ദല്‍ഹിയുടെ തണുപ്പുള്ള സായാഹ്നം.
താമസസ്ഥലത്തെ വലിയ ഡൈനിങ് ഹാളില്‍ ചൂടുള്ള ചപ്പാത്തിയുടെയും മഞ്ഞള്‍ മണക്കുന്ന പരിപ്പുകറിയുടെയും സുഗന്ധം പടര്‍ന്നിരുന്നു. പകല്‍ മുഴുവന്‍ മെഹ്റൗലിയിലെ ഇരുമ്പ് തൂണിന് മുന്നില്‍ ചിലവഴിച്ചതിന്റെ ആവേശവും ക്ഷീണവും കുട്ടികളുടെയും അധ്യാപകരുടെയും മുഖത്തുണ്ട്.
‘മാഷെ, ആ ഇരുമ്പ് തൂണ്‍ കണ്ടപ്പോള്‍ ശരിക്കും അത്ഭുതം തോന്നി. തുരുമ്പ് പിടിക്കാത്ത ആ വിദ്യ ഇനിയും എവിടെയെങ്കിലും കാണാന്‍ പറ്റുമോ?’ അപ്പു തന്റെ തളികയിലേക്ക് കറി വിളമ്പുന്നതിനിടെ ചോദിച്ചു.
മാധവന്‍ മാഷ് ഒരു കഷ്ണം ചപ്പാത്തി മുറിച്ചുകൊണ്ട് പുഞ്ചിരിച്ചു. ‘അപ്പു, നമ്മള്‍ കണ്ടത് ഒരു തുടക്കം മാത്രമാണ്. ഭാരതീയ വിജ്ഞാനത്തിന്റെ യഥാര്‍ത്ഥ നിധിശേഖരം കാണണമെങ്കില്‍ നമ്മള്‍ നാളെ ദല്‍ഹി നാഷണല്‍ മ്യൂസിയത്തിലേക്ക് പോകണം. അവിടെയാണ് നമ്മുടെ പൂര്‍വ്വികരുടെ വിസ്മയിപ്പിക്കുന്ന സാങ്കേതികവിദ്യകള്‍ ഒളിഞ്ഞിരിക്കുന്നത്.’
‘മ്യൂസിയത്തിലോ?’ ചിന്തു ഇടയ്‌ക്ക് കയറി. ‘അവിടെ കുറെ പഴയ കല്ലുകളും പൊട്ടിയ പാത്രങ്ങളും മണ്ണ് പിടിച്ച പ്രതിമകളും മാത്രമല്ലേ ഉണ്ടാവുക മാഷെ ? അതില്‍ എന്ത് ടെക്‌നോളജിയാ ഉള്ളത്?’
ചിന്തുവിന്റെ ചോദ്യം കേട്ട് മീര ടീച്ചര്‍ ചിരിച്ചു. ‘ചിന്തൂ, ആ ‘പൊട്ടിയ പാത്രങ്ങള്‍ക്കും’ കല്ലുകള്‍ക്കും പിന്നില്‍ ആയിരക്കണക്കിന് വര്‍ഷത്തെ സയന്‍സുണ്ട്. മാഷ് അതല്ലേ ഉദ്ദേശി
ച്ചത് ?’
‘അതെ ,’ മാസ്റ്റര്‍ ഗൗരവത്തോടെ തുടര്‍ന്നു. ‘നാളെ നമ്മള്‍ അവിടെ ഒരു ചെറിയ വെങ്കല പ്രതിമ കാണും’ഡാന്‍സിങ് ഗേള്‍’. അയ്യായിരം വര്‍ഷം പഴക്കമുള്ള ഹാരപ്പന്‍ നാഗരികതയുടെ അടയാളമാണത്. വെറുമൊരു പ്രതിമയല്ല അത്. പൗരാണിക ഭാരതത്തെക്കുറിച്ച് പഠിക്കാന്‍ നിരവധി കാര്യങ്ങള്‍ അതിലുണ്ട്. അക്കാര്യങ്ങള്‍ നാളെ പറഞ്ഞു തരാം’.
മീര ടീച്ചര്‍ അടുത്ത വിഭവം വിളമ്പുന്നതിനിടെ കൂട്ടിച്ചേര്‍ത്തു: ‘മാത്രമല്ല മക്കളേ, മ്യൂസിയത്തില്‍ സിന്ധുനദീതട നാഗരികതയിലെ നഗരങ്ങളുടെ മാതൃകയുണ്ട്. അക്കാലത്തെ ഇഷ്ടികകള്‍ ശ്രദ്ധിക്കൂ. അവയെല്ലാം ഒരേ അനുപാതത്തിലുള്ളവയാണ്.
കൃത്യമായ പ്ലാനിങ്ങോടുള്ള റോഡുകളും, അടച്ചുറപ്പുള്ള ഡ്രെയിനേജ് സംവിധാനങ്ങളും കണ്ടാല്‍ ഇന്നത്തെ എന്‍ജിനീയര്‍മാര്‍ പോലും തോറ്റുപോയെന്ന് നിങ്ങള്‍ പറയും. ശുചിത്വത്തിന് നമ്മുടെ പൂര്‍വ്വികര്‍ നല്‍കിയ ആ പ്രാധാന്യം അത്ര മാത്രമായിരുന്നു.’
‘മാഷെ , അന്നത്തെ കാലത്ത് ഡോക്ടര്‍മാരെ ക്കുറിച്ച് പറഞ്ഞില്ലല്ലോ
‘പറയാം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന സുശ്രുതന്‍ നൂറിലധികം ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ആ ഉപകരണങ്ങളുടെ മാതൃകകള്‍ നാളെ മ്യൂസിയത്തില്‍ കാണാം. ഇന്നത്തെ സര്‍ജിക്കല്‍ ബ്ലേഡുകളോടും കത്രികകളോടും ഫോഴ്സെപ്സുകളോടും അവയ്‌ക്ക് അത്ഭുതകരമായ സാമ്യമുണ്ട്. പ്ലാസ്റ്റിക് സര്‍ജറി വരെ അക്കാലത്ത് ഭാരതത്തില്‍ നടന്നിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് അഭിമാനം തോന്നാത്തത്?’ആ രാത്രി സംസാരം നീണ്ടുപോയി.
ചിന്തു തന്റെ പ്ലേറ്റ് ഒതുക്കിവെച്ച് ഗൗരവത്തില്‍ പറഞ്ഞു, ‘മാഷെ, എങ്കില്‍ നാളത്തെ യാത്ര എപ്പോഴാ? ആ വെങ്കല പെണ്‍കുട്ടിയെയും സര്‍ജിക്കല്‍ ബ്ലേഡുകളെയും ഒക്കെ ഒന്ന് നേരിട്ട് കാണാന്‍ എനിക്ക് ഇപ്പോഴേ തിടുക്കമായി!’
‘നാളെ രാവിലെ തന്നെ നമ്മള്‍ ഇറങ്ങും,’ മാഷ പറഞ്ഞു. ‘ ഭക്ഷണം കഴിച്ച് വേഗം കിടന്നുറങ്ങിക്കോളൂ, നാളെ നമുക്ക് ആ നിധിശേഖരം നേരിട്ട് കാണാം.’
അത്താഴം കഴിഞ്ഞ് പിരിയുമ്പോള്‍ ഓരോ കുട്ടിയുടെയും മനസ്സില്‍ ആ ‘വെങ്കല പെണ്‍കുട്ടിയും’ തുരുമ്പ് പിടിക്കാത്ത ഇരുമ്പ് തൂണും ഒരു വലിയ വിസ്മയമായി നിറഞ്ഞുനിന്നു.














