ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ കുറിപ്പ് സംസ്ഥാന രാഷ്‌ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ശ്രീലങ്കൻ ആഭ്യന്തര യുദ്ധത്തിന്റെ അവസാനഘട്ടമായ മുള്ളിവായ്‌ക്കൽ സംഭവങ്ങളെ അനുസ്മരിച്ചായിരുന്നു വിജയ് എക്‌സിൽ കുറിപ്പ് പങ്കുവെച്ചത്. എൽടിടിഇ തലവനായിരുന്ന വേലുപ്പിള്ള പ്രഭാകരൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനമായ മെയ് 18നായിരുന്നു വിജയ് അനുസ്മരണ കുറിപ്പ് പങ്കുവെച്ചത്.
ലങ്കയിലെ തമിഴ് ജനതയുടെ അവകാശങ്ങൾക്കായി താൻ എന്നും ഒപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിൽ എൽടിടിഇ ആയിരുന്നു. കോൺഗ്രസ് പിന്തുണയോടെയാണ് തമിഴ്നാട്ടിൽ വിജയ് സർക്കാർ അധികാരത്തിലേറിയത്. ഇതിനു പിന്നാലെ എൽടിടിഇയേയും വേലുപിള്ള പ്രഭാകരനെയും വിജയ് മഹത്വവൽക്കരിച്ചു എന്ന വിമർശനമാണ് ബിജെപി ഉയർത്തുന്നത്.
‘‘മുല്ലിവായ്‌ക്കലിന്റെ ഓർമകൾ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കും. കടലിനപ്പുറത്ത് ജീവിക്കുന്ന ഞങ്ങളുടെ തമിഴ് സഹോദരങ്ങളുടെ അവകാശങ്ങൾക്കായി ഞങ്ങൾ എന്നും നിലകൊള്ളും’’– എന്നാണ് വേലുപ്പിള്ള പ്രഭാകറിന്റെ ചരമവാർഷിക ദിനത്തിൽ വിജയ് എക്സിൽ കുറിച്ചത്. 2009 മേയ് 18-ന് ശ്രീലങ്കയിലെ മുല്ലിവായ്‌ക്കലിൽ വച്ചാണ് ശ്രീലങ്കൻ സൈന്യം പ്രഭാകറിനെ വെടിവച്ച് കൊന്നത്.
വിജയ് യുടെ പോസ്റ്റിന് പിന്നാലെ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ബിജെപി മീഡിയ സെൽ മേധാവി അമിത് മാളവ്യ രംഗത്തെത്തി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മരണത്തിൽ എൽടിടിഇയ്‌ക്ക് പങ്കുണ്ടെന്നത് രാഹുൽ ഗാന്ധി ഓർക്കണമെന്ന് അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.‘‘തമിഴ്‌നാട് മുഖ്യമന്ത്രി, എൽടിടിഇ തലവൻ വേലുപ്പിള്ള പ്രഭാകരന് ആദരാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ സംഘടനയാണ് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത്. രാഹുൽ ഗാന്ധിക്ക് ഇതിൽ യാതൊരു പ്രശ്നവുമില്ല. അധികാരം പങ്കിടാനായി അവരെല്ലാം കണ്ടില്ല എന്ന് നടിക്കുകയാണ്. ഡിഎംകെയും എൽടിടിഇ വക്താക്കളായിരുന്നു. എന്നിട്ടും കോൺഗ്രസ് അവരുമായി സുഖമായി സഖ്യത്തിൽ കഴിഞ്ഞു’’– അമിത് മാളവ്യ പറഞ്ഞു.
















