ദല്‍ഹിയുടെ ഉച്ചവെയില്‍ കുത്തബ് കോംപ്ലക്‌സിലെ ചുവന്ന കല്ലുകളില്‍ തട്ടി പ്രതിഫലിക്കുന്നുണ്ട്. മാധവന്‍ മാഷിന്റെ നേതൃത്വത്തിലുള്ള സംഘം ആ കവാടം കടന്നപ്പോള്‍ കുട്ടികളുടെ കണ്ണുകള്‍ ആദ്യം തിരഞ്ഞത് ആകാശം മുട്ടാന്‍ നില്‍ക്കുന്ന കുത്തബ് മിനാറിനെയായിരുന്നു.
‘എന്റെ മാഷെ, ഇതല്ലേ ആ സംഭവം? ഇതിപ്പോ വീഴുമല്ലോ!’ വികൃതിയായ ചിന്തു ആകാശത്തേക്ക് നോക്കി വാ പൊളിച്ചു നിന്നു.
‘അല്ലടാ ചിന്തൂ,’ മീര ടീച്ചര്‍ ചിരിച്ചുകൊണ്ട് അവനെ തിരുത്തി. ‘നമ്മുടെ ലക്ഷ്യം ആ വലിയ ടവറല്ല, അതിന്റെ നിഴലില്‍ ഒതുങ്ങി നില്‍ക്കുന്ന, എന്നാല്‍ ലോകത്തെ മുഴുവന്‍ ശാസ്ത്രജ്ഞരെയും ഞെട്ടിച്ച ആ ‘കറുത്ത വീരനെ’ കാണാനാണ്.’
ടീച്ചര്‍ വിരല്‍ ചൂണ്ടിയത് മുറ്റത്ത് വേലിക്കകത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മെഹ്റൗലി ഇരുമ്പ് തൂണിന് നേരെയായിരുന്നു. കണ്ടാല്‍ ലളിതം, എന്നാല്‍ ആറര ടണ്ണിലധികം ഭാരമുള്ള ഈ വിസ്മയം ഭാരതീയ ലോഹസംസ്‌കരണ വിദ്യയുടെ ഉത്തമ ഉദാഹരണമാണ്.
‘ഇതാണോ ആ സംഭവം?’ അപ്പു ആ തൂണിന് അരികിലേക്ക് ഓടിച്ചെന്നു. ‘ഇത് കണ്ടിട്ട് നമ്മുടെ വീട്ടിലെ പഴയ ഇരുമ്പ് കമ്പി പോലെ ഇരിക്കുന്നല്ലോ! ഇതില്‍ എവിടെയാണ് മാജിക്?’
മാധവന്‍ മാഷ് കുട്ടികളെ ആ തൂണിന് ചുറ്റും വട്ടത്തില്‍ നിര്‍ത്തി. ‘അപ്പു, നീ ഇതിന്റെ നിറം നോക്കൂ. നിന്റെ സൈക്കിള്‍ മഴയത്ത് ഇരുന്നാല്‍ എന്ത് പറ്റും?’
‘അതൊക്കെ തുരുമ്പ് പിടിച്ചു കളര്‍ മാറും മാഷെ ,’ അപ്പു മറുപടി നല്‍കി.
‘എങ്കില്‍ കേട്ടോളൂ,’ മാഷ് ശബ്ദം
താഴ്‌ത്തി ഒരു രഹസ്യം പറയുന്നതുപോലെ തുടര്‍ന്നു. ‘ഈ നില്‍ക്കുന്ന തൂണിന് പ്രായം 1600 വര്‍ഷമാണ്! ഗംഗാനദിയിലെ വെള്ളവും ദല്‍ഹിയിലെ കഠിനമായ വെയിലും 1600 മഴക്കാലവും ഇതിന്റെ പുറത്തുകൂടി കടന്നുപോയി. എന്നിട്ടും ഇതില്‍ ഒരു തരി തുരുമ്പ് പോലുമില്ല! ഇതാണ് ഭാരതീയരുടെ ശാസ്ത്രബോധം.’
‘അതെങ്ങനെയാ മാസ്റ്റര്‍? ഇത് വല്ല സ്‌പെഷ്യല്‍ പെയിന്റും അടിച്ചതാണോ?’ മീനാക്ഷി തന്റെ ഡയറി തുറന്ന് ചോദിച്ചു.
‘നല്ല ചോദ്യം മീനാക്ഷീ,’ മാസ്റ്റര്‍ വിശദീകരിച്ചു. ‘ഇന്ന് നമ്മള്‍ ലാബില്‍ പഠിക്കുന്ന കെമിസ്ട്രി അവര്‍ അന്ന് പ്രായോഗികമായി നടപ്പിലാക്കി. ഈ തൂണ്‍ നിര്‍മിച്ചവര്‍ ഇതില്‍ ഫോസ്ഫറസ് എന്ന മൂലകം ഉയര്‍ന്ന അളവില്‍ ചേര്‍ത്തു. അത് വായുവുമായി പ്രവര്‍ത്തിച്ച് തൂണിന് പുറത്ത് ‘മിസാറ്റൈറ്റ്’ എന്നൊരു നേര്‍ത്ത കവചം ഉണ്ടാക്കുന്നു. ഈ കവചം ഒരു തരി തുരുമ്പിനെപ്പോലും അകത്തേക്ക് കടത്തി വിടില്ല!’
‘അപ്പൊ ഇവര് അന്നേ സൂപ്പര്‍മാന്‍മാരാണല്ലേ!’ ചിന്തുവിന്റെ കമന്റ് കേട്ട് എല്ലാവരും ചിരിച്ചു. അപ്പോള്‍ മീനാക്ഷി തൂണിലെ വശ്യമായ ലിപികള്‍ ശ്രദ്ധിക്കുകയായിരുന്നു. ‘ഇതില്‍ എന്തോ എഴുതിയിട്ടുണ്ടല്ലോ ടീച്ചറെ?
‘അതൊരു വലിയ കഥയാണ് മീനാക്ഷീ,’ മാഷ് തൂണിന് അരികിലേക്ക് നീങ്ങി നിന്നു. ‘ഇത് എഴുതിയിരിക്കുന്നത് പുരാതന സംസ്‌കൃതത്തിലാണ്. ഗുപ്ത ബ്രാഹ്‌മി എന്ന ലിപിയിലാണ്. ഇതില്‍ ‘ചന്ദ്ര’ എന്ന് പേരുള്ള ഒരു മഹാനായ രാജാവിനെക്കുറിച്ച് പറയുന്നുണ്ട്. അത് ഗുപ്ത സാമ്രാജ്യത്തിലെ ചന്ദ്രഗുപ്തന്‍ വിക്രമാദിത്യനാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്.’
‘പക്ഷേ മാഷെ, ഈ എഴുത്തില്‍ ഒരു പ്രത്യേക സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ?’ തന്റെ പുസ്തകത്തില്‍ നോക്കി മീര ടീച്ചര്‍ ഇടപെട്ടു.
‘അതെ,’ മാഷ് തുടര്‍ന്നു. ‘ഈ ലിഖിതത്തില്‍ പറയുന്നത് ഇത് ‘വിഷ്ണുപദ ഗിരി’ എന്ന കുന്നിന്‍ മുകളില്‍ സ്ഥാപി
ച്ചതാണെന്നാണ്. സത്യത്തില്‍ ഈ തൂണ്‍ ആദ്യം ഇവിടെയായിരുന്നില്ല.
മധ്യപ്രദേശിലെ ഉദയഗിരിയിലായിരുന്നു. അവിടെ ഇതൊരു വിഷ്ണുസ്തംഭമായി, സൂര്യന്റെ ചലനങ്ങള്‍ അളക്കാനുള്ള ഉപകരണമായാണ് സ്ഥാപിക്കപ്പെട്ടത്. പതിനൊന്നാം നൂറ്റാണ്ടില്‍ അനംഗ്പാല്‍ തോമര്‍ എന്ന രാജാവാണ് ഇത് ഇവിടെ എത്തിച്ചത്.’
‘ഇത്രയും ദൂരമോ!’ കുട്ടികള്‍ അത്ഭുതപ്പെട്ടു. ‘ആധുനിക രീതിയിലുള്ള ക്രെയിനുകള്‍ ഒന്നുമില്ലാത്ത കാലത്ത് ആറ് ടണ്‍ വരുന്ന തൂണ്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ഇവിടെ എത്തിച്ചത് നമ്മുടെ എന്‍ജിനീയറിങ് കരുത്തിന്റെ തെളിവാണ് ‘ മീര ടീച്ചര്‍ പറഞ്ഞു.
‘മക്കളേ, നമ്മള്‍ പലപ്പോഴും വിചാരിക്കുന്നത് വിദേശികളാണ് എല്ലാം കണ്ടുപിടിച്ചതെന്നാണ് ‘,മാധവന്‍ മാഷ് കുട്ടികളെ നോക്കി. ‘പക്ഷേ ഈ തൂണ്‍ നമുക്ക് നല്‍കുന്ന പാഠം മറ്റൊന്നാണ്. ലോകം ഇരുട്ടിലായിരുന്ന കാലത്ത് ലോഹത്തെയും പ്രപഞ്ചത്തെയും കീഴടക്കിയവരായിരുന്നു ഭാരതീയര്‍.’ അപ്പോഴെക്കും സൂര്യന്‍ പതുക്കെ ചാഞ്ഞു തുടങ്ങി . ‘മതി നമുക്ക് ഇനി താമസ സ്ഥലത്തേക്ക് പോകാം’ മാധവന്‍ മാഷ് തിരിഞ്ഞ് നടന്നു.













