തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ലോക് ഭവന്റെ നിർദേശപ്രകാരമാണ് വന്ദേമാതരം ആലപിച്ചത്. മുഴുവൻ പാടുമെന്ന് അറിയില്ലായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. ചടങ്ങിന്റെ അവസാനം വന്ദേമാതരം ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയഗാനമാണ് അവസാനം ആലപ്പിക്കുക. വന്ദേമാതരം ആലപിച്ചത് അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശൻ ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്. താൻ എംഎൽഎ ആകുന്നതിന് മുൻപ് മരിച്ചുപോയതാണ് രണ്ടാളെന്നും സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറയാനാണ് പറഞ്ഞതെന്നും നിറഞ്ഞ മനസോടുകൂടിയാണ് പറഞ്ഞതെന്നും വി.ഡി. സതീശൻ വിശദീകരിച്ചു.















