
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് നിര്‍ണായക മന്ത്രിസഭായോഗം ചേരും. വൈകുന്നേരം 4 മണിക്ക് ഡൽഹിയിലെ സേവാ തീർത്ഥിലാണ് യോഗം. എല്ലാ കേന്ദ്ര മന്തിമാരോടും രാജ്യതലസ്ഥാനത്ത് തന്നെ തുടരാൻ നിർദ്ദേശിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം, ഈയിടെ കൈക്കൊണ്ട പ്രധാന തീരുമാനങ്ങളും അവയുടെ പുരോഗതിയും, ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ വിശദമായി അവലോകനം ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ നിര്‍ണായക യോഗമാണിത്.ഇന്ന് വൈകിട്ട് 4 മണിക്ക് ഡൽഹിയിലെ ‘സേവാ തീർത്ഥ്’ ഹാളിലാണ് യോഗം ചേരുന്നത്. നിലവിലെ നിർണായക രാഷ്‌ട്രീയ-സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ കേന്ദ്ര കാബിനറ്റ് മന്ത്രിമാർ, സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, സംസ്ഥാന ചുമതലയുള്ള മന്ത്രിമാർ എന്നിവരോട് തലസ്ഥാന നഗരിയിൽ തന്നെ തുടരാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
യുഎസും ഇറാനും തമ്മിലുള്ള പശ്ചിമേഷ്യൻ യുദ്ധവും അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കാവുന്ന ആഘാതങ്ങളുമാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് വിവരം. ആഗോള വിപണിയിലെ എണ്ണവില വർദ്ധനവ്, ഇന്ധന വിതരണ ശൃംഖലയിലെ തടസങ്ങൾ, പണപ്പെരുപ്പം എന്നിവ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ പ്രതിസന്ധി നേരിടാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിൽ അമിത് ഷാ, നിർമ്മല സീതാരാമൻ, ഹർദീപ് സിംഗ് പുരി എന്നിവരടങ്ങുന്ന ഉയർന്ന തലത്തിലുള്ള പ്രത്യേക മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
രാജ്യത്ത് ആവശ്യത്തിന് അസംസ്‌കൃത എണ്ണ, എൽപിജി ശേഖരമുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളിലെ അന്താരാഷ്‌ട്ര സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. സാമ്പത്തിക കാര്യങ്ങൾക്ക് പുറമെ വലിയൊരു രാഷ്‌ട്രീയ പ്രാധാന്യവും ഈ യോഗത്തിനുണ്ട്. ജൂൺ 10-ഓടെ മോദി 3.0 സർക്കാർ തങ്ങളുടെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രിസഭയിൽ വലിയൊരു അഴിച്ചുപണിയും വിപുലീകരണവും ഉണ്ടായേക്കുമെന്ന ശക്തമായ സൂചനകളുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവ് വിലയിരുത്തിക്കൊണ്ട്, ജൂൺ രണ്ടാം വാരത്തോടെ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്താനും ചിലരുടെ വകുപ്പുകൾ മാറ്റാനുമുള്ള അണിയറ നീക്കങ്ങൾ സജീവമാണ്.