്നു. ഇത് സുതാര്യമാണോ? അല്ല. ഇനി അവരുടെ സാമ്പത്തിക സ്രോതസിലേക്ക് കടക്കാം. 52 ശതമാനം തുകയും ഫ്രഞ്ച്, യൂറോപ്യന്‍ യൂണിയന്‍ കമ്മിഷനുകളില്‍ നിന്നാണ്. 22 ശതമാനം ജോര്‍ജ് സോറോസ് ഫൗണ്ടേഷന്റെയും ഫോര്‍ഡ് ഫൗണ്ടേഷന്റെയും വകയാണ്. 12 ശതമാനം വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്. ബാക്കി പൊതുജന സംഭാവനയുമാണ്. പല രാജ്യങ്ങളിലും സാമ്പത്തികവും രാഷ്‌ട്രീയവുമായ അട്ടിമറി നടത്തിയ സോറോസിനെപ്പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.
പ്രതിപക്ഷനേതാവായ രാഹുല്‍ ഗാന്ധി സോറോസിന്റെ ഉപദേശം തേടുന്നത് നാം കണ്ടതാണ്. എന്താണ് അതിതുപിന്നിലെ ചേതോവികാരം? ഒട്ടേറെ രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിച്ച സോറോസിന്റെ പാരമ്പര്യം തന്നെ. നോര്‍വെ എങ്ങനെയാണ് ഒന്നാമതാകുക! ഭാരതവുമായി തുലനം ചെയ്യാന്‍ പോലുമാകാത്ത രാജ്യമാണത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, കോംഗോ, പലസ്തീന്‍ എന്നിവര്‍ക്കെല്ലാം ഭാരതത്തേക്കാള്‍ മികച്ച റാങ്കിങ് നല്‍കിയിരിക്കുന്നത് അടിസ്ഥാനമില്ലാതെയാണെന്ന് ആര്‍ക്കാണ് മനസിലാകാത്തത്. ഇതിനു പിന്നിലെ ദുരുദ്ദേശം പകല്‍പോലെ വ്യക്തം. ഭാരതത്തിന്റെ യശസ് ഇടിച്ചുതാഴ്‌ത്തുക, വിദേശനിക്ഷേപകരെ അകറ്റുക, ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യം.
മാധ്യമസ്വാതന്ത്ര്യം ഭാരതത്തില്‍ എത്രമാത്രം ഉണ്ട് എന്നതിന് മോദി വിരുദ്ധ മാധ്യമങ്ങളുടെ വളര്‍ച്ച തന്നെ തെളിവാണ്. മോദിക്കും ബിജെപിക്കും കേന്ദ്രഭരണത്തിനും എതിരെ എന്തെല്ലാം വൃത്തികേടുകളാണ് ചില മലയാള മാധ്യമങ്ങള്‍ ദിവസവും പ്രചരിപ്പിക്കുന്നത്. സ്വന്തം രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് ഒരു അവതാരകന്‍ ചാനല്‍ മുറിയിലിരുന്നു വിളിച്ചുപറഞ്ഞ നികൃഷ്ടമായ വാക്കുകള്‍ നാം കേട്ടതാണല്ലോ. മലയാളത്തിലെ ചില മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ രാജ്യത്തിനെതിരെ അറിഞ്ഞോ അറിയാതെയോ പ്രവര്‍ത്തിക്കുകയാണ്. എല്ലാവര്‍ക്കുമറിയാം ജനാധിപത്യ സംവിധാനത്തില്‍ മാധ്യമങ്ങള്‍ക്ക് സ്വയം നിയന്ത്രിച്ചുകൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടെന്ന്. എന്നാല്‍ രാജ്യത്തിന്റെ അന്തസിന് യോജിക്കാത്ത വിധത്തിലേക്ക് മാധ്യമപ്രവര്‍ത്തനം താഴാന്‍ പാടില്ല. മുന്‍പറഞ്ഞതുപോലെ, സോറോസിന്റെ കാരുണ്യത്തിലുള്ള റാങ്കിങ് നമുക്ക് ആവശ്യമില്ല. നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം മുന്നോട്ടുപോയാല്‍ മതി.
‘നമ്മള്‍ അകത്ത് നൂറും അഞ്ചും ആയിരിക്കാം. പക്ഷേ പുറത്തുനിന്ന് ആക്രമണം ഉണ്ടാകുമ്പോള്‍ നാം നൂറ്റഞ്ചാണ് ‘ എന്ന ധര്‍മപുത്രരുടെ വാക്കിനാണ് ഇവിടെ പ്രാധാന്യം നല്‍കേണ്ടത്. മഹാഭാരതത്തില്‍ നിന്നു നാമുള്‍ക്കൊണ്ട നിരവധി പാഠങ്ങളില്‍ അതിശ്രേഷ്ഠമായ ഒരു പാഠമാണത്. പൗരനെന്ന നിലയില്‍ നമ്മുടെ രാജ്യത്തെ, പ്രധാനമന്ത്രിയെ പുറത്തുനിന്നുള്ള ആര് ആക്ഷേപിച്ചാലും കക്ഷിരാഷ്‌ട്രീയഭേദമന്യെ നാം അതിനെ എതിര്‍ക്കുമ്പോഴാണ് രാജ്യസ്‌നേഹത്തിന്റെ കണികയെങ്കിലും വെളിപ്പെടുക. റാങ്കല്ല, രാജ്യമാണ് നമുക്ക് വലുത്.
















