ന്യൂദല്‍ഹി: ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള അന്താരാഷ്‌ട്ര ഭീകരര്‍ ഉപയോഗിക്കുന്ന ‘ജിഹാദി മയക്കമരുന്ന്’ എന്ന് വിളിക്കപ്പെടുന്ന കാപ്റ്റോണ്‍ ഇതാദ്യമായി ഇന്ത്യയില്‍ പിടികൂടി. ഒരു സിറിയക്കാരനായ അലബ്രാസ് അഹമ്മദില്‍ നിന്നാണ് 182 കോടി രൂപ വിലവരുന്ന 227.7 കിലോഗ്രാം മയക്കമരുന്ന് പിടികൂടിയത്. മയക്കമരുന്നിനോട് കേന്ദ്രസര്‍ക്കാരിന് സീറോ ടോളറന്‍സാണ് എന്ന് വിളംബരം ചെയ്യുന്ന ഒന്നായി ഈ മയക്കമരുന്ന് വേട്ട മാറിയെന്ന് അമിത് ഷാ പറഞ്ഞു.
ഒരു വിദേശ നിയമ എന്‍ഫോഴ്സമെന്‍റ് ഏജന്‍സി നല്‍കിയ വിവരമനുസരിച്ച് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മെയ് 11ന് നടത്തിയ അന്വേഷണത്തിലാണ് ഈ ഡ്രഗ് ശേഖരം കണ്ടെത്തിയത്. ഇന്ത്യയെ ഇത്തരം മരുന്നുകള്‍ കടത്തുന്നതിനുള്ള ഇടനിലരാജ്യമാക്കി ഉപയോഗിക്കുന്നു എന്നതാണ് വിവരം. ഇന്ത്യയില്‍ ഇത്തരം മരുന്നുകള്‍ ഒരു ഗ്രാം പോലും ഇറക്കാനോ, ഈ മരുന്നുകള്‍ കടത്തുന്നതിന് ഇന്ത്യയെ ഇടനിലരാജ്യമായി ഉപയോഗിക്കാനോ അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഐ.എസ്.ഐ.എസ് പോലുള്ള ഭീകരസംഘടനകള്‍ ഉപയോഗിക്കുന്നതിനാലാണ് കാപ്റ്റഗണ്‍ എന്ന ഈ മരുന്നിനെ ജിഹാദി ഡ്രഗ് എന്ന് വിശേഷിപ്പിക്കുന്നത്. ഏകദേശം 182 കോടിയുടെ കാപ്റ്റഗണ്‍ ആണ് പിടികൂടിയത്. ഇന്ത്യയില്‍ ജിഹാദി ശൃംഖലകള്‍ ശക്തമാക്കാനാണോ ഈ മരുന്ന് കൊണ്ടുവന്നത് എന്ന് സംശയിക്കപ്പെടുന്നു.
ഐഎസ് ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ യുദ്ധരംഗത്തുള്ള തങ്ങളുടെ പോരാളികള്‍ക്ക് ഉപയോഗിക്കാന്‍ നല്കിയതോടെയാണ് ഈ ജിഹാദി ഡ്രഗ് കുപ്രസിദ്ധമായത്. സിറിയന്‍ ആഭ്യന്തര യുദ്ധകാലത്താണ് ഈ മയക്കുമരുന്നിന്റെ നിര്‍മ്മാണം വന്‍തോതില്‍ വര്‍ദ്ധിച്ചത്. കാപ്റ്റഗണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ദിവസങ്ങളോളം ഉറക്കവും വിശപ്പും ക്ഷീണവും അനുഭവപ്പെടില്ല. കടുത്ത ഭയമില്ലായ്‌മ, വന്യമായ ആക്രമണ സ്വഭാവം, അമിത ആത്മവിശ്വാസം എന്നിവ ഈ മയക്കമരുന്ന് ഉപയോഗിക്കുന്നവരില്‍ ഉണ്ടാകുന്നു. അതിനാലാണ് ഐഎസ് ഐഎസ് ഭീകരര്‍ ഇത് ഉപയോഗിക്കുന്നത്.
ചാവേറാകണോ? അതോ ഒരു ആള്‍ക്കൂട്ടത്തിന് നേരെ പട്ടാപ്പകല്‍ ബോംബെറിയണോ?ഇതിനെല്ലാം ധൈര്യം നല്‍കുന്ന, ഭയം എന്തെന്ന് അറിയാത്തവിധം ആളെ മാറ്റുന്നതാണ് ഈ ജിഹാദി മയക്കമരുന്ന്. ആരാണ് ഈ മയക്കമരുന്ന് അയച്ചത്, എന്ത് തീവ്രവാദ ആക്രമണത്തിന് യുവാക്കളെ ഒരുക്കാനായിരുന്നു ഇത് ഇന്ത്യയില്‍ കൊണ്ടുവന്നത് എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുകയാണ്.
നക്സലൈറ്റുകളെ ഇല്ലാതാക്കിയ മാവോയിസ്റ്റ് മുക്ത ഭാരതത്തിന് ശേഷം മയക്കമരുന്ന് ഇല്ലാതാക്കുന്ന ഡ്രഗ് മുക്ത ഭാരതത്തിന് വേണ്ടി ഒരുങ്ങുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആഗോളതലത്തില്‍ ‘ജിഹാദി പില്‍’ അഥവാ ‘ജിഹാദി ഡ്രഗ്’ എന്നറിയപ്പെടുന്ന ഈ മാരക ലഹരിമരുന്ന് ഇത്രയും വലിയ അളവില്‍ ഇന്ത്യയില്‍ ആദ്യമായാണ് പിടിച്ചെടുക്കുന്നത്.
ആദ്യകാലങ്ങളില്‍ ശ്രദ്ധക്കുറവ്, എ.ഡി.എച്ച്.ഡി, ഉറക്കമില്ലായ്‌മ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നായി ഉപയോഗിച്ചിരുന്ന ‘ഫെനെഥൈലിന്‍’ ആണ് കാപ്റ്റഗണ്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇതിന്റെ കടുത്ത ലഹരിയും പാര്‍ശ്വഫലങ്ങളും തിരിച്ചറിഞ്ഞതോടെ 1960-കളില്‍ തന്നെ ലോകവ്യാപകമായി ഈ മരുന്ന് നിരോധിച്ചു.
നിലവില്‍ രഹസ്യ ലബോറട്ടറികളില്‍ വ്യാജമായി നിര്‍മിക്കുന്ന ഈ ഗുളികകളില്‍ ആംഫെറ്റമൈന്‍, മെത്താഫെറ്റമൈന്‍, കഫീന്‍ തുടങ്ങിയ മാരക രാസവസ്തുക്കളുടെ മിശ്രിതമാണ് അടങ്ങിയിരിക്കുന്നത്.
വളരെ കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നതും വിപണിയില്‍ നിന്ന് കോടികളുടെ ലാഭം കൊയ്യാമെന്നതുമാണ് കാപ്റ്റഗണിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തിന് കാരണം. പശ്ചിമേഷ്യന്‍ (മിഡില്‍ ഈസ്റ്റ്) രാജ്യങ്ങളെ നിലവില്‍ ഉലയ്‌ക്കുന്ന ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് ഭീഷണിയാണിത്. ഈ മാരക ലഹരിയുടെ ശൃംഖലകള്‍ ഇന്ത്യയിലേക്കും പടരുന്നു എന്നതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്ന ലഹരിവേട്ട.
















