തിരുവനന്തപുരം: -വാഹനം മോഡിഫൈ ചെയ്യുന്നത് ഒരിക്കലും കുറ്റകരമല്ലെന്നും, മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കാത്ത വിധത്തിലുള്ള സുരക്ഷിതമായ മാറ്റങ്ങൾ (Safe modifications) നിയമവിധേയമാക്കുമെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിക്കുകയാണ് അഖില്‍ മാരാര്‍ ഇപ്പോള്‍. വാഹനമോഡിഫിക്കേഷന്‍ സംബന്ധിച്ച നിയമങ്ങള്‍ കേന്ദ്രത്തിന്‍റേതാണെന്നും അതിന്മേല്‍ ഒരു സംസ്ഥാനമുഖ്യമന്ത്രിയ്‌ക്ക് ഒരിയ്‌ക്കലും ഇടപെടാന്‍ കഴിയില്ലെന്നും അഖില്‍ മാരാര്‍.
അഖില്‍ മാരാര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം
വണ്ടി പ്രാന്തൻമാർക്ക് സന്തോഷം നൽകുന്ന കാര്യം നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് കേട്ട് റീൽ ആക്കി ആഘോഷിക്കാൻ വരട്ടെ…
നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ ഒരു വണ്ടി പ്രാന്തൻ ആയിരുന്നു ഞാൻ.. ആദ്യം കാണുന്ന ചിത്രം 2015 ലെ ആണ്.. വല്ലവന്റെയും വണ്ടിയിൽ കയറി ഫോട്ടോ എടുത്തതല്ല.. ഏതാണ്ട് 8 മാസം എടുത്തു ഞാൻ ഡിസൈൻ ചെയ്തു പണിഞ്ഞെടുത്ത എന്റെ ജീപ്പ്.. ഈ ജീപ്പ് കൊണ്ട് റോഡിലിറങ്ങി മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരുമായി ഒരുപാട് വഴക്ക് ഉണ്ടാക്കി നടന്ന അന്നത്തെ 27 വയസുകാരന്റെ അതെ മനസ് ആണ് ഇപ്പോഴും.. പക്ഷെ കുടുംബത്തിന്റെ ഉത്തരവാദിത്വം ആഗ്രഹങ്ങളെക്കാൾ വലുതാണല്ലോ അത് കൊണ്ട് ഞാൻ എന്നിലെ പ്രാന്തനെ ചങ്ങലയിൽ ഇട്ട് കെട്ടി..
ഇനി ഞാൻ പറയുന്നത് കേൾക്കുക.. മുഖ്യ മന്ത്രിക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല..മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്രത്തിന്റെ ആണ്..
അതിൽ സുപ്രീം കോടതിയുടെ വിധികളും ഉണ്ട്.. ഇതിനെ മറി കടന്ന് നിയമം മാറ്റാൻ പറ്റില്ല എന്ന് വി ഡി സതീശന് അറിയാത്തത് കൊണ്ടല്ല അധികാരത്തിൽ എത്താൻ നിങ്ങളെ പറ്റിച്ചു എന്ന് മാത്രം..
കാരണം ഈ ഐഡിയ ശ്രീ രമേശ് ചെന്നിത്തലയോട് ഞാൻ ആദ്യം പറഞ്ഞിരുന്നു ആരെയും പറ്റിച്ചു അധികാരത്തിൽ എത്താൻ ആഗ്രഹം ഇല്ലാതിരുന്നത് കൊണ്ട് അദ്ദേഹം അതിന്റെ നിയമ വശങ്ങൾ എന്നോട് പറഞ്ഞു..
ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ ഇക്കാര്യം നിങ്ങളെ അറിയിക്കുന്നു..
















