കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചത് ഏറെ ചർച്ചയായിരുന്നു. സിപിഎം നേതാവ് മുഹമ്മദ് റിയാസും, ചില കോൺഗ്രസ് നേതാക്കളും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തു. ഇതിനിടെ ഇനിയും വന്ദേമാതരം ഇനിയും ആലപിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയത് കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറായിരുന്നു . ഇതിന്റെ കാരണമായി ഷഫീർ ചില വരികളും ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
വന്ദേമാതരവും ദേശീയഗാനവും ദേശീയ പതാകയും എന്തിന് “ഇൻക്വിലാബ് സിന്ദാബാദ് “എന്നതടക്കം കോൺഗ്രസിന് അവകാശപ്പെട്ടതാണെന്നും ഷഫീർ പറയുന്നു. ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരം, ശോഭനവും പ്രൗഢവും എന്നതാണ് അര്‍ത്ഥവും ഉള്ളടക്കവും. അതില്‍ അപര മത വിദ്വേഷം ഇല്ല.. ആലാപന സൗകര്യാര്‍ത്ഥം ആദ്യ ഖണ്ഡം പാടിയിരുന്നെന്നു മാത്രം.. ഇനിയും പാടും. കാരണം വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്നാണ് ഷഫീർ പറയുന്നത് .
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ ലോക്‌സഭയിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. മുഹമ്മദലി ജിന്നയെ പ്രീണിപ്പെടുത്താനായി വന്ദേമാതരത്തിന്റെ പ്രൗഢി കുറയ്‌ക്കാൻ നോക്കിയ നേതാവാണ് നെഹ്രുവെന്നും വിമർശനമുണ്ട്. എന്തുകൊണ്ട് വന്ദേമാതരത്തെ എതിർക്കുന്നുവെന്ന് ജിന്നയോട് നെഹ്റു ചോദിച്ചില്ല.പകരം വന്ദേമാതരത്തിന്റെ പശ്ചാത്തലം പഠിക്കാനാണ് നെഹ്റു ശ്രമിച്ചത്.
വന്ദേമാതരത്തെ രാഷ്‌ട്രീയമായി എതിർക്കുകയെന്നത് ജിന്നയുടെ ലീഗിന്റെ അജണ്ടയായിരുന്നു. നെഹ്‌റു ആ സമർദ്ദത്തിൽ വീണുവെന്നാണ് ചില ചരിത്രകാരന്മാർ പറയുന്നത്. എന്നിട്ടും വന്ദേമാതരം കോൺഗ്രസിന് അവകാശപ്പെട്ടതാണെന്ന പ്രസ്താവന ഷഫീർ ഉയർത്തുന്നത് എന്തിനാണെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.











