Kerala

സാമുദായിക സന്തുലനം അട്ടിമറിക്കപ്പെട്ടു; ചരിത്രത്തിലാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ, വലിയ നഷ്ടം ഈഴവ സമുദായത്തിന്

Published by
ടി. എസ്. നീലാംബരന്‍

തൃശൂര്‍: സംസ്ഥാനത്ത് ഇതാദ്യമായി ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ. ജനസംഖ്യയില്‍ ഹിന്ദു 50 ശതമാനത്തില്‍ ഏറെയുണ്ടെങ്കിലും മന്ത്രിസഭയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് മേല്‍ക്കൈ. 21ല്‍ 12 പേര്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. മുഖ്യമന്ത്രിയടക്കം ഒമ്പത് പേരാണ് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ളത്.

1957 മുതലുള്ള കേരള ചരിത്രത്തില്‍ ഇതാദ്യമായാണ് ഹിന്ദു ന്യൂനപക്ഷ മന്ത്രിസഭ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഈഴവ സമുദായത്തിനാണ് .സംസ്ഥാനത്തെ ഏറ്റവും പ്രബല സമുദായങ്ങളില്‍ ഒന്നായിട്ടും ലഭിച്ചത് മൂന്ന് മന്ത്രിമാര്‍ മാത്രം. അതും അപ്രധാന വകുപ്പുകളില്‍. തത്തുല്യ ജനസംഖ്യയുള്ള മുസ്ലിം സമുദായത്തിന് സുപ്രധാന വകുപ്പുകളില്‍ ആറ് മന്ത്രിമാരെ ലഭിച്ചു. 20% മാത്രം ജനസംഖ്യയുള്ള ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ആറ് മന്ത്രിമാരുണ്ട്.

ഹിന്ദു വിഭാഗങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചത് നായര്‍ സമുദായത്തിന് മാത്രമാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളും ബ്രാഹ്‌മണ വിഭാഗങ്ങളും പാടെ തഴയപ്പെട്ടു. മതേതരത്വം പറയുമ്പോഴും ന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിതമായി വോട്ട് ചെയ്തപ്പോള്‍ ഹിന്ദു സമുദായങ്ങള്‍ ഭിന്നിച്ചു നിന്നതാണ് നിലവിലെ സാഹചര്യം സൃഷ്ടിച്ചത് . ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇസ്ലാം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹിക്കുന്നതിലേറെ ലഭിച്ചിട്ടുണ്ട്. എന്നിട്ടും ലത്തീന്‍ സഭയും ഓര്‍ത്തഡോക്‌സ് സഭയും പരിഭവത്തിലാണ്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിക്കുമ്പോഴെല്ലാം സാമുദായിക പ്രാതിനിധ്യം ചര്‍ച്ച ചെയ്യാറുണ്ട്. യുഡിഎഫിന്റെ മുന്നണി നേതൃത്വം തന്നെയാണ് ഇത്തരം ചര്‍ച്ചകള്‍ തുടങ്ങിവയ്‌ക്കുന്നതും. ഇക്കുറി സാമൂഹിക നീതി അട്ടിമറിക്കുന്ന തരത്തിലാണ് മന്ത്രിസഭാനിര്‍ണയം.

തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ഘട്ടം മുതല്‍ ന്യൂനപക്ഷ ആധിപത്യം യുഡിഎഫില്‍ പ്രകടമായിരുന്നു. മുസ്ലിം, ക്രിസ്ത്യന്‍ സംഘടിത വോട്ട് ബാങ്കുകളുള്ള മണ്ഡലത്തിലെല്ലാം ആ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ തന്നെ യുഡിഎഫും എല്‍ഡിഎഫും നിര്‍ത്തി. അതേസമയം ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ എല്ലാ സമുദായത്തില്‍ നിന്നുള്ളവരും വിജയിച്ചു വന്നിട്ടുണ്ട്. യുഡിഎഫിനൊപ്പം ഇടതുമുന്നണിയും ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഇതേ തന്ത്രം പയറ്റിയെങ്കിലും ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങള്‍ ഇക്കുറി യുഡിഎഫിനൊപ്പം ആയിരുന്നു. ഇടതുകോട്ടകളില്‍ പോലും വിള്ളല്‍ സൃഷ്ടിക്കാന്‍ ഈ സംഘടിത ന്യൂനപക്ഷ വോട്ടുകള്‍ക്കായിട്ടുണ്ട്. കാലങ്ങളായി കേരളത്തില്‍ നടന്നുവരുന്ന സംഘടിത ന്യൂനപക്ഷ രാഷ്‌ട്രീയത്തിന്റെ പ്രകടിത രൂപമാണ് ഇത്തവണ മന്ത്രിസഭാ രൂപീകരണത്തില്‍ കാണുന്നത്.

Recent Posts