ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ് നൽകി ആദരിച്ചു. പ്രധാനമന്ത്രിക്ക് ലഭിക്കുന്ന 32-ാമത് അന്താരാഷ്‌ട്ര ബഹുമതിയാണിത്.
1985-ൽ ഒലാവ് അഞ്ചാമൻ രാജാവ് സ്ഥാപിച്ച നോർവേയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡാണ് ഗ്രാൻഡ് ക്രോസ് ഓഫ് ദി റോയൽ നോർവീജിയൻ ഓർഡർ ഓഫ് മെറിറ്റ്. നോർവേയുടെയും മനുഷ്യരാശിയുടെയും താൽപ്പര്യത്തിനായുള്ള മികച്ച സേവനത്തിനുള്ള പ്രതിഫലമായി വിദേശ, നോർവീജിയൻ പൗരന്മാർക്ക് ഇത് നൽകപ്പെടുന്നു. ഈ ഓർഡർ ഓഫ് മെറിറ്റിനെ അഞ്ച് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഗ്രാൻഡ് ക്രോസ്, ഗ്രാൻഡ് ഓഫീസർ, കമാൻഡർ, ഓഫീസർ, നൈറ്റ് എന്നിങ്ങനെയാണ്.
അതേ സമയം തന്നെ സ്വീഡന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ, ഡിഗ്രി കമാൻഡർ ഗ്രാൻഡ് ക്രോസ്’ എന്നിവ പ്രധാനമന്ത്രി മോദിക്ക് നൽകി ആദരിച്ചതിന്റെ ഒരു ദിവസത്തിന് ശേഷമാണ് ഇത്. ഉഭയകക്ഷി ബന്ധങ്ങൾക്ക് അദ്ദേഹം നൽകിയ സംഭാവനകൾക്കും അദ്ദേഹത്തിന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനുമാണ് സ്വീഡൻ ഈ ബഹുമതി അദ്ദേഹത്തിന് നൽകിയത്.
















