India

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ജോധ്പൂര്‍(രാജസ്ഥാന്‍): പള്ളിക്കൂടവരാന്ത കാണാത്ത സംന്യാസിനി ഒരുക്കിയ വിദ്യാഭ്യാസ മാതൃക ദേശീയശ്രദ്ധയിലേക്ക്. ഗുരുകുലമാതൃകയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമൊരുക്കിയാണ് ദാതാശ്രീ എന്ന സാധ്വി ഭഗവതി ബൈജി മാതൃകയാകുന്നത്. 1300 പെണ്‍കുട്ടികളാണ് ദാതാശ്രീയുടെ ഗുരുകുലത്തില്‍ പഠിക്കുന്നത്. പുതിയ കോളജ് കെട്ടിടം കഴിഞ്ഞ ദിവസമാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ഉദ്ഘാടനം ചെയ്തത്.

രാജസ്ഥാനിലെ പാലി നഗരത്തില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ റോഹത് പ്രദേശത്തെ നയാ ചേംഡ ഗ്രാമത്തിലാണ് ശ്രീരാജേശ്വര്‍ ഭഗവാന്‍ അഞ്ജനി മാതാ ഗുരുകുലം. 27.5 ഏക്കര്‍ സ്ഥലത്ത് സ്‌കൂള്‍, കോളജ്, ഹോസ്റ്റല്‍, ഡൈനിങ് ഹാള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് സ്ഥാപനം.

ഇരുപത്തിമൂന്നാം വയസിലാണ് സാധ്വി ഭഗവതി ബൈജി സംന്യാസിനിയായത്. റോഹട്ടിലെ പുരാനാ ചേംഡയില്‍ സാധ്വി ഹംജാബായിയുടെ ശിഷ്യയായ ഭഗവതി ബൈജി ഭഗവദ്ഗീത വായിക്കാനായി ആശ്രമത്തില്‍ വച്ചാണ് വായിക്കാനും എഴുതാനും പഠിച്ചത്. തുടര്‍ന്ന്. ഗീത പഠിച്ചു, വ്യാഖ്യാനം തയാറാക്കി, നിരവധി കീര്‍ത്തനങ്ങള്‍ എഴുതി. പിന്നീടാണ് സ്വാനുഭവത്തിന്റെ വെളിച്ചത്തില്‍ ഗ്രാമത്തില്‍ ഗുരുകുലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

2014 ഫെബ്രുവരിയിലാണ് ഗുരുകുലത്തിന്റെ ശിലാസ്ഥാപനം നടന്നത്. 2016 ല്‍ ഗുരുകുലം ആരംഭിക്കുമ്പോള്‍ 164 പെണ്‍കുട്ടികളാണ് ചേര്‍ന്നത്. ഹിന്ദി, ഇംഗ്ലീഷ് മാധ്യമങ്ങളിലാണ് വിദ്യാഭ്യാസം. നിലവില്‍ 1300 പെണ്‍കുട്ടികളുണ്ട്. 2022ല്‍ കോളജും ആരംഭിച്ചു.

ഗുരുകുല കാമ്പസിനുള്ളില്‍ പത്തേക്കറില്‍ വിശാലമായ ഗോശാലയുണ്ട്. 125 കറവപ്പശുക്കളില്‍ നിന്നുള്ള പാലും നെയ്യും വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തിനും മറ്റുമായി ഉപയോഗിക്കും.

Recent Posts