തിരുവനന്തപുരം: പാരിസ്ഥിതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ച കെ റെയില്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കി. കേരളത്തില്‍ ഒരുഘട്ടത്തിലും കെ റെയില്‍ നടപ്പാക്കാന്‍ പറ്റുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാരും ഇ. ശ്രീധരനെപ്പോലുള്ള വിദഗ്ധരും ചൂണ്ടിക്കാണിച്ചിട്ടും അതവഗണിച്ച് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി വസ്തു ഏറ്റെടുക്കലിന് പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. പദ്ധതി റദ്ദായതോടെ സംസ്ഥാന ഖജനാവിന് നഷ്ടമായത് 57 കോടിയോളം രൂപ.
കെ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം റദ്ദാക്കി. പ്രദേശവാസികളുടെ എതിര്‍പ്പുകളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് കെ റെയിലിനായി വസ്തു ഏറ്റെടുക്കുന്നതിന് മഞ്ഞക്കല്ലുകള്‍ സ്ഥാപിച്ചത്. കടുത്ത പ്രതിഷേധങ്ങളുയര്‍ന്നിട്ടും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊന്നും കാര്യമാക്കാതെ പോകുകയായിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി കല്ലിടാന്‍ തെരഞ്ഞെടുത്ത 955.13 ഹെക്ടര്‍ പ്രദേശത്തെ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിരുന്നു. 9000 പേരുടെ വീടുകളും കടകളുമാണ് പൊളിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇതോടെ ബാങ്ക്‌വായ്‌പ, വിവാഹം, വിദേശ യാത്ര തുടങ്ങിയവയ്‌ക്കൊന്നും ഈ വസ്തുവകകള്‍ ഉപയോഗിക്കാനാകാതായി. പിണറായി സര്‍ക്കാരിന്റെ നടപടിക്കെതിരേ നടന്ന പ്രതിഷേധ സമരങ്ങളെത്തുടര്‍ന്ന് 11 ജില്ലകളിലായി ആയിരത്തിലേറെ പേരാണ് കേസുകളില്‍പ്പെട്ട് പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങിയത്. പ്രതിഷേധങ്ങള്‍ നടക്കുമ്പോഴെല്ലാം പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതൊന്നും വകവയ്‌ക്കാതെയാണ് പിണറായി സര്‍ക്കാര്‍ മഞ്ഞക്കുറ്റി സ്ഥാപിക്കലുമായി നീങ്ങിയത്. ഈ മഞ്ഞക്കുറ്റികള്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ റവന്യൂ വകുപ്പിനോടു നിര്‍ദേശിച്ചതായി മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു.
കെ റെയില്‍ പദ്ധതി നടപ്പായില്ലെങ്കിലും ഇതിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഡിപിആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്‍കി. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 13.49 കോടി രൂപ ശമ്പളമുള്‍പ്പെടെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കായി 20.5 കോടി രൂപ നല്‍കി. 197 കിലോമീറ്ററില്‍ 6737 മഞ്ഞക്കുറ്റികള്‍ സ്ഥാപിക്കാന്‍ ചെലവാക്കിയത് 1.48 കോടി രൂപ. സില്‍വര്‍ ലൈന്‍ കൈപ്പുസ്തകം, സംസ്ഥാന വ്യാപകമായ പ്രചാരണങ്ങള്‍, സംവാദങ്ങള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 57 കോടിയോളം ധൂര്‍ത്തടിച്ചു.
















