തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിൽ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകൾ. പദ്ധതി നടപ്പിലായാൽ സ്വകാര്യ ബസ് മേഖല തകരുമെന്നാണ് ബസുടമകളുടെ ആശങ്ക.
ജൂൺ 15 മുതൽ ആണ് സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുക. സർക്കാർ കൂടിയാലോചന നടത്തിയില്ലെന്നും മുഖ്യമന്ത്രി തങ്ങളെയും കേൾക്കണമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു.
നികുതി, പെർമിറ്റ് ഫീസുകളിൽ ഇളവ് തേടി മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും ഗതാഗത മന്ത്രിയുമായും ചർച്ച നടത്തും. സ്വകാര്യ ബസ് മേഖലയ്ക്ക് കൂടി സർക്കാർ പദ്ധതികൾ ആവിഷ്കരിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
അതേസമയം പ്രഖ്യാപനമായതോടെ കെഎസ്ആര്‍ടിസി ജീവനക്കാരും ആശങ്കയിലായി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മോശമെന്ന് മുഖ്യമന്ത്രി മുന്‍കൂര്‍ ജാമ്യവുമെടുത്തു. സൗജന്യയാത്ര നടപ്പാക്കിയാല്‍ കെഎസ്ആര്‍ടിസിക്കു മുമ്പെത്തെക്കാള്‍ കൂടുതല്‍ ധനസഹായം നല്‍കേണ്ടി വരും. ഇല്ലെങ്കില്‍, വീണ്ടും ശമ്പളമുള്‍പ്പെടെ മുടങ്ങാന്‍ സാധ്യതയുണ്ട്.
സൗജന്യയാത്ര ഏതൊക്കെ ബസുകളിലെന്നു വ്യക്തമാക്കിയിട്ടില്ല. വിശദാംശങ്ങള്‍ പിന്നീടു തീരുമാനിക്കും. യാത്ര സൗജന്യമെങ്കിലും അതിനു ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.















